(PART 5) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ

 

ഹബീബിനെ ﷺ  💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-5⛔️

▪️▪️▪️▪️▪️▪️▪️▪️▪️▪️


അന്ന് ഉപ്പച്ചിക്ക് കൊടുത്ത വാക്കിന്റെ ഉറപ്പിന്മേലാണ് കോളേജില്‍ പോകാന്‍ സമ്മതം കിട്ടിയത്. ഇനി പന്ത് തന്റെ കോര്‍ട്ടിലാണെന്ന് അവള്‍ക്ക് നന്നായറിയാം. ഇനിയുള്ള  ഓരോ നീക്കങ്ങള്‍ക്കും ജീവന്റെ വിലയുണ്ട്. കാലൊന്ന് തെറ്റിയാല്‍ ഇത്രയും കാലം നെയ്തു കൂട്ടിയ സ്വപ്‌നങ്ങളും കിനാ കണ്ട ആഗ്രഹങ്ങളും ദൂമധൂളികളാവും. 


ഡിപാര്‍ട്‌മെന്റിന്റെ എന്‍ട്രന്‍സിലാണവളിപ്പോള്‍. 


'ഡിപാര്‍ട്‌മെന്റ് ഓഫ് ലൈഫ് സയന്‍സ് '

ആ മൂന്ന് നില ബില്‍ഡിംഗിന്റെ മുന്‍ഭാഗത്തേക്ക് തള്ളി നില്‍ക്കുന്ന പോര്‍ച്ചിനോട് ചാരി കൊത്തുപണി ചെയ്തുവെച്ച ബോഡ് അവള്‍ പതുക്കെ വായിച്ചു.


'ബിസ്മില്ലാഹ്...'


അവള്‍ വലതു കാല്‍വെച്ച് ഡിപാര്‍ട്ട്മെന്റെിലേക്ക് പ്രവേശിച്ചു.


'ഡി...കൊച്ചേ...ഒന്നവിടെ നിന്നേ...'


പിന്നില്‍ നിന്ന് പെട്ടെന്നാരോ ഒച്ചവെച്ചത് കേട്ട് അവള്‍ ഞെട്ടി തിരിഞ്ഞു. 

മൂന്നു ചെറുപ്പക്കാര്‍ തന്റെ നേരെ നടന്നടുക്കുന്നു.


'എന്താടി...നിന്റെ പേര്...'


അവരില്‍ താടിവെച്ച് കുറച്ച് തടിച്ച ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു.


