(PART:2) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ



⛔️Part-2⛔️

ആ വാട്‌സപ്പ് മെസേജ് വായിച്ചു തീര്‍ന്നതിന് ശേഷം അവള്‍ വീണ്ടും തന്റെ മുമ്പിലുള്ള കണ്ണാടിയിലേക്ക് നോക്കി. ഇപ്പോള്‍ അവളുടെ മനസ്സില്‍ പരിഹാസത്തിന്റെ മുള്‍വേലികളില്ല, അപകര്‍ഷ ബോധത്തിന്റെ ബാന്ധവങ്ങളില്ല....അവള്‍ തന്റെ ഹിജാബിലേക്ക് അഭിമാനപൂര്‍വ്വം നോക്കി. ഒരു സമൂഹം ഒന്നടങ്കം അടക്കം പറഞ്ഞും വിളിച്ചു കൂവിയും പരിഹസിച്ചിട്ടും  ഹബീബ് നിര്‍ദേശിച്ച ഈ വസ്ത്രമിട്ട് ആ ക്ലാസില്‍ ചെന്നിരുന്ന തനിക്ക് അധാര്‍മികതയുടെ ഒഴുക്കിനെതിരെ ഒരു ചെറുപ്രതിരോധം തീര്‍ക്കാനെങ്കിലും സാധിച്ചുവല്ലോ. ഇതുപെലെതന്നെ തന്റെ ജീവിതകാലം മുഴുക്കെ തുടരുമെന്നവള്‍ പ്രതിജ്ഞയെടുത്തു. ഹബീബ് പ്രതീക്ഷ വെച്ച ആ സഹോദരങ്ങളിലൊരാളാവാന്‍ തനിക്ക് സാധിക്കണമെന്നവളുടെ ഉള്ളു വെമ്പല്‍ കൊണ്ടു. അഭിമാന ബോധത്തോടെ അവള്‍ തന്നിലേക്ക് തന്നെ നോക്കിയിരുന്നു...

ഇന്നവള്‍ പതിവിലും നേരത്തെയുറങ്ങി. ദൃഢനിശ്ചയത്തിന്റെ പ്രസന്നത അവളുടെ മുഖത്ത് തത്തിക്കളിക്കുന്നത് വ്യക്തമായി കാണാം. ഇന്നലത്തെ കോളേജിലെ കോപ്രായങ്ങള്‍ക്കെല്ലാം ഇരയായിട്ടും ഇവള്‍ക്കെങ്ങനെ ഇത്ര മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നതെന്ന് അവളുടെ അന്നത്തെ ദിവസത്തെ കുറിച്ചറിഞ്ഞവരൊക്കെ ഒരു നിമിഷം ചിന്തിക്കും. 

അവളുടെ മുഖത്തിപ്പോള്‍ ചിലഭാവ വ്യത്യാസങ്ങള്‍ കാണാം. സ്വപ്‌നത്തിലാണവള്‍. അവിടെയവൾ വലിയുമ്മയുടെ മടിയില്‍ തലചാഴ്ച്ച് കിടക്കുകയാണ്. വാര്‍ധക്യത്തിന്റെ ചുളിവുകള്‍ വീണ വിരലുകള്‍ അവളുടെ മുടിയിഴകളിലൂടെ തഴുകി തലോടുന്നുണ്ട്.

' ഉമ്മമ ങ്‌ളിനിക്കൊരു കഥ പറഞ്ഞു തരീം...'
 അവള്‍ കൊച്ചു കുട്ടിയെ പോലെ ചിണുങ്ങി.

'എന്ത് കഥയാണ് ഉമ്മമ്മന്റെ കുട്ടിക്ക് പറഞ്ഞരണ്ട്യത്.'
 ഉമ്മമ്മ കഥപറയാനുള്ള തയ്യാറെടുപ്പിലാണ്.``

'എന്തെങ്കിലുമൊരു കഥ പറയ്യ്...' അവള്‍ വീണ്ടും വാശിയോടെ പറഞ്ഞു. 

