🔖ഭാഗം: 11🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷

 

*🌷നഫീസത്തുല്‍ മിസ്‌രിയ(റ) ചരിത്രം🌷*


💖☀️💖☀️💖☀️💖☀️💖☀️


                 *🔖ഭാഗം:11🔖*


നാലു പെണ്‍മക്കളുള്ള വിധവയായ ഒരു വൃദ്ധ നഫീസ ബീവി(റ) യുടെ കാലത്ത് ജീവിച്ചിരുന്നു. മക്കള്‍ നൂല്‍ നൂറ്റു കിട്ടുന്ന പണം കൊണ്ടായിരുന്നു അവര്‍ ഉപജീവനം നടത്തിയിരുന്നത്. മക്കള്‍ ഒരാഴ്ച ഉല്‍പാദിപ്പിക്കുന്ന നൂല്‍ വൃദ്ധ അങ്ങാടിയില്‍ കൊണ്ടു പോയി വില്‍ക്കും. കിട്ടുന്ന പണം കൊണ്ട് അടുത്ത ആഴ്ച നൂല്‍ ഉല്‍പാദിപ്പിക്കാനുള്ള പഞ്ഞിയും ഒരാഴ്ചത്തേക്കാവശ്യമായ ഭക്ഷണസാധനവും അവര്‍ വാങ്ങും.


     ഒരു ദിവസം, ഒരു ചുവന്ന തുണിയില്‍ നൂല്‍ പൊതിഞ്ഞ് തലയില്‍ വെച്ച് അവര്‍ അങ്ങാടിയിലേക്ക് പോകുമ്പോള്‍ ഒരു കൂറ്റന്‍ പക്ഷി വന്ന്‍ അതു തലയില്‍നിന്ന്‍ കൊത്തിയെടുത്ത് പറന്നുപോയി. വൃദ്ധ തല്‍ക്ഷണം ബോധരഹിതയായി വീണു. ബോധം തെളിഞ്ഞപ്പോള്‍ തന്‍റെ മക്കള്‍ക്ക് ഇനിയെങ്ങിനെ ഭക്ഷണം വാങ്ങിക്കൊടുക്കുമെന്ന ദുഃഖത്താല്‍ കരയാന്‍ തുടങ്ങി. ജനങ്ങള്‍ വൃദ്ധക്ക് ചുറ്റും തടിച്ചുകൂടി. കാര്യം മനസ്സിലാക്കിയ അവര്‍ വൃദ്ധയോട് പറഞ്ഞു:


 ‘നിങ്ങള്‍ നഫീസ ബീവി(റ)യുടെ അടുത്തുചെന്ന് ദുആ ചെയ്യിപ്പിക്കുക. ബീവിയുടെ ബറകത്ത് കൊണ്ട് അള്ളാഹു നിങ്ങളുടെ ദുഃഖം തീര്‍ത്തു തരും’.


 ഇതുകേട്ട വൃദ്ധ നഫീസബീവി(റ)യുടെ അടുത്തുചെന്ന്‍ തന്‍റെ ദുഃഖം സമര്‍പ്പിച്ചു. ബീവി അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചു. ശേഷം വൃദ്ധയോട് പറഞ്ഞു: “നിങ്ങള്‍ സമാധാനിക്കുക, അള്ളാഹു നിങ്ങളുടെ എല്ലാ പ്രയാസങ്ങളും നീക്കിത്തരും. അവന്‍ ദയാലുവാണ്. അവന്‍റെ അനുഗ്രഹത്തെ തൊട്ടു നിരാശയാവരുത്. അവിശ്വാസികളാണ് അള്ളാഹുവിന്‍റെ അനുഗ്രഹത്തെ തൊട്ടു നിരാശരാവുക. ക്ഷമിക്കുക, ക്ഷമയോട് കൂടി മാത്രമേ സന്തോഷമുണ്ടാവൂ”.