അവള്‍ തലയും താഴ്ത്തി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. പക്ഷേ, അവളുടെ ഹൃദയമിടിപ്പിന്റെ താളത്തിന് ശിങ്കാരിമേളത്തിന്റെ വേഗതയുണ്ടായിരുന്നു. 

````


'ഇവളെന്താ പൊട്ടിയാണോ...'


അവരിലൊരാള്‍ മറ്റൊരാളോട് ചോദിച്ചു.


'ഡീ...ചോദിച്ചത് കേട്ടില്ലേ...'


ഭയം അവളില്‍ ഇരച്ചു കയറികൊണ്ടിരുന്നു. കണ്ണുകളില്‍ ഇരുട്ടു കയറുന്നത് പോലെ തോന്നി. ചെവിയില്‍ വന്ന് എന്തോ അടയുന്നത് പോലെ.


'ഡാ...ഡാ...അവളെ വിട്ടേക്ക്...'


പിറകില്‍ നിന്നൊരു സ്ത്രീശബ്ദം അവരിലേക്കടുത്തു വന്നു. 


'നിനക്കൊന്നും ക്ലാസില്ലെടാ.. പോയി ക്ലാസില്‍ കയറ്...'

 അവരുടെ തൊട്ടടുത്തെത്തിയ ആ സ്ത്രീ ആ പുരുഷ കേസരികളോടാജ്ഞാപിച്ചു.


'രേഷ്‌മേച്ചി...ഞങ്ങളിങ്ങനെ വെറുതെ...'

അവരുരുളാന്‍ തുടങ്ങി...


' ചേച്ചി...ഇവരൊക്കെ ഫസ്റ്റിയറല്ലേ...ഈ റാഗിംങ്ങൊക്കെ ഇപ്പോള്‍ അനുഭവിച്ചില്ലെങ്കില്‍ പിന്നെപ്പോഴാ...'


 സര്‍വ്വ ശക്തിയും സംഭരിച്ച് അവരിലൊരുവൻ പറഞ്ഞു മുഴുമിപ്പിച്ചു.


'ആ...അതൊക്കെ നല്ലത് തന്നെയാ...അതിനൊക്കെ ന്റെ മക്കള്  വേറെ വല്ലവരേം നോക്ക്... ഇവളെ വിട്ടേക്ക്... ഉം...ഉം...പോട്ടെ...'


രേഷ്മ ആജ്ഞ സ്വരത്തില്‍ പറഞ്ഞു.


'നശിപ്പിച്ച്'


തിരിഞ്ഞ് നടക്കുന്നതിനിടയില്‍ അവളുടെ മുമ്പില്‍ ജാള്യം മറക്കാനാവാതെ അവര്‍ അടക്കം പറഞ്ഞു.

 

രേഷ്മ, കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ആളിത്തിരി സാമൂഹ്യ കാര്യങ്ങളിലൊക്കെ ഇടപ്പെടുന്നത് കൊണ്ട് തന്നെ കോളേജിലെ ഒട്ടമിക്ക വിദ്യാര്‍ത്ഥികള്‍ക്കും രേഷ്‌മേച്ചി എന്നുപറഞ്ഞാല്‍ ശരിക്കറിയാം. കോളേജിലെ ഒരുപ്രധാന തല്ലു കേസില്‍ ശക്തമായി നിലപാട് പറയുകയും തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തതിന് ശേഷം അവിടെ അവര്‍ക്കൊരു താര പര്യവേശമൊക്കെയുണ്ട്. പ്രത്യേകിച്ച് ജൂനിയേഴ്‌സിനിടയില്‍. ആരാധനാ പൂര്‍വ്വം അവരെ നോക്കുന്നവരാണ് പലരും.


'അല്‍ഹംദുലില്ലാഹ്.....ഈ ഊരാകുടുക്കില്‍ നിന്നെന്നെ രക്ഷിച്ച റബ്ബിന് സ്തുതി...'

അവള്‍ ദീര്‍ഘ നിശ്വാസമെടുത്തതിന് ശേഷം ആത്മഗതം ചെയ്തു.


രേഷ്മേച്ചിയുടെ വീട് അവളുടെ നാട്ടില്‍ നിന്ന് രണ്ടു സ്‌റ്റോപ് അകലെയാണ്. ഉമ്മയുടെ അടുത്ത കൂട്ടുകാരിയാണ് ചേച്ചിയുടെ അമ്മ അമ്മിണിയമ്മ. അതുകൊണ്ട് തന്നെകോളേജിലെ അഡ്മിഷന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തത് രേഷ്‌മേച്ചിയായിരുന്നു. കൂടാതെ കോളേജ് കാര്യങ്ങള്‍ സംസാരിക്കാന്‍ ചേച്ചിയുടെ വീട്ടില്‍ ഉമ്മയോടൊപ്പം പോയപ്പോള്‍ ഉമ്മച്ചി പ്രത്യേകം പറഞ്ഞേല്‍പ്പിച്ചതാണ്: 

'രേഷ്‌മേ...ഇവളൊരു പാവം കുട്ടിയാട്ടോ...കോളേജെന്താണെന്നൊന്നും അറിയില്ല...നിന്റെ ഒരു കണ്ണ് എപ്പോഴും ഉണ്ടാവണേ...'


' അതിനെന്താ ഇത്താ, അവള്‍ക്കവിടെ ഒരു കൊഴപ്പവും ഉണ്ടാവില്യാ'


ചേച്ചി ഉമ്മച്ചിക്ക് ഉറപ്പും കൊടുത്തു.


ഉമ്മച്ചി അന്ന് രേഷ്‌മേച്ചിയുടെ മുമ്പില്‍ വെച്ച് തന്നെ ഒരു കുട്ടിയെ പോലെ പരിഗണിച്ചപ്പോള്‍ ദേഷ്യപ്പെട്ട് ഉമ്മച്ചിയുടെ പര്‍ദ്ദയില്‍ പിടിച്ച് നുള്ളിയതാണ്. 


'എന്തിനാടി...ന്നെ നുള്ള്ണത്...!?'


ഉമ്മച്ചി വേദനക്കൊണ്ട് കുറച്ചുച്ചത്തില്‍ ചോദിച്ചത് കേട്ട് രേഷ്‌മേച്ചി ചിരിച്ചു.


ഏതായാലും അന്ന് ഉമ്മച്ചി പറഞ്ഞതിന്റെ ഉദ്ദേശ്യം ഇപ്പോഴാണവള്‍ക്ക് മനസ്സിലായത്.


'എന്താടി...പേടിച്ചുപോയോ...?'


രേഷ്‌മേച്ചി അവളുടെ തോളില്‍ കൈയിട്ടു കൊണ്ട് ചോദിച്ചു.

 

'കുറച്ച്...താങ്ക്യൂഏച്ചി..'


അവള്‍ വളരെ പതുക്കെ പറഞ്ഞു.


അവര്‍ രണ്ടു പേരും ക്ലാസിലേക്ക് നടന്നു.