'കുറച്ച് പഴയ കഥയാണ് ഉമ്മമ്മന്റെ കുട്ടിക്ക് പിടിക്യോ ആവോ...'

'ഇനിക്ക് പിടിക്കും ങ്‌ള് പറ...'

'ന്നാല്‍ ഉമ്മമ്മ ഒരു വലിയ പണ്ഡിതന്റെ കഥ പറഞ്ഞു തരാം..'

'ആ പറ...'

അവള്‍ ഒന്നു കൂടെ നീണ്ടു നിവര്‍ന്നതിന് ശേഷം രണ്ടു കൈയ്യും നടയില്‍ തിരുകി ഉമ്മമ്മയുടെ മടിയിലേക്ക് കയറി കിടന്നു.

'കുറേ കാലം മുമ്പ് മാലിക് ബ്‌നു അനസ്(റ) എന്ന വലിയ പണ്ഡിതനുണ്ടായിരുന്നു. ഇസ്ലാമിലെ നാലു മദ്ഹബുകളിലൊന്നായ മാലികീ മദ്ഹബിന്റെ സ്ഥാപകന്‍. '

'എന്നിട്ട്...'

അവള്‍ വലിയുമ്മയുടെ കഥയോടൊപ്പം സഞ്ചരിച്ചു.

'മുത്ത് നബി ﷺ യുടെ മദീനയിലായിരുന്നു മഹാനവര്‍കള്‍ ജീവിച്ചിരുന്നത്. താബിഉകളില്‍പെട്ട പണ്ഡിത കുലപതിയാണവർ . ഒരിക്കല്‍ മദീനയിലെ ഗവര്‍ണര്‍ മഹാനവര്‍കളോട് ഗവണ്‍മെന്റിന് വേണ്ടി ഒരു ഫത്‌വ പുറപ്പെടുവിക്കാന്‍ പറഞ്ഞു.
 എന്നാല്‍ മാലിക് തങ്ങള്‍ വിഷയത്തെ കുറിച്ച് പഠിച്ചു നോക്കിയപ്പോള്‍ സംഗതി അനുകൂല ഫത്‌വ കൊടുക്കാന്‍ പാടില്ലാത്ത വിഷയമാണ്. അതുകൊണ്ടു തന്നെ മഹാനവര്‍കള്‍ വിസമ്മതമറിയിച്ചു. നേരും നെറിയുമുള്ളവര്‍ സത്യം ആര്‍ക്കു മുമ്പിലും പണയം വെക്കൂല കുട്ട്യേ...മാലിക്കോരും തന്റെ ദീന്‍ ഗവര്‍ണര്‍ക്ക് മുമ്പില്‍ പണയപ്പെടുത്തീല.' 

' എന്നിട്ട്' 
അവൾ ഉദ്വേഗത്തോടെ ചോദിച്ചു. 

എന്നിട്ടെന്താ ..., മലിക്കോര് വിസമ്മതമറിയിച്ചതിന്റെ പ്രത്യാഘാതം ഭീകരമായിരുന്നു. ഗവര്‍ണറുടെ ഉത്തരവ് ലംഗിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ തുറങ്കിലടച്ചു. കഠിനമായ ശിക്ഷ വിധിച്ചു. അന്നവും വെള്ളവും നിഷേധിച്ചു. മഹാനവർകൾക്ക് ഒന്ന് നേരെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധം ശിക്ഷിച്ചു. ഇത് അനസിന്റെ മകന്‍ മാലികാണന്ന് അടുത്തറിയുന്നവര്‍ക്ക് പോലും മനസ്സിലായില്ല."

മാലിക്കോരുടെ ശിക്ഷയെ കുറിച്ചോർത്തിട്ടാണെന്ന് തോന്നുന്നു അവളുടെ മുഖത്തും ആ കഠിന ശിക്ഷയുടെ ശക്തമായ വേദന അനുഭവിക്കുന്നതായി തോന്നി. 

ഉമ്മമ്മ കഥ പറയുന്നതിനിടയിൽ അവളുടെ മുഖത്ത് അമർത്തി ചുംബിച്ചുകൊണ്ട് തുടർന്നു. 

