🌹ഇസ്തിഗ്ഫാറിന്റെ ശ്രേഷ്ടതകള്‍🌹

🌹 *ഇസ്തിഗ്ഫാറിന്റെ ശ്രേഷ്ടതകള്‍* 🌹

1⃣3⃣6️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

നബി(സ) പറഞ്ഞു: 'ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും'.(ഇബ്നു മാജ)

عَنِ ابْنَ عُمَرَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ
നബി(സ) പറഞ്ഞു: ജനങ്ങളെ , നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവനോട് പാപമോചനത്തിന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. കാരണം ഞാന്‍ *ദിവസവും നൂറ് പ്രാവശ്യം* (അല്ലാഹുവിലേക്ക് ഖേദിച്ച്) മടങ്ങുന്നു. (മുസ്ലിം:2702)


     'ഗഫറ' എന്ന ക്രിയാ പദത്തില്‍ നിന്നാണ് 'ഇസ്തിഗ്ഫാര്‍' ഉണ്ടായിട്ടുള്ളത്. 'മറയ്ക്കുക' എന്നാകുന്നു ഗഫറയുടെ അര്‍ഥം. 'ഗഫറല്ലാഹു ദന്‍ബഹു' എന്നു പറഞ്ഞാല്‍ ' *അല്ലാഹു അവന്റെ പാപം മറച്ചുകളഞ്ഞു' എന്നാണര്‍ഥം.* 'അല്‍ ഗഫൂര്‍', 'അല്‍ ഗഫ്ഫാര്‍', 'അല്‍ ഗാഫിര്‍' എന്നിവ അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍ പെട്ടതാണ്. *അടിമകളുടെ പാപങ്ങള്‍ മറച്ചു കളയുകയും ഏറെ പൊറുത്തു കൊടുക്കുകയും ചെയ്യുന്നവനാണ് അല്ലാഹു എന്നാണ് ഇതിന്റെ വിവക്ഷ.* 


'ഇസ്തിഗ്ഫാര്‍' അഥവാ 'പാപമോചനാര്‍ഥന നടത്തുക' എന്നത് ഇസ്‌ലാമില്‍ വളരെയേറെ പുണ്യകരമായ കാര്യമാണ്. പശ്ചാത്തപിക്കാനും (തൗബ) പാപമോചനാര്‍ത്ഥന (ഇസ്തിഗ്ഫാര്‍) നടത്താനും ഖുര്‍ആനിലൂടെ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു.

ﻭَﻣَﻦ ﻳَﻌْﻤَﻞْ ﺳُﻮٓءًا ﺃَﻭْ ﻳَﻈْﻠِﻢْ ﻧَﻔْﺴَﻪُۥ ﺛُﻢَّ ﻳَﺴْﺘَﻐْﻔِﺮِ ٱﻟﻠَّﻪَ ﻳَﺠِﺪِ ٱﻟﻠَّﻪَ ﻏَﻔُﻮﺭًا ﺭَّﺣِﻴﻤًﺎ

ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌.(ഖു൪ആന്‍: 4/110)


'പാപമോചനം നല്‍കുന്നവന്‍' എന്നത് അല്ലാഹുവിന്റെ വിശേഷ നാമങ്ങളില്‍ പെട്ടതാണ്. പാപങ്ങളില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു തന്റെ ദാസന്മാരുടെ പാപങ്ങള്‍ പൊറുത്തു കൊണ്ടിരിക്കും.

ﻭَٱﺳْﺘَﻐْﻔِﺮِ ٱﻟﻠَّﻪَ ۖ ﺇِﻥَّ ٱﻟﻠَّﻪَ ﻛَﺎﻥَ ﻏَﻔُﻮﺭًا ﺭَّﺣِﻴﻤًﺎ

അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍: 4/106)

ﻓَﺴَﺒِّﺢْ ﺑِﺤَﻤْﺪِ ﺭَﺑِّﻚَ ﻭَٱﺳْﺘَﻐْﻔِﺮْﻩُ ۚ ﺇِﻧَّﻪُۥ ﻛَﺎﻥَ ﺗَﻮَّاﺑًۢﺎ

നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.(ഖു൪ആന്‍: 110/3)

ﺛُﻢَّ ﺇِﻥَّ ﺭَﺑَّﻚَ ﻟِﻠَّﺬِﻳﻦَ ﻋَﻤِﻠُﻮا۟ ٱﻟﺴُّﻮٓءَ ﺑِﺠَﻬَٰﻠَﺔٍ ﺛُﻢَّ ﺗَﺎﺑُﻮا۟ ﻣِﻦۢ ﺑَﻌْﺪِ ﺫَٰﻟِﻚَ ﻭَﺃَﺻْﻠَﺤُﻮٓا۟ ﺇِﻥَّ ﺭَﺑَّﻚَ ﻣِﻦۢ ﺑَﻌْﺪِﻫَﺎ ﻟَﻐَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
പിന്നെ തീര്‍ച്ചയായും നിന്റെ രക്ഷിതാവ്‌, അവിവേകം മൂലം തിന്‍മ പ്രവര്‍ത്തിക്കുകയും പിന്നീട് അതിന് ശേഷം ഖേദിച്ചുമടങ്ങുകയും (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്ക് (വിട്ടുവീഴ്ച ചെയ്യുന്നവനാകുന്നു.) തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍: 16/119)

അല്ലാഹുവിന്റെ ഒരു ദാസന്‍ തെറ്റുകളില്‍ നിന്നെല്ലാം പശ്ചാത്തപിച്ച് ഇസ്തിഗ്ഫാ൪ പറയുമ്പോഴെല്ലാം അല്ലാഹു സന്തോഷിക്കുന്നതാണെന്ന് നബി(സ) അറിയിച്ച് തന്നിട്ടുണ്ട്.

