(PART ‎39) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

 


ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-39⛔️


ഫര്‍സാന ഒരുപാട് സമയം നൂറയെ കെട്ടിപ്പിടിച്ചു കരഞ്ഞു.


'ഏയ്.. എന്താപ്പം ങ്ങനെ കരയാന്‍ മാത്രം ണ്ടായത്...ഉമ്മച്ചിക്കൊരു തയ്യല്‍ മെഷീന്‍ ഓഡര്‍ ചെയ്തതാണോ...അതൊക്കെ നമ്മള് ചെയ്തില്ലെങ്കില്‍ പിന്നെ ആരാടീ ചെയ്യുക...!? '

ഫര്‍സാനയുടെ പുറത്ത് പതുക്കെ തടവിക്കൊണ്ട് നൂറ ചോദിച്ചു. 


ഫര്‍സാന ഒന്നൂടെ നൂറയെ അമര്‍ത്തിപ്പിടിച്ചു.

'എടീ...നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു കൂടപ്പിറപ്പ് കൂട്ടിനുള്ളത് പോലെ ഒരു മന:സ്സമാധാനമാണ്...എന്തു ചെന്നും പറയാനൊരാളുള്ളത് പോലെ....'

അവൾ വിതുമ്പി..


'അതിന് നമ്മള് കൂടപ്പിറപ്പ് തന്നെയാണല്ലോ...രണ്ടു സ്ഥലത്ത് പ്രസവിച്ചുവെന്നേയുള്ളൂ...നമുക്ക് നമ്മളില്ലെങ്കില്‍ പിന്നാരാടീയുണ്ടാവുക....!'

നൂറ അവളെ സമാശ്വസിപ്പിച്ചു.


'ഇന്നിനിയിവിടുന്ന് കരയരുത്...എന്റെ ജീവിതത്തിൽ സുപ്രധാനമായ ഒരു വഴിത്തിരിവ് നടന്ന ദിവസമാണിന്ന്....'

നൂറ ഫര്‍സാനയെ മെല്ലെ തോളില്‍ നിന്ന് അടര്‍ത്തി മാറ്റിയിട്ട് കണ്ണുകള്‍ തുടച്ചു കൊണ്ട് പറഞ്ഞു.


'ആ...എന്തായി..? ഞാന്‍ ചോദിക്കാന്‍ നിക്കുവായിരുന്നു....നമ്മടെ ഡോക്ടറ് ആളെങ്ങനെ മൊഞ്ചനാണോ....ഫോട്ടോയുണ്ടോ നിന്റേല്‍.....?'

അവൾ ആവേശത്തോടെ നൂറയുടെ ഫോണിന് നേരെ കൈ നീട്ടി.


'ഫോട്ടോയൊന്നും എന്റേലില്ല, പിന്നെ.. നല്ല മൊഞ്ചൊക്കെയുണ്ട്....'

നൂറയുടെ മുഖത്ത് നാണം...


'ഹൊ, പെണ്ണിന്റെയൊരു നാണം....ന്നിട്ട് നിനക്കിഷ്ടായാ....'

ഫര്‍സാനയുടെ സങ്കടം ഏത് വഴിക്കാണ് ഓടിമറിഞ്ഞതെന്നാര്‍ക്കാറിയാം...!?


'ഇഷ്ടായോന്ന് ചോദിച്ചാല്‍......'

നൂറയുടെ മുഖത്ത് വീണ്ടും തല താഴ്ത്തിയുള്ള നിറഞ്ഞ ചിരി. കട്ടിലിന് താഴെ അവളുടെ കാലുകള്‍ അര്‍ദ്ധ വൃത്തം വരച്ചു.


'ഒന്ന്ങ്ങട്ട് തെളീച്ച് പറ...ഓള് വല്ല തൊണ്ണൂറുകളിലെ സിനിമാ നടിമാരെ പോലെ....'

ഫര്‍സാന ഫുള്‍ എനര്‍ജിയിലാണ്.


