ബറാഅത്ത് തരുന്ന ചിന്തകള

*ബറാഅത്ത് തരുന്ന ചിന്തകള്‍*




       അല്ലാഹു ﷻ വളരെ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ ഒരു മാസമാണ് ശഅ്ബാന്‍. എങ്ങനെ ശഅ്ബാന്‍ എന്നു പേരു വന്നു..? നിരവധി അഭിപ്രായങ്ങളുണ്ട്. ഇബ്‌നു ഹജര്‍ (റ) പറയുന്നു:

وسمي شعبان لتشعبهم في طلب المياه بعد ان يخرج شهر رجب الحرام او في الغارات (فتح البارى

 ഒരിക്കല്‍ പ്രവാചകന്‍ ﷺ അനുയായികളോട് പറഞ്ഞു: എന്തുകൊണ്ടാണ് ശഅ്ബാന്‍ എന്നു വിളിക്കപ്പെടുന്നത്..? പ്രസ്തുത മാസത്തില്‍ നിരവധി അനുഗ്രങ്ങള്‍ വ്യാപിക്കുന്നത് കൊണ്ട്. (ലി അന്നഹു യതശഅ്അബു ഫീഹി ഖൈറുന്‍ കസീര്‍)
അവിടുന്ന് (ﷺ) ശഅ്ബാനിനെ നന്നായി ആദരിക്കാറുണ്ടായിരുന്നു. വിശിഷ്യാ, റമദാന്‍ കഴിഞ്ഞാല്‍ തിരുമേനി ﷺ വളരെ താല്‍പര്യപൂര്‍വം നോമ്പെടുത്തിരുന്നത് ശഅബാനിലായിരുന്നു...

لم يكن النبي صلعم يصوم شهرا اكثر من شعبان فانه كان يصوم شعبان كله (بخاري
عن أم المؤمنين عائشة قالت: «كَانَ رَسُولُ اللَّهِ يَصُومُ حَتَّى نَقُولَ: لاَ يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ: لاَ يَصُومُ، فَمَا رَأَيْتُ رَسُولَ اللَّهِ اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ، وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ» (بخاري و مسلم
عن عَائِشَةَ رَضِيَ اللَّهُ عَنْهَا قالت : ( كَانَ أَحَبَّ الشُّهُورِ إِلَى رَسُولِ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنْ يَصُومَهُ شَعْبَانُ ثُمَّ يَصِلُهُ بِرَمَضَانَ

എന്തുകൊണ്ടാണ് പ്രവാചകന്‍ ﷺ ശഅ്ബാനിനെ ഇത്ര ആദരിച്ചത്..? ഇതിന് രണ്ടു കാരണങ്ങള്‍ അവിടുന്ന് (ﷺ) പറഞ്ഞു തരുന്നു...

*1)* പൊതുവെ ആളുകള്‍ ആരാധനകളുടെ കാര്യത്തില്‍ അശ്രദ്ധരാകുന്ന മാസമാണ് ശഅ്ബാന്‍. കാരണം, അതിന്റെ മുമ്പും പിമ്പും വിശുദ്ധങ്ങളായ റജബും റമദാനുമാണല്ലോ. ഈ രണ്ടു മാസങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്നവര്‍ പൊതുവെ ശഅ്ബാനിനെ അവഗണിക്കാന്‍ സാധ്യതയുണ്ട്...

ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ (نساء

ആളുകള്‍ അശ്രദ്ധരാകാന്‍ സാധ്യതയുള്ള സമയങ്ങളെ ഉപയോഗപ്പെടുത്തുന്നത് പ്രത്യേകം പുണ്യമുള്ളതായിരിക്കുമല്ലോ. ഉദാ, മുന്‍ഗാമികളില്‍പെട്ട ചിലര്‍ ഇശാ-മഗ് രിബുകള്‍ക്കിടയിലെ സമയം പ്രത്യേകം പരിഗണിക്കാറുണ്ടായിരുന്നു...

معقل بن يسار عن النبي صلى الله عليه و سلم قال : العبادة في الهرج كالهجرة إلي (مسلم) وخرجه الإمام أحمد ولفظه : العباد في الفتنة كالهجرة إلي

*2)* ശഅ്ബാന്‍ മാസത്തിലാണ് ഒരു മനുഷ്യന്റെ സല്‍കര്‍മ്മങ്ങള്‍ ആകാശത്തേക്ക് ഉയര്‍ത്തപ്പെടുക...

وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ العَالَمِينَ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ

നാം ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ നാലു വിധേനയാണ് ആകാശത്തേക്ക്/ അല്ലാഹുﷻവിങ്കലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഒന്ന്, എല്ലാ ദിവസവും രണ്ടു നേരം.

أن رسول الله صلى الله عليه وسلم قال : ” يتعاقبون فيكم ملائكة بالليل وملائكة بالنهار ، ويجتمعون في صلاة الفجر وصلاة العصر ، ثم يعرج الذين باتوا فيكم ، فيسألهم وهو أعلم بهم : كيف تركتم عبادي ؟ فيقولون : تركناهم وهم يصلون ، وأتيناهم وهم يصلون (احمد

രണ്ട്, എല്ലാ ആഴ്ചയിലും രണ്ടു ദിവസം.

عن أبي هريرة ، قال : سمعت رسول الله صلى الله عليه وسلم قال : ” إن أعمال بني آدم تعرض كل خميس ليلة الجمعة ، فلا يقبل عمل قاطع رحم (احمد

മൂന്ന്, എല്ലാ കൊല്ലത്തിലും ശഅ്ബാൻ മാസം. ഇത് ശഅ്ബാന്‍ പകുതിയിലാണെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്...
 (ഖല്‍യൂബി)

നാല്, മരിച്ചു കഴിഞ്ഞതിനു ശേഷമുള്ള ഉയര്‍ത്തപ്പെടല്‍.

 മൊത്തത്തില്‍, ശഅ്ബാന്‍ മുഴുവന്‍ പുണ്യകരമാണെങ്കിലും അതിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ശഅ്ബാന്‍ 15. ഇതിന്റെ രാവിന് ബറാഅത്ത് രാവ് എന്നു പറയാം.
ബറാഅത്ത് ദിവസം അനുഷ്ഠിക്കേണ്ട ചില ഇബാദത്തുകള്‍ പറയുന്ന ഹദീസുകളെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഈ രാവിന് പ്രാധാന്യമുണ്ടെന്ന് എല്ലാവരും അംഗീകരിച്ചതാണ്. ഇത് സംബന്ധമായി സ്വഹീഹായ മൂന്നു ഹദീസുകള്‍ വന്നിട്ടുണ്ട്...

الاول خرَّجه الطبراني في الكبير والأوسط، قال فيه نبي الله صلى الله عليه وسلم: «يَطَّلِعُ الله عَزَّ وَجَلَّ عَلَى خَلْقِهِ لَيْلَةَ النِّصْفِ مِنْ شَعْبَانَ، فَيَغْفِرُ لِجَمِيعِ خَلْقِهِ، إِلا لِمُشْرِكٍ أَوْ مُشَاحِنٍ
الثاني فقد خرجه البيهقي، وهو قول نبينا صلى الله عليه وسلم: «يطلع الله إلىي عباده ليلة النصف من شعبان، فيغفر للمؤمنين، ويمهل الكافرين، ويدع أهل الحقد بحقدهم حتى يدعوه
الثالث فخرجه ابن أبي عاصم في السنة وهو قول نبينا صلى الله عليه وسلم:«ينزل ربنا تبارك وتعالى إلى سماء الدنيا ليلة النصف من شعبان، فيغفر لأهل الأرض، إلا مشرك أو مشاحن 

അതുകൊണ്ട് ഇമാം ശാഫിഈ പറഞ്ഞു: 
5 രാത്രികളിലെ പ്രാര്‍ത്ഥനക്കു ഉത്തരം ലഭിക്കാം: വെള്ളിയാഴ്ച രാവ്, ചെറിയ-വലിയ പെരുന്നാള്‍ രാവ്, റജബിലെ ആദ്യ രാവ്, ശഅ്ബാന്‍ പതിനഞ്ചിന്റെ രാവ്...
  (അല്‍ ഉമ്മ്)

 ബറാഅത്ത് രാവിനെ നിസ്‌കാരാദി ആരാധനകള്‍ കൊണ്ട് ധന്യമാക്കല്‍ പുണ്യകരവും മുന്‍ഗാമികളുടെ ചര്യയുമാണെന്ന് ഇബ്‌നു തൈമിയ പറയുന്നു... 
  (ഫതാവാ, റസാഇല്‍, ഇഖ്തിളാഉ സ്വിറാത്വില്‍ മുസ്തഖീം)