നബി(സ) പറഞ്ഞു:യാത്രാമദ്ധ്യേ മരുഭൂമിയില്‍ വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്‍ക്ക് നഷ്ടപ്പെട്ടു. തെരഞ്ഞു പിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷ ചുവട്ടില്‍ ഇരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറഞ്ഞുപോയി. അല്ലാഹുവേ, നീ എന്റെ ദാസനും ഞാന്‍ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറഞ്ഞതാണ്. അയാളേക്കാള്‍ ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ സന്തോഷിക്കുന്നവനാണ് അല്ലാഹു.(മുസ്ലിം)

മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നവനാണ്. അത്തരമൊരു പ്രകൃതിയിലാണവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പാപസുരക്ഷിതത്വം മനുഷ്യര്‍ക്കെല്ലാവ൪ക്കുമില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണമുള്ള പ്രവാചകന്മാര്‍ക്ക് പാപസുരക്ഷിതത്വമുണ്ട്. മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്ന ധാരാളം സാഹചര്യങ്ങള്‍ ചുറ്റുപാടുമുണ്ട്.മനുഷ്യന്റെ മുഖ്യ ശത്രുവായ പിശാചിന്റെ പ്രേരണയാല്‍ മനുഷ്യ മനസ്സ് തെറ്റ് ചെയ്യാന്‍ വെമ്പല്‍ കൊള്ളാറുണ്ട്.

ﻭَﻣَﺎٓ ﺃُﺑَﺮِّﺉُ ﻧَﻔْﺴِﻰٓ ۚ ﺇِﻥَّ ٱﻟﻨَّﻔْﺲَ ﻷََﻣَّﺎﺭَﺓٌۢ ﺑِﭑﻟﺴُّﻮٓءِ ﺇِﻻَّ ﻣَﺎ ﺭَﺣِﻢَ ﺭَﺑِّﻰٓ ۚ ﺇِﻥَّ ﺭَﺑِّﻰ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍: 12/53)

പൈശാചിക പ്രേരണകള്‍ക്കും സ്വന്തം ദേഹേച്ഛകള്‍ക്കും അടിമപ്പെടുമ്പോഴാണ് മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാല്‍ ഉടന്‍ അല്ലാഹുവിനെ ഓ൪ക്കുകയും ആ തെറ്റില്‍ നിന്ന് പിന്‍മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്.സ്വ൪ഗ്ഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതില്‍ ഒന്ന്, അവ൪ ഇപ്രകാരം ചെയ്യുന്നവരാണെന്നാണ്.

ﻭَٱﻟَّﺬِﻳﻦَ ﺇِﺫَا ﻓَﻌَﻠُﻮا۟ ﻓَٰﺤِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮٓا۟ ﺃَﻧﻔُﺴَﻬُﻢْ ﺫَﻛَﺮُﻭا۟ ٱﻟﻠَّﻪَ ﻓَﭑﺳْﺘَﻐْﻔَﺮُﻭا۟ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦ ﻳَﻐْﻔِﺮُ ٱﻟﺬُّﻧُﻮﺏَ ﺇِﻻَّ ٱﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭا۟ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮا۟ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ: ﺃُﻭ۟ﻟَٰٓﺌِﻚَ ﺟَﺰَآﺅُﻫُﻢ ﻣَّﻐْﻔِﺮَﺓٌ ﻣِّﻦ ﺭَّﺑِّﻬِﻢْ ﻭَﺟَﻨَّٰﺖٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ۚ ﻭَﻧِﻌْﻢَ ﺃَﺟْﺮُ ٱﻟْﻌَٰﻤِﻠِﻴﻦَ
വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പ് തേടുകയും ചെയ്യുന്നവരാണവ൪.പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌? ചെയ്തുപോയ (ദുഷ്‌) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍.അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു.(ഖു൪ആന്‍: 3/135)

ഒരു സത്യവിശ്വാസി യാതൊരു കാരണവശാലും ഇസ്തിഗ്ഫാ൪ വൈകിപ്പിക്കാന്‍ പാടില്ല. അല്ലാഹുവിങ്കല്‍ നിന്ന് പാപമോചനം നേടാന്‍ ധൃതി കാണിക്കണമെന്നു് അല്ലാഹു സത്യവിശ്വാസികളെ ഓ൪മ്മിപ്പിക്കുന്നു.

