📿PART - 53📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

  🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 53📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



      "നേരമൊരുപാടായിട്ടും ഇക്കായെ കണ്ടില്ലല്ലോ....എവിടെ പോയതാ....!?" അവൾ വരാന്തയിലെ തൂണിൽ പിടിച്ചു കൊണ്ട് റബീഇനായി കാത്തു നിന്നു. 

"എന്താ മോളെ ഇവിടെ നിൽക്കണേ...?". 

" അത് ഉമ്മാ.... ഇക്ക പുറത്തേക്ക് പോയിട്ട് കുറേ നേരമാകുന്നു. ഇശാ നിസ്കാരം കഴിഞ്ഞാൽ വേഗം എത്തുന്നതാ.... ഇന്ന് നല്ല വൈകുന്നു".

 "ഫോൺ ചെയ്തു നോക്കീലേ....?"

" ഫോൺ ഇവിടെ വെച്ചിട്ടാ പോയത്.... " നേരം വൈകുംതോറും ആയിഷയുടെ ഉള്ള് ആധിയാൽ വെന്തുരുകാൻ  തുടങ്ങി.

 "അവൻ കൂട്ടുകാരെ ആരെയെങ്കിലും കണ്ടു കാണും. മോള് അവിടെ ഇരിക്ക് ".

 അവർ അവളെ സമാധാനിപ്പിച്ചു.

" ഇക്കാക്ക് ഒന്ന് ഫോൺ കരുതിക്കൂടേരുന്നോ..... " അവൾ മനസ്സിൽ പരിഭവം അടക്കി.


കുറച്ചു സമയം കഴിഞ്ഞപ്പോൾ റബീഇന്റെ ബൈക്കിന്റെ ശബ്ദം കേട്ട ആയിഷ മുറ്റത്തേക്കോടി. അവൻ ബൈക്കിൽ നിന്നിറങ്ങി ഹെൽമെറ്റ്‌ മാറ്റിയപ്പോൾ ആയിഷയുടെ മുഖം വിളറി .

 " എന്താ ഇക്കാ ഇങ്ങക്ക് പറ്റിയെ.....? "  കരഞ്ഞു കലങ്ങിയ കണ്ണുകളിലേക്ക് അവൾ നോക്കി. 

" ഏയ്‌ ഒന്നുമില്ല. നീ വാ.... " അവൻ അവളുടെ കൈകളിൽ പിടിച്ചു. ഇരുവരും കേറി വരുന്നത് കണ്ട ഉമ്മ റബീഇനോടായി ചോദിച്ചു. 

" നീ എവിടെരുന്നു റബീ.... ആയിഷ വല്ലാണ്ട് ടെൻഷൻ ആയി. നിനക്ക് ഫോണും കൂടി എടുത്തൂടെരുന്നോ.....? ". 

 " പള്ളിയിലേക്ക് പോയത് കൊണ്ടാ ഫോൺ എടുക്കാത്തെ...... നാളെ രാവിലെ 3 മണിക്ക് തന്നെ എയർപോർട്ടിൽ പോകേണ്ടതുണ്ടല്ലോ..... അപ്പോൾ വാപ്പാന്റെ അടുത്തൊന്ന് പോയതാ.... " ഇടർച്ചയോടെ അവനത് പറഞ്ഞു കൊണ്ട് റൂമിലേക്ക് പോയി. ആയിഷയ്ക്ക് കാര്യങ്ങൾ മനസ്സിലായതോടെ കൂടുതലൊന്നും ചോദിച്ചു ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചില്ല. ഉമ്മയുടെ കണ്ണുകളും ഉപ്പയുടെ ഓർമകളാൽ നനവ് പടർന്നത് അവൾ ശ്രദ്ധിച്ചു. അവൾ തമാശയിലൂടെ ചിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഫുഡ്‌ കഴിക്കാനിരുന്നു . എല്ലാവരിലും ഒരു മൂകത തളം കെട്ടിക്കിടന്നു. 

"മാമായെ വരാൻ പറഞ്ഞല്ലോ.... അല്ലെ ഉമ്മാ ". 

"ഹാ....". 

" ഞങ്ങളും വരുന്നുണ്ട്. എയർപോർട്ടിൽ " റിനുവിന്റെ ഉത്സാഹം കണ്ടപ്പോൾ ആയിഷ അവളുടെ കവിളിൽ നുള്ളിക്കൊണ്ട് തലയാട്ടി.

ആഹാരം കഴിച്ചു റൂമിലേക്ക് റബി പോയി.  അടുക്കളയിലെ പണി കഴിഞ്ഞു ആയിഷയും റൂമിലേക്ക് മടങ്ങി. അവൾ പിറ്റേ ദിവസം കൊണ്ടു പോകാൻ തയ്യാറാക്കി വെച്ചതെല്ലാം ഒന്നുകൂടി ചെക്ക് ചെയ്തു. ദൂരേക്കെങ്ങോ കണ്ണും നട്ടിരിക്കുന്ന റബീഇന്റെ അടുത്തേക്ക് അവളും ഇരുന്നു. 

"ഇക്കാ....." പതിയെ അവൾ വിളിച്ചു. 

"Mm....". 

