🔶കാരുണ്യത്തിന്റെ പ്രവാചകന്‍🔶

*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================* 
*
*=======================*
       .
*🔶❓കാരുണ്യത്തിന്റെ പ്രവാചകന്‍*🔶

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

🔹”ലോകര്‍ക്ക്‌ കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല”എന്നാണ് വിശുദ്ധ ഖുർആന്‍ പ്രവാചകനെ പരിചയപ്പെടുത്തുന്നത് (ഖുർആൻ 21:107).

മനുഷ്യര്‍ക്ക് മാത്രമല്ല, സര്‍വ ജീവ ജാലങ്ങളോടും പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളോടും അങ്ങേയറ്റത്തെ കാരുണ്യമായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക്. 

പ്രവാചകന്‍ പഠിപ്പിച്ചു: “നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക! ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും”.

കാരുണ്യത്തിന്റെ നിറകുടമായിരുന്നു പ്രവാചകന്‍. വൃദ്ധന്മാരോടും കുട്ടികളോടും സ്ത്രീകളോടും അവശരോടുമെല്ലാം ആ നിര്‍മലമായ ഹൃദയം അങ്ങേയറ്റത്തെ കാരുണ്യത്തോടെ പെരുമാറുകയുണ്ടായി. വലിയവരോട് ആദരവ് പ്രകടിപ്പിക്കാത്തവരും കുട്ടികളെ ബഹുമാനിക്കാത്തവരും നമ്മില്‍ പെട്ടവനല്ല എന്ന് റസൂല്‍ (സ) നമ്മെ ഉണര്‍ത്തുകയുണ്ടായി.

ഒരിക്കല്‍ തന്റെ പേരക്കുട്ടിയും അലിയുടെ പുത്രനുമായ ഹസനെ തിരുമേനി ചുംബിച്ചു. ഇത് കണ്ട് ആശ്ചര്യം കൂറി അടുത്തുണ്ടായിരുന്ന അഖ്‌റഉബ്‌നു ഹാബിസ് പറഞ്ഞു: “എനിക്ക് 10 മക്കളുണ്ട്. എന്നാല്‍ അവരില്‍ ഒരാളെയും ഞാന്‍ ചുംബിച്ചിട്ടില്ല”. പ്രവാചകന്‍ പ്രതികരിച്ചു: “അല്ലാഹു താങ്കളുടെ ഹൃദയത്തില്‍ നിന്ന് കാരുണ്യം എടുത്തുകളഞ്ഞെങ്കില്‍ ഞാനെന്തു ചെയ്യാനാണ്. കരുണ കാണിക്കാത്തവന് കരുണ ലഭിക്കുകയില്ല”.

ഒരിക്കല്‍ ഒരു യാത്രയില്‍ തിരുനബിയുടെ അനുയായികള്‍ രണ്ടു പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ടു വന്നു, ഉടനെ തള്ളപ്പക്ഷി പറന്നു വന്ന് അവരുടെ മുമ്പില്‍ നിന്ന് ചിറകിട്ടടിക്കാന്‍ തുടങ്ങി. ഇതു കണ്ട തിരു ദൂതര്‍ അവരോടു പറഞ്ഞു: “ആരാണീ തള്ളപ്പക്ഷിയെ നോവിക്കുന്നത്? അതിന്റെ കുഞ്ഞുങ്ങളെ അതിനു മടക്കിക്കൊടുക്കൂ”.

ഒരിക്കല്‍ യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ സ്വഹാബികള്‍ കുട്ടികള്‍ കൊല്ലപ്പെട്ട വിവരം പ്രവാചകനെ അറിയിച്ചു. അദ്ദേഹം വല്ലാതെ അസ്വസ്ഥനാകുന്നത് കണ്ടപ്പോള്‍ ശത്രുക്കളുടെ കുട്ടികളാണ് കൊല്ലപ്പെട്ടെതെന്ന് അവര്‍ തിരുത്തി. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു “ആ കുട്ടികള്‍ ഒരപരാധവും ചെയ്തിട്ടില്ല, എന്നിട്ടും അവര്‍ വധിക്കപ്പെട്ടു. പാവം കുട്ടികള്‍! ഒരു യുദ്ധത്തിലും കുട്ടികള്‍ കുറ്റക്കാരല്ല, വലിയവരുടെ കുറ്റത്തിന് കുട്ടികള്‍ ശിക്ഷിക്കപ്പെട്ടുകൂടാ. ഇനിമേല്‍ നിങ്ങള്‍ ആരുടെ കുട്ടികളെയും കൊല്ലരുത്”.