'ആഡി....എനിക്കിഷ്ടായി...ഇനി മൂപ്പര്ക്ക് ഇഷ്ടായോ എന്തോ....'

നൂറ പെട്ടെന്ന് പറഞ്ഞു ഫര്‍സാനയെ നോക്കി.


'അയ്‌ന് ന്റെ ഈ മൊഞ്ചത്തി കുട്ടിനെ ഇഷ്ടാവാത്ത ഏത് ഷാരൂഖാനാ ഈ ദുനിയാവിലുണ്ടാവാ....'

അവൾ നൂറയുടെ മൂക്കത്ത് നുള്ളിക്കൊണ്ട് ചോദിച്ചു.


'ഷാരൂഖാനോ അതാരാ...മൂപ്പരെ കാണാന്‍ നല്ല ചേലാണോ....!?'

നൂറ ഒരു നിമിഷത്തിന് കൊച്ചു കുട്ടിയായി. മലയാള സിനിമയിലെ നടന്‍മാരുടെ പേര് പോലും കേള്‍ക്കാത്തയവള്‍ക്ക് ഷാരൂഖ് ഖാന്‍ ഒരു ചോദ്യ ചിഹ്നം തന്നെയായിരുന്നു.


'ഒന്റെ പൊട്ടിപ്പെണ്ണേ... അനക്ക് ഷാരൂഖ് ഖാനെ അറിയൂലല്ലേ....അന്റെ ജീവിതത്തിന്റെ പകുതി ഭാഗം പോയി....'

ഫര്‍സാന ചിരിയടക്കി പറഞ്ഞു.


'അതെന്താടീ...നീ പറ...!?'

നൂറാക്ക് അവളുടെ ആ വാക്കിന്റെ അര്‍ത്ഥം മനസ്സിലാവാഞ്ഞിട്ട് നിൽക്കപ്പൊറുതി ലഭിച്ചില്ല.


'എടീ....മൂപ്പരൊരു വല്യ സിനിമാ നടനാണ്...കാണാനെന്ത് മൊഞ്ചാന്നറിയോ....തത്കാലം നീ അത്രയും മനസ്സിലാക്കിയാല്‍ മതി...'

ഫര്‍സാന പറഞ്ഞു നിറുത്തി. 


സിനിമാ നടനാണെന്ന് പറഞ്ഞപ്പോൾ നൂറയും പിന്നെ കൂടുതല്‍ ചോദിച്ചില്ല. അവളാകെ ഒരു സിനിമ കണ്ടത് പ്ലസ് ടൂ വിൽ പഠിക്കുമ്പോഴാണ്. അത് തന്നെ പഠനാവശ്യവുമായി ബന്ധപ്പെട്ട് സയന്‍സ് ലാബില്‍ നിന്ന് നിര്‍ബന്ധമായും കാണണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം. പക്ഷേ, തന്റെ മൊഞ്ചിന് മുമ്പില്‍ ഏത് ഷാരൂഖാനും മതിമറക്കുമെന്ന് ഫര്‍സാന പറഞ്ഞത് അവളിൽ ഉള്‍പുളകമുണ്ടാക്കി എന്നത് സത്യമാണ്.


'എടീ...പിന്നൊരു കാര്യം. ഇന്നലെ രാത്രി ഫൈസല് വിളിച്ചിരുന്നു...'

നൂറ ഫൈസലിനെ കുറിച്ച് സംസാരിക്കാന്‍ തുനിഞ്ഞു.


'ഏത് ഫൈസല്......?'

ഫർസാനയ്ക്ക് എത്ര ആലോചിച്ചിട്ടും ഫൈസലിനെ ഓര്‍മവന്നില്ല.


'ഫൈറൂസാന്റെ കോളേജിലെ....'

ഇപ്പോള്‍ അവൾക്ക് പെട്ടെന്ന് മനസ്സിലായി.