 " ഇങ്ങൾ വാപ്പാനോട് നമ്മൾ മദീനത്ത് പോകുന്നതിനെ പറ്റി പറഞ്ഞോ...? " ആയിഷയുടെ ചോദ്യം റബീഇന്റെ കണ്ണുകളെ വിടർത്തി. അവൻ അവളെ നോക്കി.

 " mm. പറഞ്ഞു. ".

 " ഇങ്ങള് പോയപ്പോൾ പറയാത്ത എന്തെ.... എന്റെ സലാമും പറയാനായിരുന്നു.... " അവൾ മിഴികൾ താഴ്ത്തിക്കൊണ്ട് പറഞ്ഞു .

 " ഞാൻ നിന്നെപ്പറ്റി പറഞ്ഞു വാപ്പാനോട്..... പാവം ജീവിച്ചിരുന്നെങ്കിൽ മാറ്റാരയേക്ക്കാൾ നീയുമായി സന്തോഷം പങ്കിടുന്നത് വാപ്പയായിരിക്കും. ആയിഷുനറിയോ..... ഇത് എന്റെ രണ്ടാമത്തെ മദീന യാത്രയാണ്. കഴിഞ്ഞ തവണ പോകുമ്പോൾ കൂടെ വാപ്പയും ഉണ്ടായിരുന്നു. അന്ന് ഞങ്ങളെല്ലാവരും മദീനത്ത് പോയപ്പോൾ ഹബീബിന്റെ ﷺ ചാരെ ഒത്തിരി സമയം ചിലവഴിച്ചപ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു.

അടുത്തൊരു തവണ ഇവിടേക്ക് വരുമ്പോൾ ഇന് ഷാ അല്ലാഹ് എന്റെ മകളെയും ഒപ്പം കൂട്ടണമെന്ന്. അന്ന് ഞാൻ ആശ്ചര്യത്തോടെ ചോദിച്ചിരുന്നു. റിനുവും റാഹിയും നമ്മളോടൊപ്പം ഉണ്ടല്ലോ എന്ന്. അപ്പോൾ പറയാ..... അവരൊക്കെ കുറേ നാൾ കഴിയുമ്പോൾ പോകില്ലെടാ.... എന്നും നിന്റെ ഉമ്മയ്ക്കും വാപ്പാക്കും തണലായി ഒരു പെണ്ണ് നിനക്ക് വരുമല്ലോ.... അവളെപ്പറ്റിയാണ് പറഞ്ഞതെന്ന് .....

അന്നെനിക്ക് ചിരിയാണ് വന്നത്. പക്ഷെ ഇന്നത് ഓർക്കുമ്പോൾ..... "  റബീഇന്റെ ശബ്ദം ഇടറി. 

" ഇന്ന് യാത്ര പോകാനോ യാത്ര അയക്കാനോ കൂടെയില്ലല്ലോ.... അതുകൊണ്ട് യാത്ര പറയാൻ പോയതായിരുന്നു നിസ്കാരം കഴിഞ്ഞു. മിണ്ടി പറഞ്ഞിരുന്നാൽ സമയം പോകുന്നതറീല്ല. എന്റെ ഖിറാഅത്ത് കേൾക്കാൻ വാപ്പാക്ക് വല്യ ഇഷ്ട്ടമാണ്. ഒത്തിരി നേരം ആ ഖബറിന്നരികിൽ ഇരുന്ന് ഓതും. അതു കേട്ട് സന്തോഷിക്കുന്നത് കൊണ്ടോ എന്തോ വാപ്പയുടെ ഖബറിന്നു മുകളിലായി തഴച്ചു വളർന്ന മൈലാഞ്ചി ചെടിക്കൊരു ആട്ടമുണ്ട്. ഒരു പക്ഷെ വാപ്പയുടെ മറുപടിയായിരിക്കും അത്. ഞാൻ ഹാഫിളായി സനദ് വാങ്ങുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു. വാപ്പാക്ക്. അന്ന് ഹാഫിള് പട്ടവുമായി സ്റ്റേജിൽ നിന്നിറങ്ങുമ്പോൾ എഴുന്നേറ്റ് നിന്ന് ഈ നെറ്റിത്തടത്തിൽ മുത്തം നൽകി കൊണ്ട് പറഞ്ഞിരുന്നു. 