" മഹാനവര്‍കള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. അതിനിടയില്‍ അന്നത്തെ രാജാവായിരുന്ന ഖാറൂന്‍ റശീദിന്റെ കാതുകളില്‍ വിവരമെത്തി. അദ്ദേഹം മദീനയിലേക്ക് വന്ന് മലിക്കെന്നോരെ സന്ദര്‍ശിച്ചു. 'നിങ്ങളെ അന്യായമായി ശിക്ഷിച്ച ആ ഗവര്‍ണര്‍ക്ക് ഞാനെന്ത് ശിക്ഷയാണ് വിധിക്കേണ്ടതെന്ന്' അദ്ദേഹം മാലിക്കോരോട് ചോദിച്ചു. 

ഒരു നിമിഷം രാജാവിനെ നോക്കിയതിന് ശേഷം പുഞ്ചിരിച്ചുകൊണ്ട് മാലിക്ക്(റ) പറഞ്ഞു:


'നിയമ പരമായി എനിക്ക് അദ്ദേഹത്തോട് പകരം ചോദിക്കാന്‍ അര്‍ഹതയുണ്ട്. പക്ഷെ, ആ ഗവര്‍ണര്‍ക്ക് തിരുനബി ﷺ യുമായി എന്തോ ബന്ധമുണ്ടെന്നാണറിയാന്‍ കഴിഞ്ഞത്. നാളെ മഹ്ശറില്‍ ഇദ്ദേഹത്തെ ശിക്ഷിച്ചതിന്റെ പേരില്‍ ഹബീബെന്നോട് മുഖം കറുപ്പിച്ചാലോ...നിന്നെയൊന്ന് ശിക്ഷിച്ചെന്ന് കരുതി നീയെന്റെ പേരമകനോട് അപമര്യാദയായി പെരുമാറുമല്ലേ.. മാലിക്കേയെന്ന് അവിടുന്ന് ചോദിച്ചാല്‍ ആ ചോദ്യത്തെ താങ്ങാന്‍ ഈ മാലികിനാവില്ല..അതുകൊണ്ട് നിങ്ങളദ്ദേഹത്തെ വെറുതവിട്ടേക്കൂ..എനിക്ക് പരാതിയില്ല.' 

ഉമ്മമ്മ ഒരര്‍ദ്ധവിരാമത്തിലെന്ന പോലെ കഥ പറഞ്ഞു നിറുത്തിയിട്ട് അവളുടെ മുഖത്തേക്ക് നോക്കി. അവള്‍ കരയുകയാണ്. 
````

"ഇത്രയേറെ പീഢനമനുഭവിച്ചിട്ടും എങ്ങെനെയാണ് ആ മനുഷ്യന് പൊറുക്കാന്‍ സാധിച്ചത്. ഇതുവെച്ച് നോക്കുമ്പോള്‍ ഞാനൊന്നും ഒന്നും അനുഭവിച്ചിട്ടില്ലല്ലൊ...! " 

അവള്‍ വിതുമ്പികൊണ്ട് ആശ്ചര്യത്തോടെ ചോദിച്ചു. 

അതാണ് മോളെ നബിസ്‌നേഹം രക്തത്തിലലിഞ്ഞ് ചേര്‍ന്നാല്‍ പിന്നെ അവിടെ പ്രതികാരത്തിനോ മറ്റു വികാരങ്ങള്‍ക്കോ പ്രസക്തിയില്ല. പ്രണയത്തില്‍ രണ്ടാമതൊരാലോചനക്കൊ മറുചോദ്യത്തിനോ സ്ഥാനമുണ്ടോ...!? എന്തോ ഓര്‍ത്തെടുക്കുന്നത് പോലെ ഉമ്മമ്മ ചോദിച്ചു.

ട്രിണീം......ട്രിണീം....
പെട്ടെന്ന് അലാറം നിറുത്താതെ അടിച്ചു. അവള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. 

തുടരും....

         
_🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here

Join WhatsApp Group