ഖബർ സിയാറത്ത് അപരിഷ്കൃതം...!

*ഖബർ സിയാറത്ത് അപരിഷ്കൃതം...!*
▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄

ഇമാം നവവി(റ) പറയുന്നു: ഖബര്‍ സിയാറത്ത് സുന്നത്താണെന്നു പണ്ഢിതലോകത്തിന്റെ ഇജ്മാഉണ്ട് (ശറഹു മുസ്ലിം 1/314).

മരണസ്മരണ ഉണര്‍ത്തുകയും പാരത്രിക ജീവിതത്തെക്കുറിച്ചു അടിക്കടി ഓര്‍മ്മപ്പെടുത്തുകയുമാണ് ഖബ്റ് സിയാറത്തുകൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. അമ്പിയാക്കള്‍, ശുഹദാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങിയവരുടെ ഖബ്റ് സിയാറത്തുകൊണ്ട് ബറകത്തെടുക്കല്‍ കൂടി ലക്ഷ്യമാക്കുന്നു. തനിക്കുവേണ്ടിയും പരേതാത്മാക്കള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക, മഹാന്മാരെ മുന്‍നിറുത്തി പ്രാര്‍ഥിക്കുക എന്നിവയും സിയാറത്തു കൊണ്ടുദ്ദേശിക്കുന്നുണ്ട്. ഖബ്റ് സിയാറത്ത് സുന്നത്താണെന്നു ഫിഖ്ഹി ന്റെ ഗ്രന്ഥങ്ങള്‍ മിക്കവയും ഏകോപിച്ച് അഭിപ്രായപ്പെടുന്നു
(ശര്‍വാനി 3/200, മുഗ്നി 97).

ദീര്‍ഘകാലം ഒന്നിച്ചു കഴിഞ്ഞ സ്നേഹഭാജനങ്ങളാണ് ഇപ്പോള്‍ ഖബ്റില്‍ കിടക്കുന്നത്. നാം അനുഭവിക്കുന്ന സമ്പത്തും സൌകര്യങ്ങളും സ്ഥാനമാനങ്ങളും അവര്‍ മുഖേന നേടിയതാവാം. മരിച്ചുകഴിയുന്നതോടെ ഉറ്റവരുമായുള്ള നമ്മുടെ ബന്ധം മുറിയുന്നില്ല. മനുഷ്യന്‍ മരിക്കുന്നതോടെ എല്ലാം തീര്‍ന്നു എന്നു നാം വിശ്വസിക്കുന്നില്ല. മരിച്ചവര്‍ക്കുവേണ്ടിയുള്ള ദാനധര്‍മ്മങ്ങളും പ്രാര്‍ഥനകളും മറ്റു സത്കര്‍മ്മങ്ങളും ഫലപ്രദമാണെന്നും അവര്‍ക്കുവേണ്ടി
ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന സത്കര്‍മ്മങ്ങളുടെ പ്രതിഫലം അവരുടെ ഖബ്റില്‍ ലഭിച്ചുകൊണ്ടിരിക്കുമെന്നും നിരവധി ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഖബ്റിന്നടുത്തുകൂടെ പോകുന്നവരെ ഖബറാളികള്‍ കാണുമെന്നും അവരുടെ സലാമിന്നു പ്രത്യുത്തരം ചെയ്യുമെന്നും ഹദീസിലുണ്ട്. പിന്‍ഗാമികള്‍ തന്നെ അവഗണിക്കുന്നത് കാണുമ്പോള്‍ പരേതാത്മാക്കള്‍ വിലപിക്കും.