'എന്നിട്ട്....!?'

അവളുടെ മുഖത്ത് ആകാംക്ഷ നിറഞ്ഞു നിന്നു. നൂറ സംഭവങ്ങളെല്ലാം പറഞ്ഞു.

 ആരോടും പറയരുതെന്ന് പറഞ്ഞത് കൊണ്ടാണ് ഞാനിതുവരെ നിങ്ങളോടൊന്നും പറയാതിരുന്നത്. പക്ഷേ, പറയാതിരുന്നിട്ട് എനിക്കൊരു മന:സ്സമാധനവും ലഭിക്കുന്നില്ല' .


'എന്നിട്ട്....നീ ഫൈറൂസയോട് പറഞ്ഞോ...'

ഫര്‍സാന ചോദിച്ചു.

'ഇല്ലെടീ...അവള്‍ക്ക് സങ്കടാവില്ലേ...'

നൂറ ഇല്ലായെന്ന് പറയേണ്ട താമസം, ഫര്‍സാന ഫോണെടുത്തു ഫൈറൂസയെ വിളിച്ച് വേഗം നൂറയുടെ വീട്ടിലേക്ക് വരാന്‍ പറഞ്ഞു. 


പത്ത് മിനിറ്റിനകം തന്നെ ഫൈറൂസയുമെത്തി. നൂറയും ഫര്‍സാനയും അവളോട് വിഷയങ്ങള്‍ അവതരിപ്പിച്ചു. പക്ഷേ, അവളുടെ മുഖത്ത് പ്രത്യേക ആശ്ചര്യമോ.. ഭാവവ്യത്യാസമോ ഉണ്ടായില്ല. അവള്‍ പതുക്കെ പറഞ്ഞു:


'അതുവരെയല്ലേ നിങ്ങളറിഞ്ഞിട്ടുള്ളൂ...അതിന് ശേഷം നടന്നതൊന്നും നിങ്ങളറിഞ്ഞിട്ടില്ലല്ലോ....'

ഫൈറൂസ അര്‍ദ്ധ വിരാമമിട്ട് നിര്‍ത്തി.


'അതിന് ശേഷം എന്തു നടന്നൂന്നാണ് നീ പറയുന്നത്...? '

നൂറക്ക് അറിയാനുള്ള ജിജ്ഞാസ. 


ഫൈറൂസ താന്‍ ഫാതിഹ് ഡോക്ടറെ വഴിയില്‍ വെച്ച് കണ്ടതും തുടര്‍ന്ന് ഫൈസലുമായി സംസാരിച്ചതുമെല്ലാം അവരോട് പറഞ്ഞു. ആ സംസാരം തീരുമ്പോഴേക്കും ഫൈറൂസ വിതുമ്പുന്നുണ്ടായിരുന്നു. നൂറക്ക് അവളെ സമാശ്വസിപ്പിക്കണോ...തന്റെ വിവാഹം മുടങ്ങുമോ...തുടങ്ങി ഒരുപാട് ആശങ്കകള്‍  മനസ്സിലൂടെ കടന്നു പോയി. ഫര്‍സാനയും എന്തു പറയണമെന്നറിയാതെ തരിച്ച്

നിൽക്കുകയാണ്. 


'എടാ...ഫൈസല് ഡോക്ടറെ പോയി കണ്ട് വിഷയങ്ങളെല്ലാം പറഞ്ഞ് സോള്‍വാക്കാമെന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്....'

ഫൈറൂസ തന്നെ ആ നിശബ്ദതയെ മുറിക്കാനൊരു ശ്രമം നടത്തി. 


