ഹിജ്‌റ കലണ്ടര്‍: ചരിത്രവും സവിശേഷതകളും

🌹 *ഹിജ്‌റ കലണ്ടര്‍: ചരിത്രവും സവിശേഷതകളും*🌹

 *✍🏽മദീനയുടെ👑വാനമ്പാടി* 

2️⃣0️⃣5️⃣ഇസ്ലാമിക പഠനങ്ങൾ


   മുസ് ലിംകള്‍ അവരുടെ വര്‍ഷമായി പരിഗണിക്കുന്നത് ഹിജ്‌റ വര്‍ഷത്തെയാണ്.
മുഹമ്മദ് നബി (സ) യും അനുചരന്‍മാരും മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്ത ക്രി 622 വര്‍ഷം മുതലാണ് ഹിജ്‌റ വര്‍ഷം ആരംഭിക്കുന്നത്.
ഹിജ്‌റ എന്നാല്‍ പലായനം എന്നര്‍ത്ഥം. മുഹമ്മദ് നബി (സ) യുടെയും സഹാബാക്കളുടെയും ജീവിതത്തിലെ നിര്‍ണ്ണായകമായ സംഭവങ്ങളിലൊന്നായിരുന്നു ഹിജ്‌റ. തിരുമേനി സ്ര)യുടെ ജനനമോ, പ്രവാചകത്വ ലബ്ധിയോ, മരണമോ അല്ല, ഇസ് ലാമിന്റെ കലണ്ടറിന് ആരംഭം കുറിക്കാന്‍ മുസ് ലിംകള്‍ തെരഞ്ഞെടുത്തത് എന്നത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു.

   ഇസ് ലാമിന്റെ രണ്ടാം ഖലീഫയായിരുന്ന ഉമറി(റ) ന്റെ കാലത്ത് ക്രി. 638 ലാണ് ഹിജ്‌റയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള കലണ്ടറിന് തുടക്കം കുറിക്കുന്നത്. ഇസ് ലാമിക രാഷ്ട്രത്തിന്റെ വരുമാനം വര്‍ധിക്കുകയും,  അത് വിതരണം ചെയ്ത് തിട്ടപ്പെടുത്താന്‍ പ്രത്യേക ദിവസങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഉമര്‍ (റ) തന്റെ ഉപദേശകരോട് ഇ
ക്കാര്യം ആരായുന്നത്.
വ്യത്യസ്തമായ പല അഭിപ്രായങ്ങളില്‍ നിന്നാണ് ഉമര്‍(റ) ഹിജ്‌റ സംഭവത്തെ അടിസ്ഥാനമാക്കി ഹിജ്‌റ കലണ്ടര്‍ തയ്യാറാക്കുന്നത്.

ഹിജ്‌റ: ചാന്ദ്രവര്‍ഷം
നിലവിലെ സൗരവര്‍ഷ കലണ്ടറായ ഗ്രിഗോറിയന്‍ കലണ്ടറിന് വിരുദ്ധമായി, ഹിജ്‌റ പൂര്‍ണ്ണമായും ചാന്ദ്ര വര്‍ഷം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണ് കലണ്ടറിലെ മാസങ്ങളുടെ ദിവസങ്ങള്‍ കണക്കാക്കുന്നതിന് ആധാരം.

വര്‍ഷത്തില്‍ 12 മാസവും, മാസത്തില്‍ ഇരുപത്തി ഒന്‍പതോ, മുപ്പതോ ദിവസങ്ങളുമുണ്ടായിരിക്കും. ഒരു വര്‍ഷത്തില്‍ 354/355 ഓ ദിവസങ്ങളാണ് ചന്ദ്രവര്‍ഷത്തില്‍ ഉണ്ടാവുക. സൗരവര്‍ഷത്തില്‍ നിന്ന് 10/11 ദിവസം കുറവാണ് ചാന്ദ്രവര്‍ഷം.ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്ത കാലാവസ്ഥകളില്‍ ഇസ് ലാമിലെ പെരുന്നാളും, റമദാനും ഹജ്ജുമൊക്കെ മാറി മാറി വരുന്നത് ഈ ചാന്ദ്രവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടര്‍ കാരണമാണ്,

സൗരകലണ്ടര്‍ അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ഷത്തില്‍ വ്യത്യസ്ത സീസണുകള്‍ വ്യത്യസ്ത മാസങ്ങളില്‍ മാറി മാറി വരുന്നില്ല. സൗരകലണ്ടര്‍ പ്രകാരം, കേരളത്തില്‍ വര്‍ഷക്കാലം എപ്പോഴും ജൂണ്‍ മുതല്‍ തുടര്‍ച്ചയായ നാല് മാസങ്ങളിലാണ്. ഇത് എല്ലാവര്‍ഷവും ഇങ്ങനെത്തന്നെയായിരിക്കും. എന്നാല്‍ ചാന്ദ്രവര്‍ഷപ്രകാരം വ്യത്യസ്ത മാസങ്ങളിലായി ഈ കാലാവസ്ഥകള്‍ മാറി മാറി വരുന്നു. ഇങ്ങനെ 33 വര്‍ഷത്തിനിടയില്‍ വ്യത്യസ്ത കാലാവസ്ഥകള്‍ മാറി മാറി വരാന്‍ ഇതിടയാക്കും. അതുകൊണ്ടുതന്നെ റമദാന്‍ മാസം ഉഷ്ണകാലത്തും ശൈത്യകാലത്തും സമശീതോഷ്ണ കാലത്തും മാറി മാറി വരും. ഇസ് ലാമിന്റെ പെരുന്നാളും ഹജ്ജും മറ്റു സമയബന്ധിത ആരാധനകളും ഇങ്ങനെതന്നെ.
ആരാധനകളും മറ്റും എല്ലാ കാലാവസ്ഥയിലും ലോകത്തിന്റെ മുഴുവന്‍ ഭാഗത്തുമുള്ള ജനങ്ങള്‍ക്കും തുല്യസുഖത്തിലും പ്രയാസത്തിലും അനുഭവിക്കാന്‍ അല്ലാഹു നല്‍കിയ അനുഗ്രഹമാണ് ചാന്ദ്രമാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാലനിര്‍ണയം.