" റബീ ഈ വാപ്പാക്ക് സന്തോഷായെടാ. എന്റെ മോൻ എന്റെ ഏറ്റവും വല്യ ആഗ്രഹമാ സാധിപ്പിച്ചത്. ഈ വാപ്പ ഖബറിൽ തനിച്ചാകുമ്പോൾ ഇടയ്ക്കൊക്കെ ഒറ്റയ്ക്കാക്കാണ്ട് നീ ഖുർആനിരുന്ന് ഓതണേ.... "  അന്ന് ആ കണ്ണുകൾ നിറഞ്ഞിരുന്നു . ഇന്നും ഞാൻ ആ വസിയ്യത്ത് പാലിക്കാനാഗ്രഹിക്കുന്നു ആയിഷൂ..... ". റബി പതിയെ താടി രോമങ്ങളെ തഴുകി എത്തിയ കണ്ണുനീർ ചാലിനെ തുടച്ചു നീക്കി.ആയിഷയുടെ കണ്ണുകളും ഈറനണിഞ്ഞു. ചോരയും നീരും ഒഴുക്കി വളർത്തി വലുതാക്കിയ മക്കൾക്ക് ചുളിഞ്ഞ തൊലിയോടെ അവശതയാൽ നോക്കുന്ന ഉപ്പയും ഉമ്മയും ശല്യമായി മാറുമ്പോൾ.... അവസാനം വൃദ്ധസദനങ്ങളിലും തെരുവോരങ്ങളിലെ പീടികകളിലും കൊണ്ടു തള്ളപ്പെടുകയും.... മരിച്ചു മണ്ണോടു ചേർത്തു മണ്ണിട്ടു മൂടി പിരിഞ്ഞതിൽ പിന്നെ പള്ളിക്കാട്ടിലേക്ക് ചുവടുകൾ വെയ്ക്കുന്നത് തന്നെ അടുത്തുള്ള മൂത്രപ്പുരയിലേക്ക് പോയിടുന്ന അവസ്ഥയിലേക്ക് വഴിമാറിയ മക്കളുള്ള ഈ കാലത്ത് തന്റെ ഭർത്താവ് എത്രയധികം മാതൃകാ സന്തതി എന്നതിൽ അവൾക്ക് അഭിമാനം തോന്നി.ആയിഷയുടെ കണ്ണുകളിലേക്കും ഉരുണ്ടു കൂടിയ നീർക്കണങ്ങളെ തുടച്ചു നീക്കി.

" നാളെ പോകേണ്ടതല്ലേ കിടന്നുറങ്.... " അവൻ അവളെ നോക്കി കൊണ്ട് പറഞ്ഞു.

 " mm..... പിന്നെ ഞാൻ എന്നും ഇങ്ങടെ ഉപ്പാന്റെ പേരിലൊരു യാസീൻ ഓതലുണ്ട്. ഇന്ന് ന്നോട് പറയാണ്ട് പോയില്ലേ. ഞാൻ പരാതി പറഞ്ഞിട്ടുണ്ട്..... ". അവളൊരു കൊച്ചു കുട്ടിയെപ്പോലെ സംസാരിച്ചു. 

" അല്ലാഹ്..... ഞങ്ങളെ തമ്മിൽ തെറ്റിക്കോ ബീവി....".ഉള്ളിൽ കടന്നെത്തിയ സന്തോഷത്തെ മറച്ചു പിടിച്ചു കൊണ്ട് അവൻ ആശ്ചര്യത്തോടെ ചോദിച്ചു.അതെ കുറുമ്പോടെ അവനും ചോദിച്ചു. 

"ഹേയ് ഒരിക്കലുമില്ല...". ആയിഷയുടെ വിടർന്ന കണ്ണുകളിലേക്ക് അവൻ നോക്കി. ആ കുറുമ്പ് തന്നെയായിരുന്നു അവളോടുള്ള ഇഷ്ട്ടം കൂട്ടിയിരുന്നത്. പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടാകുമ്പോഴൊക്കെ ഒരു സൈക്കോളജി മൂവ്മെന്റ് പോലെ അവളാ കുറുമ്പ് പ്രയോഗിക്കും. പിന്നെ ആ പിണക്കത്തിന്റെ ആയുസ്സ് ഒടുങ്ങാൻ താമസം വേണ്ട. ഇരുവരും ചിന്തകളുടെ പടിയിറക്കത്തിനൊടുവിൽ നിദ്രയെ പുൽകി.


അലാറത്തിന്റെ ഒച്ചവെയ്ക്കലിന് സമാപനം കുറിച്ച് കൊണ്ട് ഇരുവരും എഴുന്നേറ്റു. അല്ലാഹുവിന് ഹമ്ദുകളർപ്പിച്ചു കൊണ്ട് യാത്രയ്ക്കായി തയ്യാറെടുത്തു. ആയിഷയുടെ ഹൃദയം എന്തിനെന്നില്ലാതെ വേഗത്തിൽ മിടിക്കാൻ തുടങ്ങി.

"യാത്ര പൂർണമാക്കാതെ നീ എന്റെ റൂഹിനെ പിടിക്കരുതേ നാഥാ....." അവൾക്ക് മദീനയിലെത്താതെയുള്ള മരണം ആലോചിക്കുമ്പോഴൊക്കെ ഉള്ളിനകം വല്ലാണ്ട് നീറ്റലായിരിക്കും.


എയർപോർട്ടിൽ ആയിഷയുടെ വാപ്പിയും ഉമ്മയും ആദിലുമൊക്കെ വന്നു. സുബഹി എയർപോർട്ടിൽ തന്നെ സൗകര്യമൊരുക്കിയിരിക്കുന്ന ഭാഗത്തു നിസ്കരിച്ചു. എല്ലാവരോടും ഇരുവരും യാത്ര പറഞ്ഞു. ദുആ വസിയ്യത്തുകൾ പരസ്പരം കയ്‌ മാറിക്കൊണ്ട് ഇരു കൂട്ടരും പിരിഞ്ഞു.