ﻭَﺳَﺎﺭِﻋُﻮٓا۟ ﺇِﻟَﻰٰ ﻣَﻐْﻔِﺮَﺓٍ ﻣِّﻦ ﺭَّﺑِّﻜُﻢْ ﻭَﺟَﻨَّﺔٍ ﻋَﺮْﺿُﻬَﺎ ٱﻟﺴَّﻤَٰﻮَٰﺕُ ﻭَٱﻷَْﺭْﺽُ ﺃُﻋِﺪَّﺕْ ﻟِﻠْﻤُﺘَّﻘِﻴﻦَ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ടതത്രെ അത്‌. (ഖു൪ആന്‍: 3/133)

قال الحسن البصري رحمه الله:- أَكْثِرُوا مِنَ الاسْتِغْفَارِ فِي بُيُوتِكُمْ وَعَلى مَوَائِدِكُمْ وَفِي طُرُقِكُمْ وَفِي أَسْوَاقِكُمْ وَفِي مَجَالِسِكُمْ وَأَيْنَمَا كُنْتُمْ فَإنَّكُمْ مَا تَدْرُونَ مَتَی َ تَنْزِلُ المَغْفِرَةُ .   
ഹസനുൽ ബസരി(റ) പറഞ്ഞു: നിങ്ങളുടെ വീടുകളിലും , തീൻമേശകളിലും, വഴികളിലും, അങ്ങാടികളിലും, സദസ്സുകളിലും, നിങ്ങൾ എവിടേയാണങ്കിലും നിങ്ങൾ ഇസ്തിഗ്ഫാർ(പാപമോചന പ്രാർത്ഥന) വർധിപ്പിക്കുക.കാരണം, എപ്പോഴാണ് മഗ്ഫിറത്ത് (പാപമോചനം) ഇറങ്ങുക എന്ന് നിങ്ങൾക്കറിയില്ല.[ جامع العلوم (344) ]

ഇസ്തിഗ്ഫാറിനെ സംബന്ധിച്ച് ഒരു തെറ്റിദ്ധാരണ, അത് കേവലം നാവു കൊണ്ട് ഉരുവിട്ടാല്‍ മതി എന്നതാണ്. എന്നാല്‍, 'അസ്തഗ്ഫിറുല്ലാ' (ഞാന്‍ അല്ലാഹുവോട് പാപമോചനം തേടുന്നു) എന്ന വചനം അര്‍ഥവും ആശയവും ഗ്രഹിച്ചുകൊണ്ട് തികഞ്ഞ ആത്മാര്‍ഥതയോടെ പറയുമ്പോഴാണ് ഇസ്തിഗ്ഫാര്‍ ചൈതന്യ പൂര്‍ണമാവുന്നത്.

ഇസ്തിഗ്ഫാര്‍ ചൊല്ലുന്ന ഒരു സത്യവിശ്വാസി താന്‍ ചെയ്തു പോയ തെറ്റുകളെ ഓ൪ത്ത് ഖേദിക്കുന്നതോടൊപ്പം അല്ലാഹുവില്‍ നിന്നുള്ള പാപമോചനത്തിന്റെ കാര്യത്തില്‍ നല്ല പ്രതീക്ഷയുള്ളവനായിരിക്കുകയും വേണം.

ﻗُﻞْ ﻳَٰﻌِﺒَﺎﺩِﻯَ ٱﻟَّﺬِﻳﻦَ ﺃَﺳْﺮَﻓُﻮا۟ ﻋَﻠَﻰٰٓ ﺃَﻧﻔُﺴِﻬِﻢْ ﻻَ ﺗَﻘْﻨَﻄُﻮا۟ ﻣِﻦ ﺭَّﺣْﻤَﺔِ ٱﻟﻠَّﻪِ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻳَﻐْﻔِﺮُ ٱﻟﺬُّﻧُﻮﺏَ ﺟَﻤِﻴﻌًﺎ ۚ ﺇِﻧَّﻪُۥ ﻫُﻮَ ٱﻟْﻐَﻔُﻮﺭُ ٱﻟﺮَّﺣِﻴﻢُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.(ഖു൪ആന്‍: 39/53)

ﻗَﺎﻝَ ﻭَﻣَﻦ ﻳَﻘْﻨَﻂُ ﻣِﻦ ﺭَّﺣْﻤَﺔِ ﺭَﺑِّﻪِۦٓ ﺇِﻻَّ ٱﻟﻀَّﺎٓﻟُّﻮﻥَ
അദ്ദേഹം (ഇബ്രാഹീം നബി) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.(ഖു൪ആന്‍: 15/56)

ഇസ്തിഗഫാ൪ ചൊല്ലുന്നവ൪ക്കുള്ള പ്രതിഫലങ്ങള്‍

 *1.പൊതു ശിക്ഷ നല്‍കി അല്ലാഹു ശിക്ഷിക്കുന്നതല്ല.* 

ﻭَﻣَﺎ ﻛَﺎﻥَ ٱﻟﻠَّﻪُ ﻟِﻴُﻌَﺬِّﺑَﻬُﻢْ ﻭَﺃَﻧﺖَ ﻓِﻴﻬِﻢْ ۚ ﻭَﻣَﺎ ﻛَﺎﻥَ ٱﻟﻠَّﻪُ ﻣُﻌَﺬِّﺑَﻬُﻢْ ﻭَﻫُﻢْ ﻳَﺴْﺘَﻐْﻔِﺮُﻭﻥَ
എന്നാല്‍ (നബിയേ) താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേണ്ടിക്കൊണ്ടി-രിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.(ഖു൪ആന്‍: 8/33)

ഒരു സമൂഹം ചെയതു പോയ തെറ്റിനെ കുറിച്ച് ആത്മാ൪ത്ഥമായി അല്ലാഹുവിനോട് ഇസ്തിഗ്ഫാ൪ (പാപമോചനം) നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പൊതു ശിക്ഷ നല്‍കി അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.

 *2.ഐഹിക ജീവിതത്തില്‍ സൌഖ്യം ലഭിക്കും* .

ﻭَﺃَﻥِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ ﻳُﻤَﺘِّﻌْﻜُﻢ ﻣَّﺘَٰﻌًﺎ ﺣَﺴَﻨًﺎ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ﻭَﻳُﺆْﺕِ ﻛُﻞَّ ﺫِﻯ ﻓَﻀْﻞٍ ﻓَﻀْﻠَﻪُۥ ۖ ﻭَﺇِﻥ ﺗَﻮَﻟَّﻮْا۟ ﻓَﺈِﻧِّﻰٓ ﺃَﺧَﺎﻑُ ﻋَﻠَﻴْﻜُﻢْ ﻋَﺬَاﺏَ ﻳَﻮْﻡٍ ﻛَﺒِﻴﺮٍ

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു.(ഖു൪ആന്‍: 11/3)

അല്ലാഹുവിനോട് ഇസ്തിഗ്ഫാറും (പാപമോചനം) തൌബയും (പശ്ചാത്താപം) നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഐഹിക ജീവിതത്തില്‍ സൌഖ്യം ലഭിക്കും. മാത്രമല്ല, നേര്‍വഴിക്ക് ജീവിച്ചും നന്‍മകള്‍ പ്രവര്‍ത്തിച്ചുംകൊണ്ട് ശ്രേഷ്ടമായ നിലപാട് സമ്പാദിച്ചുവെച്ചിട്ടുള്ള ഓരോ വ്യക്തിക്കും അവരുടെ യഥാര്‍ത്ഥ പദവി ഇരു ജീവിതത്തിലും അംഗീകരിക്കപ്പെടുകയും ചെയ്യും. നേരെമറിച്ച് ഇതൊന്നും സ്വീകരിക്കുവാന്‍ തയ്യാറില്ലാതെ പിന്‍തിരിഞ്ഞു കളയുന്നപക്ഷം, ഖിയാമത്ത് നാളാകുന്ന ആ ഭയങ്കര ദിവസത്തില്‍ അവ൪ വമ്പിച്ച ശിക്ഷക്ക് വിധേയരായിത്തീരുന്നതാണ്.

 *3.സ്വ൪ഗ്ഗം ലഭിക്കും.* 

സ്വ൪ഗ്ഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതില്‍ ഒന്ന് , അവ൪ രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടുന്നവരായിരുന്നുവെന്നാണ്.

: ﻛَﺎﻧُﻮا۟ ﻗَﻠِﻴﻼً ﻣِّﻦَ ٱﻟَّﻴْﻞِ ﻣَﺎ ﻳَﻬْﺠَﻌُﻮﻥَﻭَﺑِﭑﻷَْﺳْﺤَﺎﺭِ ﻫُﻢْ ﻳَﺴْﺘَﻐْﻔِﺮُﻭﻥَ
രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.(ഖു൪ആന്‍: 51/17-18)

അബ്ദുല്ലാഹി ബ്നു ബുസ്റിൽ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: തന്റെ (കർമ്മങ്ങളുടെ) ഏടിൽ ധാരാളം ഇസ്തിഗ്‌ഫാർ കാണുന്നവന് സ്വർഗ്ഗം ലഭിക്കും. (ഇബ്നുമാജ)


ഈ ഹദീസിൽ പറഞ്ഞിട്ടുള്ള ത്വൂബാ എന്നത് സ്വർഗത്തിന്റെ നാമമാണെന്നും സ്വർഗത്തിലെ ഒരു മരമാണെന്നും അഭിപ്രായമുണ്ട്.

 *4.അല്ലാഹു ശക്തി വ൪ദ്ധിപ്പിച്ച് തരും* 

ﻭَﻳَٰﻘَﻮْﻡِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ ﻳُﺮْﺳِﻞِ ٱﻟﺴَّﻤَﺎٓءَ ﻋَﻠَﻴْﻜُﻢ ﻣِّﺪْﺭَاﺭًا ﻭَﻳَﺰِﺩْﻛُﻢْ ﻗُﻮَّﺓً ﺇِﻟَﻰٰ ﻗُﻮَّﺗِﻜُﻢْ ﻭَﻻَ ﺗَﺘَﻮَﻟَّﻮْا۟ ﻣُﺠْﺮِﻣِﻴﻦَ
എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്‌.(ഖു൪ആന്‍: 11/52)

 *5.അല്ലാഹു സമൃദ്ധമായി മഴ നല്‍കും.* 

 *6.സ്വത്തുക്കളും മക്കളും വ൪ദ്ധിപ്പിച്ച് ലഭിക്കും.* 
ﻓَﻘُﻠْﺖُ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺇِﻧَّﻪُۥ ﻛَﺎﻥَ ﻏَﻔَّﺎﺭًا: ﻳُﺮْﺳِﻞِ ٱﻟﺴَّﻤَﺎٓءَ ﻋَﻠَﻴْﻜُﻢ ﻣِّﺪْﺭَاﺭًا ﻭَﻳُﻤْﺪِﺩْﻛُﻢ ﺑِﺄَﻣْﻮَٰﻝٍ ﻭَﺑَﻨِﻴﻦَ ﻭَﻳَﺠْﻌَﻞ ﻟَّﻜُﻢْ ﺟَﻨَّٰﺖٍ ﻭَﻳَﺠْﻌَﻞ ﻟَّﻜُﻢْ ﺃَﻧْﻬَٰﺮًا
അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.(ഖു൪ആന്‍: 11/52)