അപരിചിതരെപ്പോലെ തന്റെ ഖബ്റിന്നടുത്തുകൂടെ നടന്നുപോകുന്നവരെ പറ്റി ഒരു പരേതാത്മാവ് വിലപിക്കുന്നതാണ് പൂര്‍വിക സൂഫികളില്‍ ഒരാളുടെ ഈ കവിത. എന്റെ സ്വന്തക്കാര്‍ അപരിചിതരെപ്പോലെ എന്റെ ഖബ്റിന്നടുത്തുകൂടെ നടന്നുപോകുന്നു. എന്നെ അറിഞ്ഞ ഭാവമില്ലാതെ. എന്റെ സ്വത്തുക്കള്‍ അനന്തരമെടുത്തവര്‍ എന്റെ കടങ്ങള്‍ തീര്‍ക്കുന്നതില്‍ ശുഷ്കാന്തി കാണിക്കുന്നില്ലല്ലോ….. എന്നിങ്ങനെയാണ് ഖബ്റില്‍ നിന്നുള്ള രോദനം.
അബൂഹുറയ്റ(റ) പറയുന്നു. ഒരാള്‍ തന്റെ സ്നേഹിതന്റെ ഖബ്റിന്നടുത്തുകൂടെ യാത്രചെയ്യുകയും സലാം പറയുകയും ചെയ്താല്‍ പരേതാത്മാവ് ആളെ തിരിച്ചറിയുകയും സലാം മടക്കുകയും ചെയ്യും. അപരിചിതനാണെങ്കിലും സലാം മടക്കും എന്നു നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ഖബ്റാളി ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് തന്റെ ഉറ്റവര്‍ വന്നു സിയാറത്തു ചെയ്യുമ്പോഴാണെന്നു മറ്റൊരു ഹദീസില്‍ കാണാം. ഉറ്റവരുടെ സന്ദര്‍ശനം അവര്‍ക്കു നേരമ്പോക്കായിരിക്കും.

ഖബ്റ് സിയാറത്ത് ചെയ്യുന്നതും ഖബ്റിന്റെ അഹ്ലിനു സലാം പറയുന്നതും ഖുര്‍ആന്‍ ഓതി ദുആ ചെയ്യുന്നതും സുന്നത്താണ് (മിന്‍ഹാജ്).

ഖബ്റുകളുടെ സമീപത്തുകൂടെ നടന്നുപോകുന്നവര്‍ പതിനൊന്നു തവണ സൂറത്തുല്‍ ഇഖ്ലാസ്വ് ഓതി പരേതാത്മാവുകള്‍ക്കുവേണ്ടി ഹദ്യ ചെയ്താല്‍ ഖബ്റ്സ്ഥാനില്‍ മറപെട്ടു കിടക്കുന്നവരുടെ എണ്ണമനുസരിച്ച് ഓതിയ വ്യക്തിക്കും പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞതായി അലി(റ)യില്‍ നിന്ന് ദാറഖുത്വ്നി നിവേദനം ചെയ്തു കാണാം. ഖബ്റ് സിയാറത്ത് വേളയില്‍ ഖുര്‍ആന്‍ ഓതി ദുആ ചെയ്താല്‍ അതു സത്യവിശ്വാസിയുടെ ശിപാര്‍ശയായി പരിഗണിക്കപ്പെടുമെന്നു റസൂല്‍ (സ്വ) പറഞ്ഞതായി ശറഹുസ്സ്വുദ്ദൂര്‍ (പേജ് 130) രേഖപ്പെടുത്തിയിട്ടുണ്ട്.

മരിച്ചവരുടെ മേല്‍ നിങ്ങള്‍ യാസീന്‍ സൂറഃ ഓതുക എന്ന അഹ്മദ്(റ)ന്റെ നിവേദനത്തിലുള്ള ഹദീസിന്റെ വ്യാപ്തിയില്‍ ഖബ്റിനടുത്തു വെച്ചുള്ള ഖുര്‍ആന്‍ പാരായണവും പെടുമെന്ന് പണ്ഢിതന്മാര്‍ അഭിപ്രായപ്പെടുന്നു.