ആയിഷയ്ക്ക് യാത്രയ്ക്കിടയിൽ ഒരു ഡോക്ടർ ഫാമിലിയുമായി പരിചയപ്പെടാൻ അവസരം കിട്ടി. അത്യാവശ്യം ദീനി ആയ കുടുംബമായിരുന്നു. ഒരു കുഞ്ഞു മോളും ഭാര്യയും ഭർത്താവും അടങ്ങുന്ന ഒരു കുടുംബം.ഉംറയ്ക്ക് ആദ്യമാണെന്നും അവരിൽ നിന്നറിയാൻ കഴിഞ്ഞു. അതെ ഗ്രൂപ്പിൽ തന്നെ ക്യാഷ് കൊടുത്തു പോകുന്നവരുടെ കൂട്ടത്തിലായിരുന്നു റബി. അതു കൊണ്ട് ഒരുമിച്ചുള്ള യാത്ര ഇരുവർക്കും സൗകര്യപ്പെട്ടിരുന്നു. ആയിഷയുടെ സീറ്റിനടുത്തായിരുന്നു ആ ഉമ്മയും മോളും  ഉണ്ടായിരുന്നത്.

ആയിഷയ്ക്ക് ആ മോളെ വല്യ ഇഷ്ട്ടമായി. ഐസ മോളുടെ പ്രായം.... അവളെപ്പോലെ തന്നെയുണ്ട്....


" ഡോക്ടർ നാട്ടിൽ ലീവ് എടുത്തിട്ടാണോ വരുന്നത്...."


"ആഹ്. ഞങ്ങളുടെ തന്നെ ഹോസ്പിറ്റൽ ആയതിനാൽ മേജർ സർജറിയൊക്കെ വരുകയാണെങ്കിൽ ഒരു മെയിൻ ഡോക്റ്ററിനെ തയ്യാറാക്കിയിട്ടുണ്ട്. പിന്നെ ആയിഷ.... എന്നെ ഫാത്തി ഇത്താന്ന് വിളിച്ചാൽ മതി. ഈ ഡോക്ടർ വിളി വേണ്ട ". അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

 " ഹാ ok. " ആയിഷയും ചിരിച്ചു കൊണ്ട് സമ്മതിച്ചു.  മക്കയിലായിരുന്നു അവർ ആദ്യം ചെന്നെത്തിയത്. ആയിഷ പടച്ചവനിൽ ഹമ്ദുകളർപ്പിച്ചു കൊണ്ടിരുന്നു.അവൾ ബസ്സിലിരുന്ന് ചുറ്റും കണ്ണോടിച്ചു.


മക്ക! ലോകത്തിനു തന്നെ അനുഗ്രഹമായ പ്രവാചക പ്രഭു ﷺ പിറന്നു വീണ ഭാഗ്യ നാട്.....! അന്ധകാരത്തിന്റെ ആറാം നൂറ്റാണ്ടിൽ പെണ്ണിനും പണത്തിനും കള്ളിനും മാത്രം ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ ഭൂതകാലം ഒളിച്ചിരിക്കുന്ന ഓർമകളുടെ നാട്!. ബഹുവന്ധ്യരായ സ്വഹാബാ നുജൂമുകളുടെ യാഥനകളും വേദനകളും നില കൊള്ളുന്ന നാട്...!. വാർഥക്യത്തോട് അടുക്കുന്ന നിമിഷങ്ങളിൽ സ്വന്തം നാട്ടുകാരുടെ അക്രമങ്ങൾക്കിരയാകേണ്ടി വന്ന ഹബീബോരുടെ ﷺ കയ്പ്പേറുന്ന നിമിഷങ്ങൾക്ക് സാക്ഷിയായ നാട്....! ഇന്നിതാ ഇസ്‌ലാമിന്റെ കൊടിക്കീഴിലായി തല ഉയർത്തി നിൽക്കുന്ന പരിശുദ്ധ നാടായിരിക്കുന്നു. ലബ്ബയ്ക ചൊല്ലി മുസ്ലിമീങ്ങളുടെ ഒഴുക്ക് അടിഞ്ഞു കൂടുന്ന സുന്ദര ഭൂമിയാണിത്......


ചിന്തകളുടെ വള്ളിപ്പടർപ്പിലൂടെ ആയിഷ എല്ലാവരോടൊപ്പം ഫുഡ്‌ കഴിക്കാൻ ക്യാന്റീനിലേക്ക് പോയി. "ഡോക്ടർ കുട്ടി ഉഷാറായല്ലോ...." അവളെടുത്ത് വന്നിരുന്ന Dr.ഫാത്തിമയുടെ മോളോട് അവൾ കിന്നാരം ചൊന്നു. 

"Hello madam പുതിയ കൂട്ടുകാരെ കിട്ടിയപ്പോൾ നമ്മളെയൊന്നും വേണ്ടാതായോ....? " പരിഭവത്തോടെ റബി അടുത്തു വന്നിരുന്നപ്പോൾ ആയിഷ ചിരിച്ചു കൊടുത്തു. അവൾ കുഞ്ഞു മോളെ റബീഇന് പരിചയപ്പെടുത്തിക്കൊടുത്തു. 

"മോളെ പേരെന്താ? "


" സഫ ഫാത്തിമ ".

 "മാ ഷാ അല്ലാഹ്...." റബി അവളുടെ കുഞ്ഞു മൂക്കിൽ പിച്ചി.

ദിനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. കഴിയുന്നത്ര ഉംറ അവർ ചെയ്തു.

