മയ്യിത്ത് നിസ്കാരം പൂർണരൂപം – മുഴുവൻ കാര്യങ്ങൾ പഠിക്കാം | Mayyith Niskaram Malayalam

Swalath choli thudangam 
 മയ്യിത്ത് നിസ്കാരം പൂർണരൂപം – മുഴുവൻ കാര്യങ്ങൾ പഠിക്കാം 



1 നിയ്യത്ത് ചൈത് തക്ബീര്‍ ചൊല്ലി കൈ കെട്ടി ഫാതിഹ സൂറത്ത് ഓതുക.
2 രണ്ടാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി ഇബ്രാഹിമീയ സ്വലാത്ത് ചൊല്ലുക.
3 മൂന്നാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി മയ്യിത്തിന് വേണ്ടി ദുആ ചൈയ്യുക.
4 നാലാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി എല്ലാവര്‍കും വേണ്ടി ദുആ ചൈയ്യുക.
സലാം വീട്ടുക.

ഇബ്രാഹിമീയ സ്വലാത്ത്
الَّلهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اَلَّلهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرِاهِيمَ وَعَلَى آلِ إِبْرِاهِيمَ إِنَّكَ حَمِيدٌ مَجِيدٌ


അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് വഅലാ ആലി മുഹമ്മദ് കമാ സ്വല്ലൈത്ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീം ഇന്നക ഹമീദുന്‍ മജീദ്. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദ് വഅലാ ആലി മുഹമ്മദ് കമാ ബാറക്ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീം ഇന്നക ഹമീദുന്‍ മജീദ്.


അല്ലാഹുവേ… നിന്റെ അനുഗ്രഹം മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ, ( ഇബ്രാഹീമിനേയും കുടുംബാദികളേയും നീ അനുഗ്രഹിച്ചത് പോലെ) തീര്‍ച്ചായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്‍ഹന്‍. അല്ലാഹുവേ.. നിന്റെ ബര്‍കത്ത് മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ ( ഇബ്രാഹീമിനും കുടുംബാദികള്‍കും നീ ബര്‍ക്കത്ത് ചൈതത് പോലെ) തീര്‍ച്ചായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്‍ഹന്‍.


മയ്യിത്തിന് വേണ്ടിയുള്ള ദുആ
اَلَّلهُمَّ أغْفِرْلَهُ وَرْحَمْهُ وَعْفُ عَنْهُ وَعَافِهِ وَاَكْرِمْ نُزُلَهُ وَوَسِّعْ مَدْخَلَهُ وَغْسِلْهُ بِالْمَاءِ وَثَّلْجِ وَالْبَرَدِ وَنَقِّهِ مِنَالْخَطَايَا كَمَا يُنَقَّ الْثَّوْبُ الْاَبْيَضُ مِنَ الدَّنٍَسِ وَاَبْدِلْهُ دَارً خَيْرً مِنْ دَارِهِ وَاَهْلً خَيْرً مِّنْ اَهْلِهِ وَزَوْجً خَيْرًمِّنْ زَوْجِهِ وَاَدْخِلْهُ الْجَنَّتَ وَاَعِذْهُ مِنْ عَذَابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذَابِ الْنَّارٍ

അല്ലാഹുമ്മഗ്ഫിര്‍ലഹൂ വര്‍ഹംഹു വഅഫു അന്‍ഹു വഅക്‍രിം നുസുലഹു വവസ്സിഅ മദ്ഖലഹു വഅഗ്സില്‍ഹു ബില്‍മാഇ വസ്സല്‍ജി വല്‍ബറദി വനഖിഹീ മിനല്‍ഖതായാ കമാ യുനക്ക്വസ്സൌബുല്‍അബ്‍യളു മിനദ്ദനസി വഅബ്‍ദില്‍ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹീ വഅഹ്‍ലന്‍ ഖൈറന്‍ മിന്‍ അഹ്‍ലിഹീ വസൌജന്‍ ഖൈറന്‍ മിന്‍ സൌജിഹീ വഅദ്‍ഖില്‍ഹുല്‍ജന്നത്ത വഅഇദ്ഹൂ മിന്‍ അദാബില്‍ കബരി വഫിത്‍നതിഹീ വമിന്‍ അദാബിന്നാര്‍