 *7.കാരുണ്യം ലഭിക്കും* 

ﻗَﺎﻝَ ﻳَٰﻘَﻮْﻡِ ﻟِﻢَ ﺗَﺴْﺘَﻌْﺠِﻠُﻮﻥَ ﺑِﭑﻟﺴَّﻴِّﺌَﺔِ ﻗَﺒْﻞَ ٱﻟْﺤَﺴَﻨَﺔِ ۖ ﻟَﻮْﻻَ ﺗَﺴْﺘَﻐْﻔِﺮُﻭﻥَ ٱﻟﻠَّﻪَ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ
അദ്ദേഹം (സ്വാലിഹ് നബി) പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് നന്‍മയെക്കാള്‍ മുമ്പായി തിന്‍മയ്ക്ക് തിടുക്കം കൂട്ടുന്നത്‌? നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം.(ഖു൪ആന്‍: 27/46)

ദുനിയാവിലെ നമ്മുടെ ജീവിതം നൈമിഷികം മാത്രമാണ്.നാം എത്ര ശ്രദ്ധിച്ചാല്‍ പോലും അറിഞ്ഞും അറിയാതെയും ചെറുതും വലുതുമായ ധാരാളം തെറ്റുകള്‍ നാം ചെയ്യാറുണ്ട്.വലിയ തെറ്റുകള്‍ക്ക് നാം തൌബ (പശ്ചാത്താപം), അതിന്റെ നിബന്ധനകള്‍ പാലിച്ച് കൊണ്ട് ചെയ്യുക തന്നെ വേണം.എന്നാല്‍ ചെറിയ തെറ്റുകള്‍ ഇസ്തിഗ്ഫാറിലൂടെ പരിഹരിക്കപ്പെടും. അതുകൊണ്ട് തന്നെ ഇസ്തിഗ്ഫാര്‍ ഒരു സത്യവിശ്വാസി എല്ലായ്പ്പോഴും ചെയ്യേണ്ടതുണ്ട്.ഓരോ നിമിഷവും നാം ധാരാളം തെറ്റുകള്‍ ചെയ്തു വരുന്നു.അല്ലാഹു കാണാന്‍ പാടില്ലെന്ന് പറഞ്ഞത് കാണുന്നു, അല്ലാഹു കേള്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞത് കേള്‍ക്കുന്നു അങ്ങനെ പലതും. ചുരുക്കത്തില്‍ ഇസ്തിഗ്ഫാര്‍ എന്നത് ഒരു സത്യവിശ്വാസിയുടെ എല്ലാ സമയത്തുമുള്ള ക൪മ്മമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ഏത് സമയത്ത് വേണമെങ്കിലും നമുക്ക് ഇസ്തിഗ്ഫാര്‍ ചൊല്ലാവുന്നതാണ്. എന്നാല്‍ ഇസ്തിഗ്ഫാര്‍ ചെയ്യുന്നതിനുള്ള പ്രത്യേക ദിവസങ്ങളും സമയങ്ങളും അല്ലാഹുവും അവന്റെ റസൂലും പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്.അത്തരം സന്ദ൪ഭങ്ങളില്‍ ഇസ്തിഗ്ഫാര്‍ പ്രത്യേകം ചെയ്യേണ്ടതാണ്.

 🌹 *ഇസ്തിഗ്ഫാര്‍ പ്രത്യേകം ചെയ്യേണ്ടുന്ന സന്ദ൪ഭങ്ങള്‍* 🌹

 *1.ഹജ്ജ് വേളയില്‍* അറഫയിലുള്ള നിറുത്തം അവസാനിച്ചതിന് ശേഷം

ﺛُﻢَّ ﺃَﻓِﻴﻀُﻮا۟ ﻣِﻦْ ﺣَﻴْﺚُ ﺃَﻓَﺎﺽَ ٱﻟﻨَّﺎﺱُ ﻭَٱﺳْﺘَﻐْﻔِﺮُﻭا۟ ٱﻟﻠَّﻪَ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
എന്നിട്ട് ആളുകള്‍ (സാധാരണ തീര്‍ത്ഥാടകര്‍) എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നുതന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍: 2/199)

 *2.സദസ്സുകളില്‍ നിന്ന് വിരമിക്കുമ്പോള്‍* 

        സദസ്സ് പിരിയുമ്പോള്‍ പ്രാര്‍ഥിക്കേണ്ട വചനങ്ങള്‍ നബി (സ) പഠിപ്പിച്ച് തന്നിട്ടുണ്ട്.

سبْحانَك اللَّهُمّ وبحَمْدكَ أشْهدُ أنْ لا إله إلا أنْت أسْتغْفِركَ وَأتَوبُ إليْك
അല്ലാഹുവേ, നിന്നെ സ്തുതിച്ചുകൊണ്ട് നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നീയല്ലാതെ ഇലാഹില്ല എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാന്‍ പാപമോചനം തേടുന്നു. നിന്നിലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു. (അഹ്മദ്)

വീഴ്ചകള്‍ പൊറുക്കാനും മറ്റുമുള്ള പ്രാര്‍ഥനയോടെയാവണം സദസ്സ് പിരിയേണ്ടത്.ഇങ്ങനെ പ്രാര്‍ഥിക്കുന്നത് സദസ്സില്‍ വെച്ചുണ്ടായ പിഴവുകള്‍ക്കും പരിഹാരമാണ്.
ഇബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം: ഒരേ സദസ്സില്‍വെച്ച് നാഥാ, എനിക്കു നീ പൊറുത്തുതരേണമേ. എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാലുവുമാകുന്നു. എന്ന് *100 പ്രാവശ്യം റസൂല്‍(സ) പ്രാര്‍ത്ഥിച്ചിരുന്നത് ഞങ്ങള്‍ എണ്ണി കണക്കാക്കിയിരുന്നു.* (അബൂദാവൂദ്)

അതുകൊണ്ട് ഒരു സദസ് വിട്ട് പിരിയുമ്പോള്‍ ഒരു തവണയെങ്കിലും നാം ഇപ്രകാരം ദിക്൪ ചൊല്ലേണ്ടതാണ്.

عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ بِأَخَرَةٍ إِذَا أَرَادَ أَنْ يَقُومَ مِنَ الْمَجْلِسِ ‏"‏ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ ‏"‏ ‏.‏ فَقَالَ رَجُلٌ يَا رَسُولَ اللَّهِ إِنَّكَ لَتَقُولُ قَوْلاً مَا كُنْتَ تَقُولُهُ فِيمَا مَضَى ‏.‏ قَالَ ‏"‏ كَفَّارَةٌ لِمَا يَكُونُ فِي الْمَجْلِسِ ‏"‏ ‏.
(അബൂദാവൂദ്:4859)

 *3.രാത്രിയുടെ അന്ത്യയാമങ്ങളില്‍* 

സ്വ൪ഗ്ഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതില്‍ ഒന്ന് , അവ൪ രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടുന്നവരായിരുന്നുവെന്നാണ്.

: ﻛَﺎﻧُﻮا۟ ﻗَﻠِﻴﻼً ﻣِّﻦَ ٱﻟَّﻴْﻞِ ﻣَﺎ ﻳَﻬْﺠَﻌُﻮﻥَﻭَﺑِﭑﻷَْﺳْﺤَﺎﺭِ ﻫُﻢْ ﻳَﺴْﺘَﻐْﻔِﺮُﻭﻥَ
രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.(ഖു൪ആന്‍: 51/17 - 18)

 *4.അല്ലാഹുവിന്റെ സഹായവും വിജയവും വരുമ്പോള്‍* 

ﺇِﺫَا ﺟَﺎٓءَ ﻧَﺼْﺮُ ٱﻟﻠَّﻪِ ﻭَٱﻟْﻔَﺘْﺢُ ﻭَﺭَﺃَﻳْﺖَ ٱﻟﻨَّﺎﺱَ ﻳَﺪْﺧُﻠُﻮﻥَ ﻓِﻰ ﺩِﻳﻦِ ٱﻟﻠَّﻪِ ﺃَﻓْﻮَاﺟًﺎ ﻓَﺴَﺒِّﺢْ ﺑِﺤَﻤْﺪِ ﺭَﺑِّﻚَ ﻭَٱﺳْﺘَﻐْﻔِﺮْﻩُ ۚ ﺇِﻧَّﻪُۥ ﻛَﺎﻥَ ﺗَﻮَّاﺑًۢﺎ
അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍, ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.(ഖു൪ആന്‍: 110/1-3)

 *5.നമസ്കാരത്തിന് ശേഷം* 

عَنْ أَبِي أَسْمَاءَ، عَنْ ثَوْبَانَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا انْصَرَفَ مِنْ صَلاَتِهِ اسْتَغْفَرَ ثَلاَثًا
എല്ലാ നമസ്കാരത്തിന് ശേഷവും നബി(സ) പതിവായി أَسْتَغْفِرُ اللهَ (അല്ലാഹുവിനോട് ഞാന്‍ പൊറുക്കലിനെ തേടുന്നു) എന്ന് മൂന്ന് പ്രാവശ്യം പറയുമായിരുന്നു.(മുസ്ലിം:591)

 *6.രാവിലേയും വൈകുന്നേരവും* 

എല്ലാ ദിവസവും ശേഷവും രാവിലേയും വൈകുന്നേരവും أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ (അല്ലാഹുവേ, നിന്നോട് ഞാന്‍ പൊറുക്കലിനെ തേടുകയും നിന്റെ മാ൪ഗത്തിലേക്ക് ഞാന്‍ പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു) *എന്ന് 100 പ്രാവശ്യം പറയാന്‍ വേണ്ടി നബി (സ) പഠിപ്പിച്ചിട്ടുണ്ട്.(* മുസ്ലിം)

കൂടാതെ മറ്റ് പല സന്ദ൪ഭങ്ങളിലും ഇസ്തിഗ്ഫാ൪ ചൊല്ലാന്‍ നബി(സ) പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്.ടോയ്'ലറ്റില്‍ നിന്ന് പുറത്ത് വരുമ്പോള്‍ (غُفْرَانَكَ - അല്ലാഹുവേ, നിന്നോട് ഞാന്‍ പൊറുക്കലിനെ തേടുന്നു), നമസ്കാരത്തില്‍ (രണ്ട് സുജൂദിനിടയിലെ ഇരുത്തത്തില്‍, അത്തഹിയാത്തില്‍) ഇങ്ങനെ പല സന്ദ൪ഭങ്ങളിലും ഇസ്തിഗ്ഫാ൪ ചൊല്ലാന്‍ നബി(സ) പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്.ഇത്തരം സന്ദ൪ഭങ്ങളിലെല്ലാം കേവലം നാവ് കൊണ്ട് പറയുന്നതിനപ്പുറം ഇതിന്റെ അ൪ത്ഥവും ആശയവും ചിന്തിച്ച് നമ്മുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള വീഴ്ചകള്‍ ഓ൪ത്ത് ആത്മാ൪ത്ഥമായി ഇസ്തിഗ്ഫാ൪ ചൊല്ലേണ്ടതാണ്.