ബീവിയുടെ ഉപദേശമനുസരിച്ച് ആ വൃദ്ധ അവിടെയിരുന്നു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ബീവിയെ സന്ദര്‍ശിക്കാന്‍ ഒരുസംഘം ആളുകളെത്തി. ബീവി അവരോട് ആഗമനോദ്ദേശ്യം ആരാഞ്ഞു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ പ്രമുഖ വ്യാപാരികളാണ്‌. കച്ചവടം കഴിഞ്ഞ് ഞങ്ങള്‍ സമുദ്രത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. കടലിന്‍റെ സൗന്ദര്യമാസ്വദിച്ചുകൊണ്ടുള്ള ഉല്ലാസകരമായ യാത്ര.... മിസ്‌റിലെത്താറായപ്പോള്‍ കടല്‍ക്ഷോഭത്താല്‍ കപ്പല്‍ ആടി ഉലയാന്‍ തുടങ്ങി.  വെള്ളം കയറാന്‍ തുടങ്ങി. ഞങ്ങള്‍ കഴിവതും അതു നന്നാക്കാന്‍ ശ്രമിച്ചു. പക്ഷേ, എത്ര ശ്രമിച്ചിട്ടും ഞങ്ങള്‍ക്ക് നന്നാക്കാന്‍ കഴിഞ്ഞില്ല. ഞങ്ങളാകെ പരിഭ്രമിച്ചു. വെള്ളം കയറുന്നത് തടയാനുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങളും അസ്തമിച്ചപ്പോള്‍ ഇനി രക്ഷപ്പെടുകയില്ലെന്ന്‍ തീരുമാനിച്ചു. കണ്ണീരോടെ പരസ്പരം നോക്കി ഞങ്ങള്‍ നിങ്ങളെ തവസ്സുലാക്കി റബ്ബിനോട്‌ പ്രാര്‍ത്ഥിച്ചു ഉടനെ നൂല്‍കെട്ടുമായി ഒരു പക്ഷി പറന്നിറങ്ങി. ആ പക്ഷി നൂല്‍കെട്ട് കപ്പലിലേക്കിട്ടു. ഞങ്ങള്‍ ആ നൂല്‍ കെട്ടെടുത്ത് കപ്പലിന്‍റെ ദ്വാരമടച്ചു. ഞങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിന് നന്ദിയെന്നോണം ഞങ്ങള്‍ താങ്കള്‍ക്ക് അഞ്ഞൂറ് ദിര്‍ഹം കൊണ്ടുവന്നിരിക്കുന്നു ഇത് സ്വീകരിച്ചാലും”.


     ഈ അത്ഭുത വാര്‍ത്ത ശ്രവിച്ച ബീവി കണ്ണീരോടെ ‘നാഥാ, നീ നിന്‍റെ അടിമകളോട് എത്രമാത്രം കൃപയും ദയയുമാണ് കാണിക്കുന്നത്’ എന്നു പറഞ്ഞുകൊണ്ട് പുറത്തിരുന്ന വൃദ്ധയെ വിളിച്ചു വരുത്തി ചോദിച്ചു: നിങ്ങള്‍ ഓരോ ആഴ്ചയും നൂല്‍ വില്‍ക്കുന്നത് എത്ര ദിര്‍ഹമിനാണ്?


     വൃദ്ധ പറഞ്ഞു: ഇരുപത് ദിര്‍ഹമിന്.


     ബീവി പറഞ്ഞു: നിങ്ങള്‍ സന്തോഷിക്കുക, ഓരോ ദിര്‍ഹമിനും ഇരുപത്തിയഞ്ച് വീതം അള്ളാഹു നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. എന്നിട്ടു പ്രസ്തുത അഞ്ഞൂറ് ദിര്‍ഹം വൃദ്ധക്ക് നല്‍കി.


     അതിരറ്റ സന്തോഷത്താല്‍ വൃദ്ധ തന്‍റെ വീട്ടിലേക്ക് പോയി. മക്കളോട് സംഭവങ്ങളെല്ലാം പറഞ്ഞു. ആ വീട്ടുകാര്‍ പിന്നീട് നൂല്‍ നൂല്‍പ്പ് നിര്‍ത്തി. ബീവിയുടെ ബറകത്ത് ആഗ്രഹിച്ച് അവിടുത്തെ സന്നിധിയിലെത്തി. അള്ളാഹുവിനുള്ള ആരാധനയിലും ഖിദ്മത്തിലുമായി ജീവിച്ചു........


*🔷♦️🔷♦️🔷♦️🔷♦️🔷♦️🔷

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