🌹റമളാൻ 27ആം രാവും ലൈലത്തുർ ഖദ്റും🌹

🌹 *റമളാൻ 27ആം രാവും ലൈലത്തുർ ഖദ്റും*🌹 


1⃣5⃣2⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

ഖുര്‍ആനില്‍ നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ്വചനങ്ങളുടെയും അടിസ്ഥാനത്തില്‍ *ലൈലതുല്‍ ഖദ്ര്‍ റമളാന്‍ 27-ാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണ്* . മുസ്‌ലിം ലോകം യുഗങ്ങളായി പ്രസ്തുത ദിവസത്തിന് പ്രാധാന്യം നല്‍കി ആരാധനകളിലും ഇഅ്തികാഫിലുമായി കഴിയുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ”ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് *ഭൂരിഭാഗം ജ്ഞാനികളുടെ വീക്ഷണവും* .” (തര്‍ശീഹ്, 1/168, റാസി 32/30).

ഇരുപത്തി ഏഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്നതിന് ഇബ്‌നു അബ്ബാസ് (റ) വിശുദ്ധഖുര്‍ആനില്‍ നിന്ന് കണ്ടെത്തിയ സൂചനകളിലൊന്ന് ഇങ്ങനെ. ലൈലതുല്‍ ഖദ്ര്‍ പ്രതിപാദിച്ച സൂറത്തില്‍ മുപ്പത് വാക്കുകളാണുള്ളത്. റമളാന്റെ ആകെ ദിനങ്ങളുടെ എണ്ണം പോലെ. അതില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രത്യേകമായി സുചിപ്പിക്കുന്നത് *27-ാമത്തെ പദമാണ്. പവിത്രമായ ആ രാവ് 27 നാണെന്നതിന് ഇതില്‍ സൂചനയുണ്ട്.* 

മറ്റൊരിക്കല്‍ ലൈലതുല്‍ ഖദ്‌റിനെകുറിച്ച് ഉമര്‍ (റ) വിന്റെ നേതൃത്വത്തില്‍ സ്വഹാബികള്‍ ഒരു ചര്‍ച്ച നടത്തുകയായിരുന്നു. ഇബ്‌നു അബ്ബാസ് (റ)വും അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം പറഞ്ഞു. ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്.
പ്രസ്തുത സൂറത്തില്‍ ലൈലതുല്‍ ഖദ്ര്‍ എന്ന വാചകം അല്ലാഹു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഒമ്പത് അക്ഷരങ്ങളെ മൂന്നില്‍ ഗുണിക്കുമ്പോള്‍ *ഇരുപത്തേഴ് എന്ന ഫലം ലഭിക്കുന്നു. (9×8=27) 27-ാം രാവിലാണ് പവിത്രമായ ഖദ്ര്‍ എന്നതിന് ഇതും ഒരു സൂചനയാകാം.* 
പ്രവാചക വചനങ്ങളില്‍ ഖദ്‌റിന്റെ രാവ് റമളാന്‍ 27 ആണെന്ന് വ്യക്തമാക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ കാണാം. അബൂഹുറൈറ (റ) പറയുന്നു. ”ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ ഖദ്ര്‍ സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി (സ) ചോദിച്ചു. ചന്ദ്രന്‍ ഒരു തളികയുടെ അര്‍ദ്ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മ്മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്? അബുല്‍ ഹസന്‍ പറയുന്നു. 27-ാം രാവാണ് ഇവിടെ ഉദ്യേശിച്ചത്. ഉപര്യുക്ത രൂപത്തില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക അന്നാണല്ലോ! (മുസ്‌ലിം)

ഇബ്‌നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം: നബി തിരുമേനി (സ) പറഞ്ഞു. *നിങ്ങള്‍ ഇരുപത്തിയേഴാം രാവില്‍ ലൈലതുല്‍ ഖദ്‌റിനെ കാത്തിരിക്കുക.* സിര്‍റുബ്‌നു ഹുബൈശി (റ) ല്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു സംഭവം: അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരിക്കല്‍ ഉബയ്യുബ്‌നു കഅ്ബി(റ)നോട് ചോദിച്ചു. വര്‍ഷം മുഴുവന്‍ ആരാധനകളില്‍ മുഴുകുന്നവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ ലഭിക്കുമെന്ന് നിങ്ങളുടെ സഹോദരന്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നുണ്ടല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അബീ അബ്ദുര്‍റഹ്മാന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ. ലൈലതുല്‍ ഖദ്ര്‍ റമളാനിന്റെ അവസാന പത്തിലാണെന്നും അതു തന്നെ 27-ാം രാവിലാണെന്നതും അദ്ദേഹത്തിനറിയാം. പക്ഷെ, ജനങ്ങള്‍ ആ ദിവസം മാത്രം തിരക്കു കൂട്ടാതിരിക്കാനായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചിരിക്കുക. പിന്നെ അദ്ദേഹം, ലൈലതുല്‍ ഖദ്ര്‍ 27-ാം രാവിലാണെന്ന് സത്യം ചെയ്തു പ്രഖ്യാപിച്ചു. അപ്പോള്‍, ഞാന്‍ അദ്ദേഹത്തോടാരാഞ്ഞു. ഏ അബല്‍ മുന്‍ദിര്‍, നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ തറപ്പിച്ചു പറയുന്നത്. അദ്ദേഹം പറഞ്ഞു: തിരുനബി (സ) ഞങ്ങള്‍ക്കു പഠിപ്പിച്ചു തന്ന ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തില്‍, അല്ലെങ്കില്‍ കിരണങ്ങളില്ലാതെയായിരിക്കും അന്നത്തെ സൂര്യോദയം എന്ന തെളിവിനാലും (മുസ്‌ലിം, *അബൂദാവൂദ്, അഹ്മദ്, തുര്‍മുദി, ഇബ്‌നു ഹിബ്ബാന്‍, നസാഇ)ഉമര്‍ (റ)ഹുദൈഫതുല്‍ യമാന്‍ (റ) ഇബ്‌നു അബ്ബാസ് (റ), ഉബയ്യുബ്‌നുകഅ്ബ് (റ)* സ്വഹാബിമാരും അനേകം പണ്ഡിതന്‍മാരും ഇരുപത്തിയേഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്ന അഭിപ്രായക്കാരാണ്.