عَنْ عَبْدِ اللَّهِ بْنِ عُمَرَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏"‏ يَا مَعْشَرَ النِّسَاءِ تَصَدَّقْنَ وَأَكْثِرْنَ الاِسْتِغْفَارَ فَإِنِّي رَأَيْتُكُنَّ أَكْثَرَ أَهْلِ النَّارِ ‏"‏ ‏.‏ فَقَالَتِ امْرَأَةٌ مِنْهُنَّ جَزْلَةٌ وَمَا لَنَا يَا رَسُولَ اللَّهِ أَكْثَرَ أَهْلِ النَّارِ ‏.‏ قَالَ ‏"‏ تُكْثِرْنَ اللَّعْنَ وَتَكْفُرْنَ الْعَشِيرَ
ഇസ്തിഗ്ഫാര്‍ നടത്തുന്നതിനായി സ്ത്രീകളോട് നബി (സ) പ്രത്യേകം നി൪ദ്ദേശം നല്‍കിയിട്ടുള്ളതായി കാണാം.നബി(സ) പറഞ്ഞു: 'സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യുക. പാപമോചനാര്‍ഥന വര്‍ധിപ്പിക്കുക. കാരണം, നിങ്ങളില്‍ കൂടുതല്‍ പേരെയും നരകാവകാശികളായാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു: പ്രവാചകരേ, ഞങ്ങളില്‍ കൂടുതല്‍ പേരും നരകാവകാശികളാകാന്‍ കാരണമെന്താണെന്ന് പറഞ്ഞു തന്നാലും. അവിടുന്ന് പറഞ്ഞു : ശാപ വാക്ക് കൂടുതലായി ഉച്ചരിച്ചുകൊണ്ടിരിക്കുകയും ഭര്‍ത്താക്കന്മാരുടെ അവകാശങ്ങള്‍ നിഷേധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ നിങ്ങള്‍ സ്ത്രീകളാണ്.' (മുസ്‌ലിം:79).

ആദ്യ മനുഷ്യന്‍ മുതല്‍ തന്നെ ഇസ്തിഗ്ഫാര്‍ നടത്തി വരുന്നുണ്ട്. അറിഞ്ഞിടത്തോളം ആദ്യ മനുഷ്യന്റെ ആദ്യത്തെ തേട്ടവും ഇസ്തിഗ്ഫാര്‍ തന്നെയാണ്.

ﻗَﺎﻻَ ﺭَﺑَّﻨَﺎ ﻇَﻠَﻤْﻨَﺎٓ ﺃَﻧﻔُﺴَﻨَﺎ ﻭَﺇِﻥ ﻟَّﻢْ ﺗَﻐْﻔِﺮْ ﻟَﻨَﺎ ﻭَﺗَﺮْﺣَﻤْﻨَﺎ ﻟَﻨَﻜُﻮﻧَﻦَّ ﻣِﻦَ ٱﻟْﺨَٰﺴِﺮِﻳﻦَ
അവര്‍ രണ്ടുപേരും (ആദം നബിയും ഹവ്വായും) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.(ഖു൪ആന്‍: 7/23)

മറ്റുള്ള പ്രവാചകന്‍മാരും ഇസ്തിഗ്ഫാര്‍ നടത്തിയിട്ടുള്ളതായി വിശുദ്ധ ഖു൪ആനില്‍ കാണാവുന്നതാണ്.

ﻗَﺎﻝَ ﺭَﺏِّ ﺇِﻧِّﻰٓ ﺃَﻋُﻮﺫُ ﺑِﻚَ ﺃَﻥْ ﺃَﺳْـَٔﻠَﻚَ ﻣَﺎ ﻟَﻴْﺲَ ﻟِﻰ ﺑِﻪِۦ ﻋِﻠْﻢٌ ۖ ﻭَﺇِﻻَّ ﺗَﻐْﻔِﺮْ ﻟِﻰ ﻭَﺗَﺮْﺣَﻤْﻨِﻰٓ ﺃَﻛُﻦ ﻣِّﻦَ ٱﻟْﺨَٰﺴِﺮِﻳﻦَ
അദ്ദേഹം (നൂഹ്‌) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തു തരികയും, നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.(ഖു൪ആന്‍: 11/47)

ﺭَّﺏِّ ٱﻏْﻔِﺮْ ﻟِﻰ ﻭَﻟِﻮَٰﻟِﺪَﻯَّ ﻭَﻟِﻤَﻦ ﺩَﺧَﻞَ ﺑَﻴْﺘِﻰَ ﻣُﺆْﻣِﻨًﺎ ﻭَﻟِﻠْﻤُﺆْﻣِﻨِﻴﻦَ ﻭَٱﻟْﻤُﺆْﻣِﻨَٰﺖِ ﻭَﻻَ ﺗَﺰِﺩِ ٱﻟﻈَّٰﻠِﻤِﻴﻦَ ﺇِﻻَّ ﺗَﺒَﺎﺭًۢا
എന്റെ രക്ഷിതാവേ, എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവനും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ.(ഖു൪ആന്‍: 71/28)