````


രേഷ്‌മേച്ചിയുടെ കൂടെ ക്ലാസില്‍ കയറിയത് കൊണ്ടാണെന്ന് തോന്നുന്നു ആരും അവളോടൊന്നു പറഞ്ഞില്ല. ഉറക്കെ ചിരിച്ചുമില്ല. ഫ്രണ്ട് ബെഞ്ചില്‍ അവളെ ഇരുത്തി അടുത്തിരിക്കുന്നവര്‍ക്കെല്ലാം അവളെ പരിജയപ്പെടുത്തിയതിന് ശേഷമാണ് ചേച്ചി പോയത്. അതുകൊണ്ടു തന്നെ ഇന്നലെത്തെ അത്ര ഭയമില്ലയിന്നവള്‍ക്ക്. ചേച്ചി ഇരുത്തിയത് കൊണ്ടാവും പലര്‍ക്കും എന്തോ ഒരു ബഹുമാനം പോലെ..


'ഇന്ന് സയന്‍സ് ലാബ് ഇന്‍ണ്ട്രഡ്യൂസിങ്ങാണ്, എല്ലാവരും പെട്ടെന്ന് ലാബിലേക്ക് വരിക...'

എന്ന് ഓഫീസ്

സ്റ്റാഫ് മുരളിയേട്ടന്‍ വന്ന് പറഞ്ഞു.


ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആദ്യമായി ലാബില്‍ കയറിയത് ഇന്നും ഓര്‍മയുണ്ട്. ഒരു ചത്ത കൂറയെ മലര്‍ത്തി കിടത്തിയതിന് ശേഷം നെഞ്ചു കീറാന്‍ വേണ്ടി ലക്ഷ്മി ടീച്ചര്‍ പറഞ്ഞപ്പോള്‍ ശരീരം തളര്‍ന്നു പോയി. 


ലാബിന്റെ മുമ്പിലെത്തിയ അവൾക്ക് 

 മറ്റൊരു നെഞ്ചു കീറല്‍ കഥയോർത്ത് ആര്‍ത്തു വിളിച്ച് കരഞ്ഞത് മനസിലേക്ക് തികട്ടി വന്നു. മദ്‌റസ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നുവത്.

താരീഖാണ് വിഷയം. നബി ചരിതമാണ് ഉസ്താദ് പറയുന്നത്.


പാലൂട്ടാന്‍ വേണ്ടി കുട്ടികളെ സ്വീകരിക്കുന്ന പ്രകൃതം പഴയകാലത്ത് മക്കയിലുണ്ടായിരുന്നു. ഓരോ സംഘങ്ങളായി അവര്‍ നഗരം ചുറ്റും. പ്രസവിച്ച കുട്ടികളെ സ്വീകരിക്കും.  അവരുടെ കൂടെ കൊണ്ട് പോകും. മുലകുടി മാറിയതിന് ശേഷം തിരിച്ചേല്‍പ്പിക്കും. അങ്ങനെയാണ് തിരുനബി ഹലീമാ ബീവിയുടെയും കുടുംബത്തിന്റെയും അടുത്തെത്തുന്നത്. 

 മുലകുടി മാറിയതിന് ശേഷം ഹലീമ ബീവി കുഞ്ഞിനെ മനമില്ലാ മനസ്സോടെ നബിയുടെ പ്രിയമാതാവ് ആമിന ബീവിയിലേക്ക് തിരിച്ചേല്‍പ്പിക്കാന്‍ മക്കയിലേക്ക് വന്നതായിരുന്നു. ആ സമയത്താണ് മക്കയില്‍ ഒരു മാറാവ്യാധി വ്യാപിച്ചത്. കുഞ്ഞിനത് ബാധിക്കുമോയെന്ന് ഭയന്ന് ആമിനാ ബീവി മകനെ കുറച്ച് കാലം കൂടെ നോക്കണം എന്ന് പറഞ്ഞ് ഹലീമാ ബീവിയോടൊപ്പം തന്നെ തിരിച്ചയച്ചു. വളരെ സന്തോഷത്തോടെ അവരത് സ്വീകരിച്ചു.