തിക്കും തിരക്കിനുമിടയിൽ ആയിഷയുടെ ഉള്ളം ka'bayude കില്ല പിടിക്കാൻ കൊതിച്ചു. അവൾ തിരക്കുകൾക്കിടയിലൂടെ മുന്നോട്ട് പോകാൻ ശ്രമിച്ചു. പക്ഷെ ശക്തമായ ജനബാഹുല്യം അവളെ പിന്നിലോട്ടാക്കി. 

" അല്ലാഹ് ആ കില്ലയൊന്ന് പിടിക്കാൻ..... ആ ഹജറുൽ അസ് വദോന്ന് ചുംബിക്കാൻ ഇവൾക്ക് ഭാഗ്യമില്ലേ.... " വിഷമിച്ചൊരു നിമിഷം അവളവിടെ നിന്നു പോയി. പതിയെ ആരോ തന്നെ മുന്നിലേക്ക് എത്തിക്കുന്നത് പോലെ തോന്നി. അവൾ വേഗത്തിൽ നടന്നു. ആവേശത്തോടെ ആയിഷയുടെ കരങ്ങൾ കില്ലയിലേക്ക് നീണ്ടു. " അൽഹംദുലില്ലാഹ്.... " അവളുടെ കരങ്ങളിൽ കില്ലയുടെ സ്പർശനം അനുഭവപ്പെട്ടപ്പോൾ ചുണ്ടുകൾ മന്ത്രിച്ചു. 

" അർഹതയില്ലാത്തവളെ ഈ പുണ്യ ഭൂമിയിൽ എത്തിച്ച നാഥാ ഇവളുടെ പാപങ്ങളെ നീ porukkane റബ്ബേ..... "ഹൃദയത്തിലെ ചേറിനെ ഒഴുക്കി കളയുന്ന പ്രതീതി.....! അവൾ ദുആയിലായി ലയിച്ചു. അവസരം കിട്ടിയപ്പോൾ ഹജറുൽ അസ് വദിനെ ചുംബിച്ചു. ആയിഷയുടെ മനം കുളിർ തെന്നലിന്റെ തലോടലിലെന്നപോലെ കുളിർത്തു. അവൾ മുകളിലേക്ക് നോക്കി. ആയിഷയുടെ കണ്ണുകൾ പതിയെ വിടർന്നു. തിരക്കുകൾക്കും തള്ളലിനുമിടയിൽ താനിപ്പോൾ നിൽക്കുന്നത് സ്വർണ്ണ പാത്തിയുടെയും ka'ba വാതിലിനുമിടയിലെ സ്ഥലത്താണ്. ദുആ സ്വീകരിക്കപ്പെടുന്ന സ്ഥലം....... അവൾ ഉള്ളിലെ ആഗ്രഹങ്ങളെല്ലാം നാഥാനോടായി പറഞ്ഞു.  കരഞ്ഞു കലങ്ങിയ മിഴികളിൽ കണ്ണുനീർ അനുസരണയില്ലാതെ നിറഞ്ഞൊഴുകി. രോഗ വേദന സഹിക്കുമ്പോഴും മനസ്സിലെ വേദന അവൾക്ക് അസഹ്യമായി തോന്നി. കാലങ്ങളായി ഉള്ളിലായി കൊണ്ടു നടക്കുന്ന മനോഹര നിമിഷം തന്നിലേക്കാഗതമാകാൻ അവൾ ഉള്ളു പൊട്ടി ദുആ ചെയ്തു. ജീവിതത്തിലെ മനോഹര നിമിഷങ്ങളിൽ അവൾ കടന്നു പോയി. ഫോണിലൂടെ കാണുമ്പോൾ വല്ലാത്ത മൊഞ്ചു തന്നെയാണ് ഈ ka'ba shereefin.... നേരിലൊന്ന് കാണാൻ, ഒന്ന് മുത്താൻ എത്ര വട്ടമാണ് ഖൽബ് കൊതിച്ചത്!. ഇന്നിതാ ആഗ്രഹത്തിന്റെ മേലെ അറ്റത് താൻ എത്തിപ്പെട്ടത് പോലെ.......


ആയിഷ ഹമ്ദുകളർപ്പിച്ചു കൊണ്ട് ദിനങ്ങളെ തള്ളി നീക്കി. സംസമിന്റെ തണുപ്പ് തൊണ്ടയിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ ഹാജറാബീവിയുടെയും മകൻ ഇസ്മായിൽ عليه الصلاة والسلام ന്റെയും സ്മരണകളിലേക്ക് മനം തെന്നി നീങ്ങി. 

" സംസം എന്തിനുള്ളതാണോ അത് അതിനു വേണ്ടിയാണ്.... " ഹദീസ് ഓർമയിലേക്ക് കടന്നു വന്നപ്പോൾ ആഗ്രഹങ്ങളെ ഉള്ളിലായി കണ്ടു കൊണ്ട് അവൾ സംസം കുടിച്ചിറക്കി.