 പുണ്യകരമായതുകൊണ്ടാണല്ലോ ബറാഅത്ത് രാവിന് നിരവധി പേരുകള്‍ ലഭിച്ചത്. ഉദാഹരണത്തിന് ലൈലത്തുന്‍ മുബാറക, ലൈലത്തുര്‍ റഹ്മ, ലൈലത്തു ത്തക്ഫീര്‍, ലൈലത്തുല്‍ ഖദ് ര്‍, ലൈലത്തു സ്വക്ക്, ലൈലത്തുല്‍ ബറക….. മഹത്വം വര്‍ധിച്ചാല്‍ കൂടുതല്‍ പേരുകള്‍ കിട്ടുമല്ലോ.
പൊതുവെ മഗ്ഫിറത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയടക്കം എല്ലാ നല്ല കാര്യങ്ങളും ബറാഅത്ത് രാവിലും പകലിലും വര്‍ദ്ധിപ്പിക്കേണ്ടതാണ്...

ആയിശ (റ) പറയുന്നു: ഒരിക്കല്‍ മരണപ്പെട്ടുവോ എന്ന് തോന്നുമാര്‍ ദീര്‍ഘമായി തിരുമേനി ﷺ സുജൂദില്‍ കിടന്ന് നിസ്‌കരിക്കാന്‍ തുടങ്ങി. കഴിഞ്ഞതിനു ശേഷം അവര്‍ (ﷺ) എന്നോടു പറഞ്ഞു: ഇന്ന് ശഅ്ബാന്‍ പകുതി കഴിഞ്ഞ രാത്രിയാണ്. ഇന്ന് റഹ്മത്ത് ചോദിക്കുന്നവര്‍ക്ക് അല്ലാഹുﷻ റഹ്മത്തും മഗ്ഫിറത്ത് ചോദിക്കുന്നവര്‍ക്ക് അതും അല്ലാഹുﷻനല്‍കുന്നതാണ്...
  (ബൈഹഖി)

 അതോടൊപ്പം ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ പുണ്യമുള്ളതാണെന്ന് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു. ഉദാഹരണത്തിന് ഖബര്‍ സിയാറത്ത്. ആയിശ ബീവിയുടെ കൂടെ ഉറങ്ങിക്കിടക്കുന്ന ഒരു രാത്രി പ്രവാചകന്‍ ﷺ ബഖീഅ് സന്ദര്‍ശിച്ച് ദുആ ചെയ്ത ചരിത്രം അറിയപ്പെട്ടതാണല്ലോ. ഇത് ബറാഅത്ത് രാവിലാണ് നടന്നത് എന്ന് ചില ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മറ്റൊരു ഉദാഹരണമാണ് രാത്രി നിസ്‌കാരവും പകല്‍ നോമ്പും അനുഷ്ഠിക്കുകയെന്നത്. ഇബ്‌നു മാജ ഉദ്ധരിക്കുന്ന നബി വചനം:

ذا كانت ليله النصف من شعبان فقوموا ليلها و صوموا نهارهاا

രാത്രി പ്രത്യേക റക്അത്തുകളോടു കൂടിയ (ഉദാ, 100) സുന്നത്ത് നിസ്‌കാരം ബിദ്അത്താണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും തഹജ്ജുദും മുഥ്‌ലഖ് സുന്നത്ത് നിസ്‌കാരവും ബറാഅത്ത് രാവില്‍ വര്‍ദ്ധിപ്പിക്കണം. കൂടാതെ, പിറ്റേന്ന് പകല്‍ നോമ്പ് പിടിക്കുകയും ചെയ്യുക.
ഇമാം റംലി പറയുന്നത് ബറാഅത്ത് ദിവസം നോമ്പെടുക്കുന്നത് പ്രത്യേകം തന്നെ സുന്നത്താണെന്നാണ്. (ഫതാവാ). എന്നാല്‍, ഇബ്‌നു ഹജര്‍ ഹൈത്തമി പറയുന്നു, ബറാഅത്ത് ദിവസം അയ്യാമുല്‍ ബീളില്‍ പെടുന്നതുകൊണ്ട് അന്ന് നോമ്പെടുക്കല്‍ സുന്നത്താണ്...

 ഇവക്കു പുറമെ ബറാഅത്ത് രാവില്‍ പ്രത്യേക ഉദ്ദേശ്യങ്ങളോടെ (ആയുസില്‍ ബറകത്ത്, ഭക്ഷണത്തില്‍ വിശാലത, നല്ല അന്ത്യം) യാസീനും ദുഖാനും ഓതണമെന്നും മുന്‍ഗാമികള്‍ പഠിപ്പിച്ചിരിക്കുന്നു.