അല്ലാഹുവേ നീ ഈ വ്യക്തിക്ക് പൊറുത്ത് കൊടുക്കുകയും കാരുണ്യം ചൊരിയുകയും പാപമോചനം നല്‍കുകയും ഈ ആളുടെ വാസസ്ഥലത്തെ ബഹുമാനിക്കുകയും ഖബറിനെ വിശാലമാക്കി കൊടുക്കകയും ചെയ്യേണമേ. ഇദ്ധേഹത്തെ പരിശുദ്ധ വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും കുളിപ്പിക്കുകയും വെള്ള വസ്ത്രത്തെ അലക്കി വൃത്തിയാക്കും വിധം ഇയാളുടെ ദോഷങ്ങളെ നീ ശുദ്ധിയാക്കുകയും ദുരിതങ്ങളെ അകറ്റുകയും ചെയ്യേണമേ. സ്വത്തിനേക്കാള്‍ നല്ല സ്വത്തിനേയും കുടുംബാദികളേക്കാള്‍ നല്ല കുടുംബത്തേയും ഇണകളില്‍ വെച്ചേറ്റവും നല്ല ഇണകളേയും പ്രതിഫലം നല്‍കേണമേ, ഇയാളെ സ്വര്‍ഗ്ഗത്തില്‍ കടത്തുകയും കബറിലെ ശിക്ഷകളില്‍ നിന്ന് രക്ഷിക്കുകയും ചൈയ്യണേമേ.

എല്ലാവര്‍കും വേണ്ടിയുള്ള ദുആ
اَلَّلهُمَّ لاَ تُحَرِّمْنَا اَجْرَهُ وَ لاَ تَفْتِنَّا بَعْدَهُ


അല്ലാഹുമ്മ ലാ തുഹര്രിംമ്‍നാ അജ്റഹൂ വലാ തഫ്‍തിന്നാ ബഅദഹൂ


അല്ലാഹുവേ ഞങ്ങളെ നീ ഇതിന്റെ പ്രതിഫലത്തില്‍ നിന്നും തടയപ്പെട്ടവരാക്കല്ലേ, അദ്ധേഹത്തിന് ശേഷം നാശത്തിലകപ്പെട്ടവരുമാക്കല്ലേ…
അയാള്‍കും ഞങ്ങള്‍കും നീ പൊറുത്ത് തരികയും ചൈയ്യേണമേ.

സലാം വീട്ടല്‍
അസ്സലാമു അലൈകും വറഹ്‌മത്തുല്ലാഹി വബറക്കാത്തുഹൂ എന്ന് ചൊല്ലി വലതു ഭാഗത്ത് സലാം വീട്ടുക