അത്രയും സംഭവങ്ങള്‍ ഉസ്താദ് വിവരിച്ചത് വളരെ ആവേശത്തോടെയും അതിലേറെ ഇഷ്ടത്തോടെയുമായിരുന്നു എല്ലാവരും കേട്ടിരുന്നത്. 


ഉസ്താദ് തുടർന്നു :


"അങ്ങനെ ഹലീമാ ബീവിയുടെ വീട്ടില്‍ ഓടികളിച്ച് വളരുന്ന പ്രിയപ്പെട്ട നബി. കൂട്ടിന് കുറച്ച് മുതിര്‍ന്നതാണെങ്കിലും ഹലീമാ ബീവിയുടെ മകന്‍ അബ്ദുല്ലയുമുണ്ട്. 

ഒരിക്കല്‍ നബി തങ്ങളും അബ്ദുല്ലയും പതിവ് പോലെ ആടുകളേയും കൊണ്ട് വീടിന് പുറകിലുള്ള കുന്നിന്‍പുറത്തേക്ക് പോയി. 

ആടുകളെ മേയാനായി വിട്ടതിന് ശേഷം ഇരുവരും കളിയിലേര്‍പ്പെട്ടു. വളരെ രസകരമായി അവര്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ്, രണ്ട് ചെറുപ്പക്കാര്‍ അവിടേക്ക് കടന്നു വന്നത്. നബിയും അബ്ദുല്ലയും കളി നിര്‍ത്തിയതിന് ശേഷം അവരെ നോക്കി. മുമ്പ് എവിടെയും കണ്ടതായി പരിചയമില്ല. 