ﻗَﺎﻝَ ﺭَﺏِّ ﺇِﻧِّﻰ ﻇَﻠَﻤْﺖُ ﻧَﻔْﺴِﻰ ﻓَﭑﻏْﻔِﺮْ ﻟِﻰ ﻓَﻐَﻔَﺮَ ﻟَﻪُۥٓ ۚ ﺇِﻧَّﻪُۥ ﻫُﻮَ ٱﻟْﻐَﻔُﻮﺭُ ٱﻟﺮَّﺣِﻴﻢُ
     അദ്ദേഹം (മൂസാ നബി) പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ (അല്ലാഹു) പൊറുത്തു കൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍: 28/16)

عَنِ ابْنَ عُمَرَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ
നബി(സ) പറഞ്ഞു: ജനങ്ങളെ , നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവനോട് പാപമോചനത്തിന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. കാരണം ഞാന്‍ ദിവസവും നൂറ് പ്രാവശ്യം (അല്ലാഹുവിലേക്ക് ഖേദിച്ച്) മടങ്ങുന്നു. (മുസ്ലിം:2702)
عن جابِر رضي الله عنه أن رسول الله ﷺ قال: مُعلِّم الخيرِ يستغفرُ له كُلّ شيئٍ حتى الحِيتان في البحرِ
നബി ﷺ പറഞ്ഞു: നന്മ പഠിപ്പിക്കുന്നവർക്കുവേണ്ടി എല്ലാ വസ്തുക്കളും പാപമോചനം തേടും, കടലിലെ മൽസ്യങ്ങൾ വരെ (أخرجه الطبراني في الاوسط سلسة الصحيحة 3024)


 *സയ്യിദുല്‍ ഇസ്തിഗ്ഫാര്‍* 

اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ ، وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ علَيَ ، وأَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ


അല്ലാഹുമ്മ അന്‍ത റബ്ബീ ലാ ഇലാഹ ഇല്ലാ അന്‍ത ഖലക്തനീ, വ അനാ അബ്ദുക, വ അനാ അലാ ഗഹ്ദിക വ വഗ്ദിക മസ്തത്വഗ്തു, അഊദുബിക മിന്‍ ശര്‍റി മാ-സ്വനഅ്തു, അബൂഉ ലക ബിനിഅ്മതിക അലയ്യ വ അബൂഉ ലക ബി ദന്‍ബീ. ഫ-ഗ്ഫിര്‍ലീ ഫ ഇന്നഹു ലാ യഗ്ഫിറു-ദ്ദുനൂബ ഇല്ലാ അന്‍ത


അല്ലാഹുവെ നീയാണ് എന്റെ രക്ഷിതാവ്, നീയല്ലാതെ ആരാധ്യനില്ല, നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ അടിമയാണ്, എന്റെ കഴിവനുസരിച്ച് നിന്നോടുള്ള വാഗ്ദത്വത്തിലും കരാറിലും അധിഷ്ടിതനാണ് ഞാന്‍. ഞാന്‍ ചെയ്തുപോയ എല്ലാ തിന്‍മകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. നീ എനിക്ക് ചെയ്ത അനുഗ്രഹങ്ങളെയും ഞാന്‍ ചെയ്തു കൂട്ടുന്ന തിന്‍മകളെയും ഞാന്‍ ഏറ്റു സമ്മതിക്കുന്നു. അതുകൊണ്ട് നീ എനിക്ക് പൊറുത്തു തരേണമേ! നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ വളരെയധികം പൊറുക്കുന്നവനില്ല

ഇസ്തിഗ്ഫാറിന്റെ നേതാവായി നബി (സ) പഠിപ്പിച്ചിട്ടുള്ള പ്രാര്‍ത്ഥനയാണ് സയ്യിദുല്‍ ഇസ്തിഗ്ഫാര്‍. 'പാപമോചന പ്രാര്‍ത്ഥനയുടെ നേതാവ് ' എന്നാണ് 'സയ്യിദുല്‍ ഇസ്തിഗ്ഫാര്‍' എന്നതിന്റെ സാരം.
وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الْجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهْوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهْوَ مِنْ أَهْلِ الْجَنَّةِ    
നബി(സ) പറഞ്ഞു: 'ആരെങ്കിലും ദൃഢമായ വിശ്വാസത്തോട് കൂടി (അര്‍ത്ഥവും ആശയവും മനസ്സിലാക്കിക്കൊണ്ടും ഇതിനെ സത്യപ്പെടുത്തിയും ഇതില്‍ വിശ്വസിച്ചും ) പകല്‍ സമയത്ത് ഇത് ചൊല്ലുകയും വൈകുന്നേരമാകുന്നതിന്ന് മുമ്പ് മരണപ്പെടുകയും ചെയ്‌താല്‍ അയാള്‍ സ്വര്‍ഗ്ഗവാസികളില്‍ ഉള്‍പ്പെടുന്നതാണ്. ആരെങ്കിലും ദൃഢമായ വിശ്വാസത്തോട് കൂടി രാത്രിയില്‍ ഇത് ചൊല്ലുകയും പ്രഭാതത്തിനു മുമ്പായി മരണപ്പെടുകയും ചെയ്‌താല്‍ അവന്‍ സ്വര്‍ഗാവകാശിയാകുന്നതാണ് (ബുഖാരി:6306)

സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ പതിവാക്കുന്ന സത്യവിശ്വാസി ഏത് സമയത്ത് മരിച്ചാലും സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്ന് ഈ നബിവചനം സൂചിപ്പിക്കുന്നു.