മദീനയില്‍ വെച്ചാണ് മയ്യിത്ത് നിസ്കാരം നിയമമാക്കപ്പെട്ടത്. നുബുവ്വത്തിന് ശേഷം പത്തു വര്‍ഷം പിന്നിട്ടപ്പോഴാണ് ബീവി ഖദീജ(റ) മരണപ്പെട്ടത്. അന്നു മയ്യിത്ത് നിസ്കാരം ശര്‍ഇല്‍ ഇല്ലാത്തതിനാല്‍ മഹതിയുടെ മേല്‍ നിസ്കാരം നിര്‍വഹിച്ചിട്ടില്ല. മയ്യിത്ത് നിസ്കാരം ഈ സമുദായത്തിന്റെ പ്രത്യേകതയാണ് (തുഹ്ഫ, ശര്‍വാനി: 3/131).
ശഹീദല്ലാത്ത ഏത് മുസ്ലിം മരണപ്പെട്ടാലും അവന്റെ മേല്‍ നിസ്കരിക്കല്‍ വിവരമറിഞ്ഞ എല്ലാ മുസ്ലിമിനും നിര്‍ബന്ധമാണ്. “”ലാഇലാഹ ഇല്ലല്ലാഹ് സമ്മതിച്ച എല്ലാവരുടെ മേലിലും നിങ്ങള്‍ നിസ്കരിക്കുക എന്ന ഹദീസാണ് ഇതിന് തെളിവ്” (ശറഹുല്‍ മുഹദ്ദബ്: 5/211).
മയ്യിത്ത് നിസ്കാരം ഒറ്റക്കോ, സംഘടിതമോ ആയി നിര്‍വഹിക്കാം. സംഘടിതമായി നിര്‍വഹിക്കല്‍ സുന്നത്തുണ്ട്. കൂടുതല്‍ ആളുകള്‍ പങ്കെടുത്തുള്ള നിസ്കാരം മയ്യിത്തിന് വളരെ ഫലപ്രദമാണ്. നബി(സ) തങ്ങള്‍ പറഞ്ഞു: അല്ലാഹുവിനോട് ഒരു വസ്തുവും പങ്കുചേര്‍ക്കാത്ത 40 പേര്‍ ഒരുമിച്ചുകൂടി ഒരു മുസ്ലിമിന്റെ മയ്യിത്ത് നിസ്കാരം നിര്‍വഹിക്കുന്നപക്ഷം അവരുടെ ശുപാര്‍ശ അല്ലാഹു സ്വീകരിക്കുന്നതാണ് (മുസ്ലിം). തുര്‍മുദിയുടെ റിപ്പോര്‍ട്ടില്‍ 100 പേര്‍ എന്നാണുള്ളത്.
മയ്യിത്ത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും നിസ്കരിക്കേണ്ട ബാധ്യത പുരുഷന്മാര്‍ക്കാണ്. പുരുഷന്‍ ഉണ്ടായിരിക്കെ സ്ത്രീ മാത്രം നിസ്കരിച്ചാല്‍ മതിയാവില്ല. (അത് ഒരു ആണ്‍കുട്ടിയാണെങ്കിലും ശരി).
നിസ്കാരത്തിന്റെ ചുരുങ്ങിയ രൂപം:
ഈ മയ്യിത്തിന്റെ മേല്‍ എനിക്ക് ഫര്‍ളായ നിസ്കാരം ഞാന്‍ നിര്‍വഹിക്കുന്നു എന്ന നിയ്യത്തോടെ അല്ലാഹു അക്ബര്‍ എന്നു പറഞ്ഞ് കൈ കെട്ടി ഫാതിഹ ഓതുക. വീണ്ടും അല്ലാഹു അക്ബര്‍ എന്നു പറഞ്ഞ് കൈ കെട്ടി നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുക. “”അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്” എന്ന് പറഞ്ഞാലും മതി. വീണ്ടും കൈ കെട്ടി (അല്ലാഹു അക്ബര്‍ എന്നു പറഞ്ഞ്) മയ്യിത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക. “”അല്ലാഹുമ്മ ഗ്ഫിര്‍ലഹു” എന്നു മാത്രം പറഞ്ഞാല്‍ ചുരുങ്ങിയ രൂപമായി. പിന്നീട് ഒരിക്കല്‍കൂടി അല്ലാഹു അക്ബര്‍ പറഞ്ഞ് കൈ കെട്ടിയ ശേഷം സലാം വീട്ടുക. ഇതോടെ നിസ്കാരം കഴിഞ്ഞു. ഈ രൂപമെങ്കിലും മനസ്സിലാക്കിയിരിക്കേണ്ടതാണ്.