ദിനങ്ങൾ ശര വേഗത്തിൽ കുതിച്ചു പാഞ്ഞു.9 ദിവസങ്ങൾ ഇന്നലെ പോലെ തോന്നിച്ചു. മക്കയോട് വിടപറയാൻ സമയമായിരിക്കുന്നു. ആയിഷയുടെ ഉള്ള് എന്തിനെന്നില്ലാതെ വിങ്ങി. മുശ്രിക്കുകളുടെ മർദ്ദനം സഹിക്കാൻ കഴിയാതെ അല്ലാഹുവിന്റെ കല്പ്പന പ്രകാരം നാട് വിടേണ്ടി വന്ന ഹബീബിന്റെﷺ ദിനങ്ങളിലേക്ക് അവൾ ഊളിയിട്ടിറങ്ങി. മാതൃ രാജ്യത്തോട് അവിടുﷺന്നുണ്ടായിരുന്ന ഹുബ്ബിന്റെ ആഴം അവൾ മനസ്സിലാക്കിയിരുന്നു.

"നാളെയാണ് മദീനയിലേക്ക് പോകുന്നത്........." അമീറിന്റെ വാക്കുകൾ ആയിഷയുടെ മനതാരിനകം സന്തോഷത്തിന്റെ ഒരായിരം കുസുമങ്ങളെ വിരിയിച്ചു. പതിവില്ലാത്തൊരു ക്ഷീണം അവൾക്കനുഭവപ്പെട്ടു. റൂമിൽ നിന്ന് പലരും പോയപ്പോൾ അവൾക്ക് എഴുന്നേൽക്കാൻ കഴിയാത്ത വിധം തലകറക്കം അനുഭവപ്പെട്ടു.അവൾ Dr. ഫാത്തിമയോടായി കാര്യം പറഞ്ഞു. അവർ അവളെ ചെക്ക് ചെയ്തു കൊണ്ട് പുഞ്ചിരിയോടെ നോക്കി.


ആയിഷയെ ആൾക്കൂട്ടത്തിനിടയിൽ കാണാണ്ട് വന്നപ്പോൾ റബി അവളെ തിരക്കി റൂമിലേക്ക് പോയി.

ബെഡിലായി ആയിഷയുടെ അടുത്തു തന്നെ ഡോക്ടറും മോളും കിടക്കുന്നത് കണ്ടു. അവൻ വാതിലിനോട് ചേർന്നു കൊണ്ട് തൊണ്ട അനക്കി ശബ്ദം പുറപ്പെടുവിച്ചു. ഫാത്തിമ അവളുടെ അടുത്തു നിന്നുമെഴുന്നേറ്റു. 

" എന്തു പറ്റി ആയിഷാ....? " അവൻ അവളുടെ അടുത്തായി ഇരുന്നു.

 " ഹേയ് ഒന്നുല്ല. പിന്നില്ലേ ഒരു good ന്യൂസ്‌ ഇണ്ട്". 

"എന്ത്? "  . ആയിഷ ഫാത്തിമയെ നോക്കി. അവൾ പറയാനായി തല കൊണ്ട് ആംഗ്യം കാണിച്ചു . 

" ഇങ്ങളൊരു ഉപ്പയാകാൻ പോവാ.... ". അവൾ നാണത്തോടെ പറഞ്ഞൊപ്പിച്ചു. 

" ആണോ....അൽഹംദുലില്ലാഹ് ". അവൻ കേൾക്കുന്നത് സത്യമോ എന്നൊരു നിമിഷം സംശയിച്ചു നിന്നു.

 " ഞങ്ങൾ പുറത്തു പോവുകയാ... ആയിഷു ഇന്ന് എന്തായാലും റസ്റ്റ്‌ എടുക്ക് ". ഫാത്തിമ പതിയെ തടി തപ്പി. റബീഇന് ഇരട്ടി മധുരം നുണഞ്ഞ പ്രതീതി. അവൻ ശുക്രിന്റെ സുജൂദ് ചെയ്തു.

" ഞാൻ ഇന്നലെ സുന്നതായ ത്വവാഫിനിടയിൽ ദുആ ചെയ്തു. അല്ലാഹു വേഗം കേട്ടല്ലോ മോളെ.... " അവൻ അവളുടെ കൈകളിലമർത്തി പിടിച്ചു കൊണ്ട് നെറ്റിയിൽ ചുംബിച്ചു . ആയിഷ അവനെ കണ്ണിറുക്കി കാണിച്ചു. 

"ഇന്നേതായാലും നീ റസ്റ്റ്‌ എടുക്ക്. നാളെ മദീനത്ത് പോകേണ്ടതല്ലേ....." അവൻ തങ്ങളുടെ റൂമിൽ നിന്നും സംസം എടുത്തു കൊണ്ടു വന്നു. 

" ക്ഷീണം മാറാൻ നിയ്യത്താക്കി കുടിക്ക് ". അവൻ കൊടുത്തു കൊണ്ടു പറഞ്ഞു.അവളത് കുടിച്ചു.

പിറ്റേ ദിവസത്തെ മധുര നിമിഷങ്ങൾക്കായി അവളുടെ ഹൃദയം വല്ലാണ്ട് കൊതിച്ചു. കിനാവിലായി കണ്ട മദീനയിൽ ഇന്നിതാ ജസദും റൂഹും ഒരുമിക്കുന്നു. അവൾ ബസ്സിലിരുന്ന് കണ്ണുകളടച്ചുപിടിച്ചു സ്വലാത്ത് ചൊല്ലി.