കരച്ചില്‍ വരുമെന്നായപ്പോള്‍ നൂറ വേഗം എഴുന്നേറ്റ് വാഷ്‌റൂമിലേക്ക് നടന്നു. കതകടച്ച് വാഷ്‌ബേസിന് നേരെ മുകളില്‍ സ്ഥാപിച്ച കണ്ണാടിക്ക് മുമ്പില്‍ സ്വന്തത്തിലേക്ക് തന്നെ തുറിച്ച് നോക്കിക്കൊണ്ട് നിന്നു. ശേഷം പൈപ്പ് തുറന്നിട്ടു. മനസ്സില്‍ നിറയെ എന്തോ നിര്‍വികാരത നിറഞ്ഞു നില്‍ക്കുന്നുണ്ട്. 

എന്ത് ചെയ്യണമെന്നറിയാന്‍ സാധിക്കാത്ത ഒരു തരം നിസഹായവാസ്ഥ. 


എത്ര സമയം അങ്ങനെ നിന്നുവെന്ന്  ആര്‍ക്കറിയാം....

'നൂറാ.. നീയവിടെ എന്തെടുക്കുവാ...നീയിപ്പൊയിറങ്ങുവോ...'

ഫര്‍സാനയുടെ ശബ്ദം നൂറക്ക് വീണ്ടും പരിസരബോധം തിരിച്ചു നല്‍കി. അവള്‍ പെട്ടെന്ന് മുഖവും കൈകാലുകളും കഴുകി, വുളൂഅ് ചെയ്ത് പുറത്തു വന്നു. വിളറി വെളുത്തിരിക്കുന്ന അവളുടെ മുഖം കണ്ടാല്‍ ഏതൊരാള്‍ക്കും അവളനുഭവിക്കുന്ന ദുഖത്തിന്റെ തീക്ഷണതയളക്കുവാന്‍ കഴിയും.


 അവള്‍ ഫര്‍സാനയുടെയും ഫൈറൂസയുടെയും മുഖത്ത് നോക്കി ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, ആ ശ്രമം ഒരു വിളറിയ ഇളിയായി വൃഥാവിലായി.

ഫര്‍സാന ആ സിറ്റ്വേഷന്‍ ഒന്ന് ട്രാക്ക് മാറ്റി വിടാനുള്ള ശ്രമത്തിലായിരുന്നു. 


ഹബീബായ നബിﷺതങ്ങളുടെ ചിത്രമോ അതുപോലോത്ത മറ്റുവല്ല സംഭവങ്ങളോ പാടിയാല്‍ നൂറയുടെ മനസ്സും ചിന്തകളും ശാന്തമാവുമെന്ന് അവള്‍ക്ക് നന്നായിട്ടറിയാം. അതു കൊണ്ടു തന്നെ അവള്‍ ഷെല്‍ഫില്‍ നിന്ന് അഅ്‌ലാ ഹസ്‌റത്തിന്റെ ഉര്‍ദു കാവ്യത്തിന്റെ മലയാള പരിഭാഷയടക്കമുള്ള പുസ്തകവുമായി  കട്ടിലില്‍ വന്നിരുന്നു. എന്നിട്ട് തപ്പിത്തടഞ്ഞ് വായിക്കാന്‍ തുടങ്ങി.


_'ദില്‍ അബസ് സെ പത്താ സാ ഉഢാ ജാത്താഹെ...._

_പല്ല ഹല്‍ക്കാ സഹീ ഭാരീ ഹെ ബറോസാ തേരാ...'_


അവള്‍ ആ വരികള്‍ക്കടിയില്‍ എഴുതിയിരിക്കുന്ന അര്‍ത്ഥം വായിച്ചു:


_'ഹൃദയം കേവലമൊരു ഇലയെപ്പോലെ വെറുതെ പാറിക്കൊണ്ടിരിക്കുന്നു._ _എന്റെ നന്മയുടെ ത്രാസ് വളരെ കുറവാണെങ്കിലും അങ്ങയുടെﷺ മേലുള്ള പ്രതീക്ഷ വളരെ ഭാരമുള്ളതാണ്.'_


അര്‍ത്ഥം വായിച്ചതിന് ശേഷം അവള്‍ നൂറയെ നോക്കി. നൂറയുടെ പുഞ്ചിരി കണ്ടപ്പോൾ  തന്റെ ഉദ്ദേശ്യം വര്‍ക്കായി എന്ന്  ബോധ്യമായി. കാരണം അതിന്റെ തെളിമയാര്‍ന്ന പ്രകാശനമായിരുന്നു നൂറയുടെ മുഖത്ത് ഇപ്പോള്‍ പ്രകടമായ പ്രസന്നത.


അലസമായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന, ഒരു സ്ഥലത്ത് സ്ഥിരമായി നില്‍ക്കക്കള്ളിയില്ലാതെ പാറിക്കളിക്കുന്ന എന്റെ ഹൃദയം ശാന്തത കൈവരിക്കുന്നത് അങ്ങയെﷺ കുറിച്ചാലോചിക്കുമ്പോഴാണെന്ന് - നൂറയുടെ മിഴികൾ ആ വരികളിലൂടെ ഒരാവര്‍ത്തികൂടി സഞ്ചരിച്ചു.


എന്തോ അപരാധം ചെയ്തവളെ പോലെ റൂമില്‍ കുറച്ച് മാറി തനിച്ചിരിക്കുന്ന ഫൈറൂസയുടെ അടുത്തേക്ക് നൂറ ചെന്നു.  അടുത്ത് ചെന്നിരുന്നു തോളിലൂടെ കൈ ഇട്ട് തന്നിലേക്ക് ചേര്‍ത്തു പിടിച്ചു. ഫൈറൂസ അവളുടെ തോളിലേക്ക് തന്റെ ശിരസ് ചാരി തേങ്ങി:


' സോറിടീ...ഞാനല്ലേ ഇതിനെല്ലാം കാരണം....നമ്മള് തമ്മില്‍ വീണ്ടും ഒരുമിച്ചത് നിനക്കൊരു ഭാരമായിട്ടുണ്ടാവും ല്ലേ...!? '

ഫൈറൂസക്കത് ചോദിക്കുമ്പോള്‍ വിതുമ്പലടക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.


 ആ ചോദ്യം കേട്ടപ്പോള്‍ നൂറക്കും കരച്ചിൽ വന്നതാണ്. പക്ഷേ, അവള്‍ ഫൈറൂസയെ ഒന്നൂടെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചിട്ട് 'ശ്....ശ്....' എന്ന് ശബ്ദം പുറപ്പെടുവിച്ച് അവളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് നൂറ പതുക്കെ പറഞ്ഞു:


 'എടീ...അല്ലാഹുവിനെല്ലാത്തിലുമൊരു തീരുമാനമുണ്ടാവും. ഇങ്ങനെയെല്ലാം സംഭവിക്കണമെന്നത് അവന്റെ തീരുമാനമാണ്. ഡോക്ടര്‍ക്ക് ഇനിയെന്നെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരവും അല്ലാഹുവിനുള്ളതാണ്. നമ്മളിഷ്ടപ്പെടുന്നത് തന്നെ നടക്കണം എന്ന് പറയുന്നതിനെ അല്ലാഹുവിന്റെ തീരുമാനം എന്ന് പറയാനൊക്കില്ലല്ലോ. നമുക്ക് നല്ലതെന്ന് തോന്നുന്ന കാര്യമായിരിക്കാം നമുക്ക് ഏറ്റവും നാശം വിതക്കുന്ന കാര്യം,എന്നാല്‍ നമുക്ക് മോശം എന്ന് തോന്നുന്ന കാര്യമായിരിക്കാം നമുക്ക് നന്മപകരുന്നത് എന്നര്‍ത്ഥം വരുന്ന രീതിയില്‍ അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലേ. അതോണ്ട് നമുക്കെല്ലാവര്‍ക്കും നന്മഭവിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം."

നൂറ ഫൈറൂസയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. 