സംഘടിത രീതിയില്‍ നിസ്കരിക്കുമ്പോള്‍ നേതൃത്വം നല്‍കുന്നവന്‍ താന്‍ ഇമാമാണെന്നും മഅ്മൂമീങ്ങള്‍ ഇമാമോട് കൂടെ എന്നും കരുതണം. ഉദാ: “”ഉസ്വല്ലി ഫര്‍ള അലാ ഹാദല്‍ മയ്യിത്തി ലില്ലാഹി തആലാ മഅല്‍ ഇമാമി”. സംഘടിത നിസ്കാരത്തില്‍ നിയ്യത്തു ചെയ്യുമ്പോള്‍ “”ഇമാം നിസ്കരിക്കുന്ന മയ്യിത്തിന്റെ മേല്‍ എനിക്കു ഫര്‍ളായ നിസ്കാരം ഞാന്‍ നിര്‍വഹിക്കുന്നു” എന്ന് നിയ്യത്തു ചെയ്താലും മതി.
പുരുഷന്റെ ജനാസയാണെങ്കില്‍ ഇമാം മയ്യിത്തിന്റെ തലഭാഗത്തും സ്ത്രീയുടെതാണെങ്കില്‍ മധ്യത്തിലുമാണ് നില്‍ക്കേണ്ടത്. മഅ്മൂമുകള്‍ സാധാണ ജമാഅത്തുകള്‍ക്ക് അണി നിരക്കുംപോലെ സ്വഫ് കെട്ടണം. അതാണു സുന്നത്ത്. സ്വഫുകള്‍ അടുത്തടുത്ത് നിന്നു നിസ്കരിക്കുന്നത് സുന്നത്തിന് വിരുദ്ധമാണ് (തുഹ്ഫ: 3/141, 2/101, ഇബ്നു ഖാസിം: 2/101).
സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടില്ലാത്ത വേളയില്‍ പോലും സ്വഫുകള്‍ വളരെയടുത്ത് നിന്ന് ഞെരുങ്ങി നിസ്കരിക്കുന്നവര്‍ ശ്രദ്ധിക്കുമല്ലോ.
മയ്യിത്ത് നിസ്കാരം പള്ളിയില്‍ വെച്ച് നിര്‍വഹിക്കലാണ് സുന്നത്ത്. സഹ്ല്‍, സുഹൈല്‍ എന്നീ രണ്ട് സ്വഹാബിമാരുടെ ജനാസ നിസ്കാരം നബി (സ) പള്ളിയില്‍ വെച്ച് നിസ്കരിച്ചു (മുസ്ലിം).
ഖലീഫ ഉമര്‍(റ)വും സ്വഹാബത്തും സിദ്ദീഖ്(റ)ന്റെ മയ്യിത്ത് നിസ്കാരം പള്ളിയില്‍ വെച്ചാണ് നിര്‍വഹിച്ചത്. ഉമര്‍(റ) പള്ളിയില്‍ വെച്ച് നിസ്കരിക്കാന്‍ വസ്വിയ്യത്ത് ചെയ്യുകയും സ്വഹാബത്ത് പ്രസ്തുത വസ്വിയ്യത്ത് നടപ്പിലാക്കുകയും ചെയ്തു. മയ്യിത്ത് കാരണം പള്ളി നജസാകുമെന്ന് കണ്ടാല്‍ പള്ളിയില്‍ വെച്ച് നിസ്കരിക്കല്‍ നിഷിദ്ധമാണ് (തുഹ്ഫ: 3/190).
നിസ്കരിക്കുന്നവര്‍ എണ്ണം കുറവാണെങ്കിലും മൂന്ന് സ്വഫ്ഫില്‍ കുറയാതിരിക്കല്‍ സുന്നത്താണ്. മൂന്ന് സ്വഫ് കെട്ടുന്ന വേളയില്‍ പദവിയില്‍ മൂന്നും തുല്യമാണ് (തുഹ്ഫ: 3/191).
നേതൃത്വം നല്‍കേണ്ടത്
മയ്യിത്തിന്റെ അടുത്ത ബന്ധുക്കളാണ് നിസ്കാരത്തിനു നേതൃത്വം നല്‍കേണ്ടത്. പിതാവ്, പിതാമഹന്‍, മകന്‍, പൗത്രന്‍, സഹോദരന്‍, സഹോദര പുത്രന്‍ എന്നിവര്‍ക്കാണ് യഥാക്രമം മുന്‍ഗണന. ഇവര്‍ ആരും ഇല്ലെങ്കില്‍ മറ്റു ബന്ധുക്കളും അവരുടെ അഭാവത്തില്‍ അന്യരും നേതൃത്വം നല്‍കണം. നേതൃത്വം നല്‍കാന്‍ അര്‍ഹതപ്പെട്ടവര്‍ മറ്റൊരാളെ പ്രതിനിധിയാക്കിയാല്‍ പ്രതിനിധിക്കാണ് അധികാരം. അയാളെ തടയാന്‍ മറ്റ് അവകാശികള്‍ക്ക് പറ്റില്ല (ഇആനത്ത്: 2/129).
എന്റെ മയ്യിത്ത് നിസ്കാരത്തിന് ഇന്നയാള്‍ നേതൃത്വം നല്‍കണം എന്ന് രോഗി വസ്വിയ്യത്ത് ചെയ്താല്‍ അത് നടപ്പിലാക്കേണ്ടതില്ല. കാരണം, അയാള്‍ക്ക് അര്‍ഹതപ്പെട്ടതല്ല വസ്വിയ്യത്ത് ചെയ്തത്. എങ്കിലും ആ വസ്വിയ്യത്ത് അനുസരിച്ച് പ്രവര്‍ത്തിക്കാം (ഇആനത്ത്: 2/129). പുത്തന്‍വാദിക്കും ദുര്‍മാര്‍ഗിക്കും നിസ്കാരത്തിന് നേതൃത്വം നല്‍കാന്‍ അര്‍ഹതയില്ല (നിഹായ, ശര്‍വാനി: 3/155).