" നബിയേ ﷺ പാപങ്ങൾ ഏറിടുന്നൊരു ശരീരവുമായി ഞാനിതാ അങ്ങയുടെ ﷺ ചാരത്തേക്ക് വരുകയാണ്. അർഹതയില്ലാത്ത ഇവളെയൊന്ന് സ്വീകരിക്കേണമേ..... " ആയിഷയുടെ കണ്ണുകൾ നിറഞ്ഞു. 

" നമ്മളിപ്പോൾ കാണുന്നത് പച്ചക്കുബ്ബയാണ്..... എല്ലാവരും സലാം പറഞ്ഞൊളീം....... "  അമീറിന്റെ വാക്കുകൾ കേട്ട ആയിഷ പതിയെ കണ്ണുകൾ തുറന്നു. സൂര്യ പ്രഭയിൽ വെട്ടി തിളങ്ങുന്ന പച്ചക്കുബ്ബ! വശ്യതയാർന്ന ആ സൗന്ദര്യത്തിൽ ലയിച്ചു കൊണ്ട് ഹബീബിനായി ﷺ അവൾ സലാം മൊഴിഞ്ഞു.

الصلاة والسلام علیك يا رسول الله 

الصلاة والسلام عليك يا خاتم النبيين 

الصلاة والسلام عليك يا شفيع المذنبين

ഹൃദയം പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭൂതിയാൽ മൂടി. ബസ്സിൽ നിന്നിറങ്ങി മദീന ഗേറ്റിനരികിലേക്ക് നടന്നു നീങ്ങി. കിനാവിലായി കണ്ട സംഭവങ്ങൾ ആയിഷയുടെ കണ്മുന്നിലായി മിന്നി മറഞ്ഞു. അവൾ പതിയെ നടന്നു നീങ്ങി. ഗ്രൂപ്പിൽ ഒപ്പമുണ്ടായിരുന്നവരൊക്കെ ആവേശത്തോടെ അമീറിനൊപ്പം ഓടി അടുക്കുകയാണ് തിങ്കളോരുടെﷺ ചാരെ. ആയിഷയുടെ കാലുകൾ വിറയ്ക്കാൻ തുടങ്ങി..... അവളുടെ നെറ്റിത്തടം വിയർത്തൊഴുകി.... യാ റസൂലുല്ലാഹ്......ﷺ  ഗേറ്റിന് സമീപമായി അവൾ ചാരി നിന്നു കൊണ്ടു കുബ്ബയെ നോക്കി.


"കഴിയുന്നില്ല നബിയേ....ﷺ കുറഞ്ഞ സ്വലാത്തുകളുമായി ഈ പാപിക്ക് അങ്ങയുടെﷺ ചാരെ വരാൻ...... പൊറുക്കണം ഹബീബീ ﷺ.... ഈയുള്ളവളുടെ പാദം മദീനമണ്ണിനെ ചുംബിക്കാൻ പോലും അർഹതയില്ലാ..... ഈ പാപിയോട് പൊറുക്കണേ.... തെറ്റുകൾ കൊണ്ട് അങ്ങയെﷺ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് നബിയെ ﷺ...... വിറയ്ക്കുന്ന പാദങ്ങളാൽ ഞാനൊന്ന് അങ്ങയിലേക്ക്ﷺ നടന്നടുക്കട്ടെ..... അവളുടെ കണ്ണുനീരിന്റെ പ്രവാഹം സ്കാർഫിനേയും നിക്കാബിനെയും നനയിക്കുന്നുണ്ടായിരുന്നു. ഉമർ ഖാളി رضي الله عنه തങ്ങടെ ബൈത്തിനോട് മുഹബ്ബത്ത് വെച്ച ആ നാവ് കിനാവിനെ യാഥാർഥ്യമാക്കി കൊണ്ട് ആദ്യവരികൾ ചൊന്നു. കണ്ടകന്ന കിനാവിനെ ഇന്നിതാ യാഥാർഥ്യത്തിന്റെ മുൾമുനയിലായി കൊണ്ടു വന്നിരിക്കുന്നു. അല്ലാഹു എത്ര ഉന്നതൻ!. ഇഷ്‌ക്കിലായി ലയിച്ചു ചേർന്ന ആ മാടപ്രാവ് ഹബീബിലേക്ക് ﷺ പതിയെ നടന്നടുത്തു."ആയിഷാ...." അരികിലായി റബീഉം വന്നു കൊണ്ട് വിളിച്ചു. അവളുടെ കരങ്ങൾ കവർന്നു കൊണ്ട് അവൻ നീങ്ങി. ഇരുവരും അടക്കിപ്പിടിച്ച കരച്ചിലുമായി ഹബീബോരുടെﷺ സവിധമിൽ തൊട്ടുരുമ്മി നിന്നു. ഒന്നിച്ചു സലാം പറഞ്ഞു കൊണ്ട് ഹൃദയത്തിലെ പ്രണയം മുത്തിനോടായി ﷺ മൊഴിഞ്ഞു. അവൾ കരുതി വെച്ച ഡയറി തന്റെ ചെറിയ ഹാൻഡ് ബാഗിൽ നിന്നുമെടുത്തു.