 *ലക്ഷണങ്ങള്‍* 

ലൈലതുല്‍ ഖദ്‌റിന്റെ കൃത്യമായ ദിനത്തെ കുറിച്ച് അറിയിച്ചു തന്നിട്ടില്ലെന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ. എന്നാല്‍ ആകാന്‍ സാധ്യതയുള്ള ചില രാവുകളെക്കുറിച്ചും അതില്‍തന്നെ 27-ാം രാവിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി തന്നെ വിശദീകരിച്ചു കഴിഞ്ഞു. എന്നാല്‍ പ്രത്യേകമായ വല്ലലക്ഷണവും കൊണ്ട് ആ ദിവസം നമുക്കറിയാന്‍ കഴിയുമോ എന്ന് പരിശോധിക്കാം. ഹദീസുകളില്‍ ചില ലക്ഷണങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഉബാദത്ബ്‌നു സ്വാമിതി (റ)ല്‍ നിന്ന് നിവേദനം: ആ രാവ് ശാന്തവും തെളിഞ്ഞ് സുന്ദരവുമായിരിക്കും. അന്നത്തെ ചിന്ദ്രശോഭ പൗര്‍ണ്ണമി ദിനത്തിലേതുപോലെ തേജോമയവുമായിരിക്കും. തെന്നിമാറുന്ന നക്ഷത്രങ്ങള്‍ ഒട്ടും കാണുകയുമില്ല. (ബൈഹഖി, അഹ്മദ്).
മുസ്‌ലിം (റ) അബൂമുന്‍ദിര്‍ (റ) ല്‍ നിന്നുദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ പറയുന്നു: ”ലൈലതുല്‍ ഖദ്‌റിനു ശേഷമുള്ള ഉദയ സൂര്യനു മങ്ങിയ കിരണങ്ങളായിരിക്കും”
ലൈലതുല്‍ ഖദ്‌റില്‍ നായകളുടെ കുരയും കഴുതകളുടെ അലര്‍ച്ചയും വിരളമായിരിക്കും. കടല്‍ വെള്ളത്തില്‍ അമ്ലസാന്ദ്രത ലഘുവായിരിക്കും. ജീവജാലങ്ങള്‍ അല്ലാഹുവിന് അവരുടെ പ്രകൃതിയില്‍ ദ്ക്‌റും സാംഷ്ടാംഗവും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും കാണാം. മറ്റു ദിനങ്ങളെ പോലെ അന്നത്തെ സൂര്യോദയം പിശാചിന്റെ കൊമ്പുകള്‍ക്കിടയിലൂടെയായിരിക്കില്ല. (സ്വാവി 4/322)

 *ആരോടും പറയരുത്.!!* 

വിശ്വാസികളില്‍ നിന്ന് അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ അവന്‍ വെളിപ്പെടുത്തുന്നതാണ്. വിശുദ്ധഹദീസുകളും സജ്ജനങ്ങളുടെ വെളിപ്പെടുത്തലുകളും ഈ വസ്തുത സ്ഥിരീകരിക്കുന്നുണ്ട്. ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ (6/461) വ്യക്തമാക്കിയതാണിത്. എന്നാല്‍ തനിക്കനുഭവേദ്യമായ ആ അനുഗ്രഹം വെളിപ്പെടുത്തുക മൂലം ഉള്‍നാട്യം, അഹങ്കാരം തുടങ്ങി മനുഷ്യസഹജവും പൈശാചിക പ്രേരണയും മൂലമുള്ള ദുര്‍ഗുണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇത് കൊണ്ടാണ് ലൈലതുല്‍ ഖദ്ര്‍ വെളിപ്പെട്ടവര്‍ അത് പരസ്യമാക്കാതിരിക്കല്‍ സുന്നത്താണെന്ന് ഇമാം നവവി (റ)യടക്കമുള്ളവര്‍ രേഖപ്പെടുത്തിയത്. ഹാവിയുടെ രചയിതാവിനെ ഉദ്ധരിച്ച് ഇമാം നവവി (റ) മറ്റൊരിടത്ത് പറയുന്നു. ലൈലതുല്‍ ഖദ്ര്‍ വെളിപ്പെട്ടവര്‍ക്ക് അത് മറച്ചുവെക്കല്‍ സുന്നത്തുണ്ട്. ഐഹികവും പാരത്രികവുമായ കാര്യങ്ങള്‍ക്ക് വേണ്ടി തികഞ്ഞ ആത്മാര്‍ഥതയോടെയും ദൃഢനിശ്ചയത്തോടെയും അവന്‍ പ്രാര്‍ഥിക്കണം. മതത്തിനും പരലോകത്തിനും വേണ്ടിയുള്ളതായിരിക്കണം അവന്റെ പ്രാര്‍ത്ഥനകളിലഖിലവും. (6/451).