*വിവാദം വേണ്ട*

ഖബ്റ് സിയാറത്ത് വിവാദ വിഷയമായതു ചില തെറ്റിദ്ധാരണകള്‍ മൂലമാണ്. ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത പ്രസിദ്ധമായ ഒരു ഹദീസില്‍
മസ്ജിദുല്‍ ഹറാം, മസ്ജിദുല്‍ അഖ്സ്വാ, മസ്ജിദുന്നബവി എന്നീ പള്ളികളിലേക്കല്ലാതെ വാഹനയാത്ര സംഘടിപ്പിക്കരുത് എന്നാണീ ഹദീസിന്റെ താത്പര്യം. ഖബ്റ് സിയാറത്തല്ല ഹദീസിലെ വിഷയമെന്നു ഒറ്റനോട്ടത്തിലേ മനസ്സിലാക്കാവുന്നതേയുള്ളൂ. മേല്‍ പറഞ്ഞ മൂന്നു പള്ളികളില്‍ വെച്ചു നിസ്കരിക്കുന്നതിനു വളരെയേറെ പുണ്യമുണ്ടെന്നു മറ്റു ഹദീസുകള്‍ കൊണ്ടു സ്ഥിരപ്പെട്ട കാര്യമാണ്.

ഈ മൂന്നു പള്ളികള്‍ ഒഴികെ ലോകത്തുള്ള എല്ലാ പള്ളികള്‍ക്കും ഒരേ മഹത്വമാണ്. ചെറുതാവട്ടെ, വലുതാവട്ടെ, പഴയതാവട്ടെ, പുതിയതാവട്ടെ മഹത്വത്തിനു മാറ്റമില്ല. പള്ളിയില്‍ വെച്ചു നിസ്കരിക്കാനോ ഇഅ്തികാഫ് അനുഷ്ഠിക്കാനോ നേര്‍ച്ചയാക്കിയ ഒരാള്‍ക്കു ഏതു പള്ളിയില്‍ വെച്ചും അതു നിര്‍വഹിക്കാം. ഇസ്ലാമിക പഠനങ്ങൾ ഗ്രൂപ്പിലേക്ക് സ്വാഗതം. അടുത്തു പള്ളിയുണ്ടായിരിക്കേ ദൂരെയുള്ള പള്ളിയിലേക്കു പോകുന്നതിനെയാണു വിലക്കിയിരിക്കുന്നത്. വിശ്വപ്രസിദ്ധമായ മൂന്നു പള്ളികള്‍ ഒഴികെയുള്ള എല്ലാ പള്ളികള്‍ക്കും ഒരേ മഹത്വമാണെങ്കില്‍ പിന്നെന്തിനു പാഴ്ചിലവു ചെയ്തു ദൂരെയുള്ള പള്ളിയിലേക്കു പോകണം? ഈ ഹദീസ് ഖബ്റ് സിയാറത്തിനെ ഉദ്ദേശിച്ചല്ലെന്നു സാരം.

ഖബ്റ് സിയാറത്ത് സുന്നത്താണെന്നതു വ്യക്തമാണ്. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മറ്റു മഹാന്മാരുടേതുമാണെങ്കില്‍ പ്രത്യേകിച്ചും. ഈ സുന്നത്തു കിട്ടാന്‍ യാത്ര ആവശ്യമാണെങ്കില്‍ ചെയ്യാതിരിക്കുന്നതെങ്ങനെ? സുന്നത്തു കിട്ടാന്‍ ഖബ്റുകള്‍ ഇങ്ങോട്ട് അന്വേഷിച്ചു വരണമെന്നു പറയാനാകുമോ? സിയാറത്ത് സുന്നത്താണെങ്കില്‍ അതിനുള്ള യാത്രയും സുന്നത്തു തന്നെ. സിയാറത്ത് സുന്നത്തും അതിനുള്ള യാത്ര നിഷിദ്ധവുമെന്ന നിയമം വിചിത്രമായിരിക്കുമല്ലോ!