" കണ്ടോ തങ്ങളെ ﷺ..... ഇതിലെന്റെ പ്രണയവരികൾ  എഴുതി ചേർത്തതാണ്. അങ്ങയുടെﷺ അടുത്തെത്താൻ ഉള്ള് കൊതിപൂണ്ടപ്പോൾ അങ്ങേﷺക്കെഴുതിയ കത്താണ്.....ഈ പാപിയുടെ കയ്യിലൊന്നുമില്ല നബിയെ ﷺ... കുറഞ്ഞ സ്വാലാത്തുകൾ കണ്ട് അങ്ങ്ﷺ  ഈ പാപിയെ ഇങ്ങോട്ടേക്കു വിളിച്ചില്ലേ..... എന്തൊരു ഇഷ്ട്ടമാണ് നബിയെ...ﷺ... അങ്ങേക്ക്ﷺ ഞങ്ങളോട്.....അവസാന നിമിഷവും ഈ പാപികളെ ഓർത്തു അങ്ങ് ﷺ കരഞ്ഞില്ലയോ..... യാ റസൂലുല്ലാഹ്ﷺ  തിരു ഹള്റത്തിൽ നിന്നിനി ഈ പാപിയെ മടക്കി അയക്കരുതേ......സഹിക്കില്ല തങ്ങളെﷺ..... ശരീരം വേദന തിന്നുമ്പോഴും നബിയെ ﷺ അങ്ങയിലേക്ക്ﷺ എത്തിയതിന്റെ സന്തോഷത്താൽ ഞാനെല്ലാം മറക്കുന്നു.....അർഹതയില്ലെങ്കിലും അതിമോഹമാണെങ്കിലും ചോദിക്കുവാ ഹബീബീ ﷺ.... ആ വദനമോന്ന് കാട്ടി തരുമോ..... പാപഭാരങ്ങളാൽ കറുത്തിരുണ്ട് വിണ്ട് കീറിയതാണെങ്കിലും ആഗ്രഹിക്കാതിരിക്കാൻ ഈയുള്ളവൾക്ക് കഴിയുന്നില്ല സയ്യിദീ ﷺ..... അത്ര മേൽ അങ്ങ് ﷺ എൻ ഹൃദയത്തിൽ ആഴത്തിൽ വേരിറങ്ങി. ഈ ജസദിനോടായി റൂഹും വിട പറയും മുന്നേ ..... തിങ്കളെﷺ..... അങ്ങൊന്ന് കിനാവിലായി വരുമോ..... "

തേങ്ങാലോട് കൂടി അവളത് പറയുമ്പോൾ കാലുകൾ തളരുന്നതായി തോന്നി. കയ്യിലെ ഡയറിയും കൗണ്ടറും നെഞ്ചോട് ചേർത്തു പിടിച്ചു. പെട്ടെന്ന് ആയിഷയുടെ കണ്ണുകളിലേക്ക് അതിതീവ്രമായ പ്രകാശം കുത്തിക്കേറുന്നതായി അനുഭവപ്പെട്ടു. അവൾ ഒരു നിമിഷം കണ്ണുകളടച്ചു തുറന്നു. മനോഹരമായ പരിമളം ശ്വാസനാളത്തിലേക്ക് ആവാഹിച്ചെടുത്തു. റബീഇന്റെ നെഞ്ചിലേക്ക് ആയിഷയുടെ തല ചാഞ്ഞു . അവൻ അവളെ താങ്ങിപ്പിടിച്ചു. ആയിഷ ഏതോ മയക്കത്തിലേക്ക് പെട്ടത് പോലെ അവനു തോന്നി. എങ്കിലും അവളുടെ മുഖത്ത് പലവിധ ഭാവങ്ങൾ മിന്നി മറയുന്നതായി അവൻ കണ്ടു.ഒരൾപ്പ നിമിഷം അവളെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്ന റബീഇനെ ഞെട്ടിച്ചു കൊണ്ടവൾ ചാടിഎണീറ്റു. ചുറ്റിലും അവളുടെ മിഴികൾ ഉറ്റു നോക്കി. " ആയിഷൂ..... നിനക്കെന്തു പറ്റി? Ok അല്ലെ ".



🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



Nb:  ഉംറ യാത്ര എത്രത്തോളം ശരിയായ രീതിയിൽ എഴുതീട്ടുണ്ടെന്ന് അറിയില്ല. ഈയുള്ളവൾക്കിതു വരെ അതിനുള്ള ഭാഗ്യം കിട്ടിയിട്ടില്ല 😔..... പ്രിയ ഇർഫാന ഇത്താടെ സഹായത്തോടെയാണ് യാത്രാവിവരണം എഴുതീട്ടുള്ളത്. അവരുടേതായ അനുഭവങ്ങളൊക്കെ ചേർത്തു കൊണ്ട്....... തെറ്റുകളുണ്ടെങ്കിൽ പൊരുത്തപ്പെടുക. അല്ലാഹു ജീവിതത്തിലൊരിക്കലെങ്കിലും ഉംറ ചെയ്യാനുള്ള ഭാഗ്യം  നമുക്കൊക്കെയും നൽകട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ.....


ഇനിയൊരു പാർട്ട്‌ കൂടി എഴുതി അവസാനിപ്പിക്കുമെങ്കിലും പൂർണമായൊരു അവസാനം കഥയ്ക്ക് നൽകുന്നത് ഇന് ഷാ അല്ലഹ് ഒരു ബുക്ക്‌ ആക്കുകയാണെങ്കിൽ....... 🥰



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