നബിയും അബ്ദുല്ലയും പരസ്പരം മിഴിച്ചു നോക്കി. ആരണന്നറിയതെ ഇരുവരും കൈമലർത്തി. 

````


വന്ന രണ്ടു പേര്‍ ഒന്നും മിണ്ടാതെ നബിതങ്ങളുടെയും അബ്ദുല്ലയുടെയും നേരെ നടന്നടുത്തു. അവർ ഭയവിഹ്വലരായി പിറകോട്ട് ഓടാന്‍ ശ്രമിച്ചു. പക്ഷെ, ആ ചെറുപ്പക്കാര്‍ നബി തങ്ങളെ പിടികൂടി. അവര്‍ നബി തങ്ങളെ പിടിക്കൂടുന്നത് ധൃതിയിട്ട് ഓടുന്നതിനിടക്ക് ഒരുതവണ കണ്ടെങ്കിലും ഭയം കാരണം അബ്ദുല്ല അവിടെ നിന്നില്ല. നിർത്താതെയുള്ള ഓട്ടത്തിനിടയില്‍ പിന്നില്‍ പാദചലനങ്ങളൊന്നുമില്ലായെന്ന് കണ്ടപ്പോള്‍ ഒരു മരത്തിന് പിറകിലേക്ക് പെട്ടെന്ന് ഓളിച്ചതിന് ശേഷം കിതപ്പ് മാറ്റി. എന്നിട്ട് മെല്ലെ തിരിഞ്ഞു നോക്കി. "


ഉസ്താദ് ഒന്ന് നിറുത്തിയതിന് ശേഷം എല്ലാവരുടെയും മുഖത്തേക്ക് നോക്കി. സാകൂതം  തന്നെ തുറിച്ചു നോക്കുന്ന കണ്ണുകൾ മാത്രമേ ഉസ്താദ് കണ്ടൊള്ളു. ഉസ്താദ് ആവേശത്തോടെ തുടർന്നു :


" ദൂരെ രണ്ടാളുകള്‍ എന്തിനേയോ പിടിച്ചുവെക്കുന്നതായി അബ്ദുല്ലാക്കിപ്പോള്‍ മങ്ങിയ നിലയില്‍ കാണാം..അവനൊന്നു കൂടി കണ്ണുകള്‍ ഉറക്കെ തിരുമ്മിയതിന് ശേഷം വീണ്ടും നോക്കി. അവരതാ മുഹമ്മദിനെ നിലത്ത് മലര്‍ത്തി കിടത്തിയിരിക്കുന്നു. 

ഒരാള്‍ അവന്റെ കൈകാലുകള്‍ അമര്‍ത്തി പിടിച്ചിട്ടുണ്ട്. 


'മറ്റേയാള്‍ എന്താണ് ചെയ്യുന്നത്...? '


അബ്ദുല്ല കാലുകളുടെ വിരലുകളിലൂന്നി ഉയര്‍ന്ന് പൊങ്ങി നോക്കി. അവന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.


 അയാള്‍ മുഹമ്മദിന്റെ നെഞ്ചുപിളര്‍ന്നിരിക്കുന്നു. അതില്‍ നിന്ന് എന്തോ ഒന്ന് പുറത്തെടുത്ത് മറ്റൊരു പാത്രത്തിലിട്ട് അത് കഴുകിയതിന് ശേഷം തിരിച്ചുവെക്കുന്നു.. ഇത്രയും കണ്ടപ്പോഴേക്കും താനിപ്പോള്‍ ബോധരഹിതനാവുമെന്ന് അബ്ദുല്ലാക്ക് തോന്നി. അവരെങ്ങാനും ഇനി തന്നെ തേടി വന്നാലോ....അബ്ദുല്ല ജീവനും കൊണ്ട് വീട്ടിലേക്ക് ഓടി."


ഉസ്താദ് താരിഖിന്റെ കിതാബിലേക്ക് നോക്കി ഈ ചരിത്രം ഒരു കഥപോലെ വിശദീകരിച്ചു കൊണ്ടിരിക്കുകയാണ്. 


പെട്ടെന്നാണ് ഒരു കരച്ചില്‍ കേട്ട് ക്ലാസ് നിശബ്ദമായത്. ഉസ്താദ് തല ഉയര്‍ത്തിനോക്കി. കുട്ടികളെല്ലാം  തേങ്ങി കരയുന്ന എന്നെ തന്നെ നോക്കി നിൽക്കുകയാണ്. 


'എന്തു പറ്റി മോളെ...? ആരെങ്കിലും ഉപദ്രവിച്ചോ...?'


ഉസ്താദ് ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് അടുത്ത് വന്ന് ചോദിച്ചു.


ഇല്ലായെന്ന് തലയാട്ടി.


'പിന്നെന്തിനാ മോള് കരയുന്നത്...? '

ഉസ്താദ് വീണ്ടും.


'അവരെന്തിനാ ന്റെ മുത്ത് നബിനെ ഉപദ്രവിക്ക്ണത്..., അല്ലാവൂന് അവരെ നരകത്തിലിട്ടൂടേന്യോ...'


വിതുമ്പലടക്കിപിടിച്ചു കൊണ്ട്  അരിശത്തോടെ ഉസ്താദിനോട് ചോദിച്ചു.


അന്നെന്റെ കവിള്‍ തടങ്ങളിലൂടെ ചാലിട്ടൊഴുകുന്ന കണ്ണുനീര്‍ രണ്ട് കൈകള്‍ കൊണ്ടു തുടച്ചതിന് ശേഷം ഉസ്താദ്  മൂര്‍ദ്ധാവില്‍ പതുക്കെ ചുംബിച്ചു. എന്നിട്ട് ചിരിച്ചു കൊണ്ട് എഴുന്നേറ്റതിന് ശേഷം എല്ലാവരോടുമായി ചോദിച്ചു.


'മക്കളേ...ആരായിരുന്നു ആ രണ്ടു പേര് എന്ന് നിങ്ങള്‍ക്കറിയുമോ...!?'

ആരും ഒന്നും മിണ്ടിയില്ല.

നമ്മുടെ മുത്ത് നബിയുടെ ഹൃദയം കഴുകി വൃത്തിയാക്കാന്‍ വേണ്ടി അല്ലാഹു അയച്ച മലക്കുകളായിരുന്നു അവര്. ജിബ് രീലും മീകാഈലും... അലൈഹിമുസ്സലാം..


ഇതു പറഞ്ഞതിന് ശേഷം ഉസ്താദ്  അടുത്ത് വന്ന് കുനിഞ്ഞിരുന്നതിന് ശേഷം ചോദിച്ചു. 


'ഇപ്പോള്‍ മോള്‍ക്ക് സന്തോഷമായോ...?'


ഉസ്താദിന്റെ ആ ചോദ്യം കേട്ടപ്പോൾ 

അന്ന് മിഠായി തിന്ന് മുന്‍നിരയിലെ പല്ല് മുഴുവന്‍ പോയ മോണ കാട്ടി നിറഞ്ഞു ചിരിച്ചു. കോളേജിലെ സയന്‍സ് ലാബിന്റെ മുമ്പില്‍ നിന്നതോര്‍ത്തപ്പോള്‍ അവളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.


അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here