സിദ്ദീഖ്(റ)ന്റെ ജനാസ നിസ്കാരത്തിന് ഉമറും(റ) ഉമര്‍(റ)ന്റെ ജനാസ നിസ്കാരത്തിന് സുഹൈബും(റ) ഇബ്നു മസ്ഊദ്(റ)ന്റെ ജനാസക്ക് സുബൈറും(റ) ബീവി ആഇശ(റ)ന്റേതിന് അബൂഹുറൈറ(റ)യും നേതൃത്വം നല്‍കിയത് വസ്വിയ്യത്തടിസ്ഥാനത്തിലായിരുന്നു (ഇആനത്ത്: 2/129).
അജ്ഞാത മയ്യിത്തുകള്‍
ദുരന്തം മൂലം നിരവധി മയ്യിത്തുകള്‍ ഉണ്ടാവുകയും മുസ്ലിമോ അല്ലയോ എന്ന് തിരിച്ചറിയാതിരിക്കുകയും ചെയ്താല്‍ എല്ലാവരെയും കുളിപ്പിക്കുകയും എല്ലാവരുടെ മേലിലും നിസ്കരിക്കുകയും വേണം. ഓരോരുത്തരുടെ മേലിലും ഒറ്റക്കാണു നിസ്കരിക്കുന്നതെങ്കില്‍ ഈ മയ്യിത്ത് മുസ്ലിം ആണെങ്കില്‍ എന്ന് നിയ്യത്തില്‍ ചേര്‍ക്കണം. എല്ലാവരുടെ മേലിലും ഒരുമിച്ചാണെങ്കില്‍ ഇവരില്‍ നിന്നുള്ള മുസ്ലിംകളുടെ പേരില്‍ നിസ്കരിക്കുന്നുവെന്ന് കരുതണം.
ഛേദിക്കപ്പെട്ട ഒരു മനുഷ്യാവയവം ലഭിക്കുകയും അത് മരണപ്പെട്ട മുസ്ലിമിന്റെതാണെന്ന് വ്യക്തമാവുകയും അവന്റെ മേല്‍ മയ്യിത്ത് നിസ്കാരം നിര്‍വഹിച്ചതായി വിവരമില്ലെങ്കില്‍ പ്രസ്തുത അവയവത്തെ കഴുകലും കഫന്‍ ചെയ്യലും നിസ്കരിക്കലും നിര്‍ബന്ധമാണ്. ആ മയ്യിത്തിന്റെ മേല്‍ നിസ്കരിക്കുന്നുവെന്നാണ് കരുതേണ്ടത് (തുഹ്ഫ: 3/160). പരേതന്റെ മേല്‍ നിസ്കരിച്ചിട്ടുണ്ടെങ്കില്‍ ഈ അവയവം കഴുകലും കഫന്‍ ചെയ്യലും നിര്‍ബന്ധമാണ്. നിസ്കാരം സുന്നത്തുമാണ്.
മറഞ്ഞ മയ്യിത്തിന്റെ മേല്‍ നിസ്കരിക്കുന്നവര്‍ പരേതന്റെ മരണസമയത്ത് പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയുള്ളവരുമായിരിക്കണം. കുട്ടിക്ക് മറഞ്ഞ മയ്യിത്ത് നിസ്കാരം അനുവദനീയമല്ല.
ഖബറടക്കുംമുമ്പ് നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. നിസ്കരിക്കാതെ ഖബറടക്കിയാല്‍ അറിഞ്ഞവരെല്ലാം കുറ്റക്കാരാവും. പക്ഷേ, നിസ്കരിക്കാന്‍ വേണ്ടി മയ്യിത്ത് പുറത്തെടുക്കരുത്. ഖബറിങ്കല്‍ വെച്ച് നിസ്കരിച്ചാല്‍ മതി. നിസ്കാരം കഴിഞ്ഞു എത്തിച്ചേര്‍ന്നവരും ഇപ്രകാരം ചെയ്യണം.നിയ്യത്ത് ചൈത് തക്ബീര്‍ ചൊല്ലി കൈ കെട്ടി ഫാതിഹ സൂറത്ത് ഓതുക.
രണ്ടാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി ഇബ്രാഹിമീയ സ്വലാത്ത് ചൊല്ലുക.
മൂന്നാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി മയ്യിത്തിന് വേണ്ടി ദുആ ചൈയ്യുക.
നാലാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി എല്ലാവര്‍കും വേണ്ടി ദുആ ചൈയ്യുക.
സലാം വീട്ടുക.