ഫൈറൂസ അവളുടെ തോളത്ത് ചാരിക്കൊണ്ട് തലയനക്കി. നൂറ തന്റെ മുമ്പിലുള്ള ചുവരിലേക്ക് തന്നെ നോക്കി  നിർവികാരതയോടെയിരുന്നു.


***

ഫൈറൂസയോട് ചോദിച്ചിട്ടാണ് ഫൈസല്‍ ഡോക്ടറുടെ ആശുപത്രി കണ്ടു പിടിച്ചതും അവിടെ നിന്ന് ഡോക്ടറുടെ നമ്പറൊപ്പിച്ച് വിളിച്ചതും. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ 'താനെന്നെ വെറുതെ വിട്ടേക്കെടോ' 

യെന്ന് പറഞ്ഞ് ഡോക്ടർ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യാന്‍ നോക്കിയതായിരുന്നു.


 'വെക്കരുത്....എനിക്കൊരു ക്ഷമാപണം നടത്താനാണ്. നേരിട്ട് കണ്ട് തന്നെ പറയണം...' എന്ന് പലയാവര്‍ത്തി പറഞ്ഞപ്പോഴാണ് വീട്ടിലേക്ക് വരാനുള്ള സമ്മതം തന്നത്.


 ഫാതിഹിന്റെ വീടിന്റെ കോലായില്‍ നിന്ന് താന്‍ ചെയ്ത കാര്യങ്ങളെല്ലാം വീണ്ടും ആലോചിച്ചപ്പോള്‍ ഫൈസലിന്  എന്തോ വല്ലാത്ത അസ്വസ്ഥത തോന്നി.

പെട്ടെന്ന് വാതിൽ തുറന്ന് ഫാതിഹ് പുറത്ത് വന്നു.

ഫുള്‍കൈ ഷര്‍ട്ടിന്റെ ഒരു ഭാഗം മുകളിലേക്ക് ഷഫ്‌ള് ചെയ്ത് തെറുത്തു കയറ്റുന്നതിനിടയില്‍ ഫാതിഹ് പറഞ്ഞു:

' എടോ...നിങ്ങളൊരുമിച്ച് ജീവിച്ചോ....ഞാനേതായാലും ഇനി നിങ്ങളുടെ ഇടയില്‍ കയറി പ്രശ്‌നമുണ്ടാക്കിയെന്ന പരാതി വേണ്ട, അതല്ലേ നിന്റെ പ്രശ്‌നം. എനിക്കാവശ്യം മന:സ്സമാധാനത്തോടെയുള്ള ഒരു കുടുംബ ജീവിതമാണ്. എനിക്ക് എന്നല്ല ഈ ദുനിയാവിലുള്ള എല്ലാവര്‍ക്കും ആവശ്യം അത് തന്നെയാണ്. അത് കിട്ടൂലെങ്കില്‍ പിന്നെയെന്ത് ജീവിതം. അതോണ്ട് എന്റെ ജീവിതം കോഞ്ഞാട്ടാക്കാന്‍ ഞാനില്ല. ഏതായാലും സംഭവിച്ചത് സംഭവിച്ചു. ഞാനിനി നിന്റെയോ നൂറയുടെയോ ഇടയില്‍ വരില്ല..എന്തേ പോരെ...പിന്നൊരു കാര്യം കണ്ടിട്ടും അറിഞ്ഞിടത്തോളവും ആ കുട്ടിയൊരു പാവന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അവളെ സങ്കടപെടുത്തരുത്... '

ഫാതിഹ് ഷര്‍ട്ടിന്റെ കൈ ഭദ്രമായി തെറുത്ത് കയറ്റിയതിന് ശേഷം തലുയര്‍ത്തി ഫൈസലിനെ നോക്കി പറഞ്ഞു.


ഫൈസൽ ഒരു നിമിഷം എവിടെ തുടങ്ങണമെന്നറിയാതെ നാവിറങ്ങിയവനെ പോലെയിരുന്നു പോയി.


( *തുടരും....*) ©️


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘



 അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here