ഉറുമ്പിന്‍കൂട്ടത്തിനടുത്ത് തീകൂട്ടിയത് കണ്ട പ്രവാചകന്‍ അവ ചാരമാകുമെന്ന് മനസ്സിലാക്കി തീ കെടുത്താന്‍ ആവശ്യപ്പെട്ടു. എത്ര ദയാവായ്‌പോടും കാരുണ്യത്തോടുമാണ് ജീവജാലങ്ങളോടടക്കം അല്ലാഹുവിന്റെ റസൂലിന്റെ പെരുമാറ്റം.

വിട്ടു വീഴ്ചകളുടെ മഹാ മാതൃകകള്‍ തിരുനബിയുടെ ജീവിതത്തില്‍ നിരവധിയുണ്ട്. പിറന്നു വീണ നാട്ടില്‍ നീണ്ട പതിമൂന്നു വര്‍ഷം കടുത്ത യാതനകളും പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു, അതില്‍ തന്നെ മൂന്നു വര്‍ഷം അബൂതാലിബ് മലംചെരുവിലെ പച്ചിലകളും തോലിന്‍ കഷണങ്ങളും തിന്ന് നരക യാതനയില്‍ കഴിയേണ്ടി വന്ന ജീവിതം. അതിനെല്ലാം ഒടുവില്‍ എല്ലാം വിട്ടെറിഞ്ഞ് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്ന സന്ദര്‍ഭം, അവിടെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാതെയുള്ള തുടര്‍ച്ചയായ പോരാട്ടങ്ങള്‍, അവയിലൊക്കെയും പൊലിഞ്ഞു പോയ ഉറ്റവരുടെയും ഉടയവരുടെയും ജീവനുകള്‍, എല്ലാ കടമ്പകള്‍ക്കും സാഹസങ്ങള്‍ക്കുമൊടുവില്‍ വിജയശ്രീലാളിതനായി മക്കയില്‍ തിരിച്ചെത്തിയ നിമിഷങ്ങള്‍!!

പ്രവാചകനോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന മക്കാനിവാസികള്‍ക്ക് ലോകം മൊത്തവും കുടുസ്സായി അനുഭവപ്പെടുകയും അവര്‍ എലിക്കുഞ്ഞുങ്ങളെപോലെ വിറ കൊള്ളുകയും ചെയ്ത അവസരം. അതായത് മക്കാ വിജയത്തിന്റെ ദിവസം സര്‍വ്വ ലോക കാരുണ്യത്തിന്റെ മൂര്‍ത്തീമത്ഭാവമായ നബി തിരുമേനി ചോദിച്ച ഒരു ചോദ്യമുണ്ട്; “ഞാന്‍ നിങ്ങളെ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ കരുതുന്നത്?”

അവര്‍ പറഞ്ഞു: “നല്ലതു മാത്രം… അങ്ങു മാന്യനായ സഹോദരന്‍. മാന്യനായ സഹോദരന്റെ മകന്‍”.. അപ്പോള്‍ തിരുനബി അവരോട് പറഞ്ഞത് “ഇന്നു നിങ്ങള്‍ക്കുമേല്‍ യാതൊരു പ്രതികാരവുമില്ല! പോയ്‌ക്കൊള്ളൂ, നിങ്ങള്‍ സ്വതന്ത്രരാണ്” എന്നായിരുന്നു. ഏറ്റവും നൂതനമായ ആയുധങ്ങള്‍കൊണ്ട് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ നിഷ്ഠൂരമായി കൊലചെയ്യുന്ന ആധുനിക കാലത്ത് പ്രവാചകന്‍ കാണിച്ച് മാതൃക എത്ര മഹിതകരമാണ്.

ഇങ്ങനെ മനുഷ്യര്‍ക്കും സൃഷ്ടിജാലങ്ങള്‍ക്കു മുഴുവനും അനുഭവിക്കാന്‍ കഴിയുന്ന കാരുണ്യത്തിന്റെ സന്ദേശവും ജീവിതവുമാണ് പ്രവാചകന്റേത്. ഈ കാരുണ്യത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ പ്രാവാചകന്റെ മഹത്വം പ്രഘോഷിക്കാന്‍ അദ്ദേഹത്തിന്റെ അനുയായികളെന്നവകാശപ്പെടുന്ന മുസ്‌ലിം സമൂഹത്തിന് കഴിയണം.
📗📕📘📙📗📕📘📙📗📕📘
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃


Al_madheena_
    *════❁✿🔸🔹🔸✿❁════*