*നേരത്തെ നിരോധം*

ഇസ്ലാമിന്റെ ആദ്യഘട്ടത്തില്‍ ഖബ്റ് സിയാറത്ത് നിരോധിച്ചതു ശരിയാണ്. ഞാന്‍ നിങ്ങളോട് ഖബ്റ് സിയാറത്ത് നിരോധിച്ചിരുന്നു. ഇനി നിങ്ങള്‍ സിയാറത്തു ചെയ്യുക (മുസ്ലിം 1/314). നബി(സ്വ) എല്ലാ രാത്രിയിലും ജന്നത്തുല്‍ ബഖീഅ് സിയാറത്തു ചെയ്യാറുണ്ടായിരുന്നെന്നും പരേതാത്മാക്കള്‍ക്കു സലാം പറയാറുണ്ടായിരുന്നെന്നും പ്രാര്‍ഥിക്കാറുണ്ടായിരുന്നെന്നും ആഇശാ(റ) പറയുന്നു (മുസ്ലിം 1/313). ഈ ഹദീസിന്റെ തുടര്‍ച്ചയായി ആഇശാ(റ) യില്‍ നിന്നുതന്നെ മുസ്ലിം മറ്റൊരു സംഭവം ഉദ്ധരിക്കുന്നുണ്ട്.

രാത്രിയുടെ ഏതോ നിമിഷത്തില്‍ നബി(സ്വ) വിരിപ്പില്‍ നിന്നെഴുന്നേറ്റു വസ്ത്രം ധരിച്ചു പുറത്തു പോകുന്നത് ആഇശാ(റ) അറിയുന്നു. മഹതി ശബ്ദമുണ്ടാക്കാതെ റസൂല്‍(സ്വ)നെ പിന്തുടരുന്നു. ബഖീഇല്‍ എത്തിയപ്പോള്‍ അവിടുന്നു അഹ്ലുല്‍ ഖുബൂറിനു സലാം പറഞ്ഞുകൊണ്ട് പ്രാര്‍ഥിക്കുന്നു. ബീവി മാറിനിന്നു രംഗം വീക്ഷിക്കുന്നു. സിയാറത്തു കഴിഞ്ഞു തിരുമേനി തിരിഞ്ഞു നടക്കുന്നു. മഹതിയും വീട്ടിലേക്കു മടങ്ങുന്നു. റസൂല്‍(സ്വ)ന്റെ നടത്തം വേഗത്തിലാണെന്നു മനസ്സിലാക്കിയ ആഇശാ(റ) വേഗം നടക്കുന്നു. അതൊരു ഓട്ടമായി മാറുന്നു. തിരുമേനിക്കു മുമ്പ് വീട്ടിലെത്തി ബീവി ഉറങ്ങിയതുപോലെ കിടക്കുന്നു. അവരുടെ കിതപ്പ് കണ്ട് റസൂലിനു കാര്യം മനസ്സിലാകുന്നു. നിന്നെ ശല്യപ്പെടുത്തേണ്ടെന്നു കരുതിയാണ് ഞാന്‍ തനിയേ എഴുന്നേറ്റു പോയതെന്നും ജന്നത്തുല്‍ ബഖീഇല്‍ പോയി സിയാറത്തു ചെയ്യാന്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടെന്നും തിരുദൂതര്‍ വിശദീകരിക്കുന്നു. ഞങ്ങള്‍ എങ്ങനെയാണു സിയാറത്ത് ചെയ്യേണ്ടതെന്നു ബീവി ചോദിക്കുന്നു. അവിടുന്നു പരേതാത്മാക്കള്‍ക്കു സലാം പറയേണ്ട വിധവും പ്രാര്‍ഥിക്കേണ്ട രീതിയും പഠിപ്പിച്ചു കൊടുക്കുന്നു.

*സിയാറത്ത് നിരോധിച്ചിരുന്നെങ്കില്‍ മേല്‍പറഞ്ഞ ഹദീസുകളുടെ പൊരുളെന്ത്?*

‘നിങ്ങള്‍
സിയാറത്ത് ചെയ്യുവിന്‍, അതു പരലോകസ്മരണ ഉണ്ടാക്കുന്നതാണ്’ എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ സിയാറത്ത് സുന്നത്താണെന്ന കാര്യം ഇജ്മാഅ് ആണ് (തുഹ്ഫ 3/199). നിശ്ചി ത വ്യക്തിയുടെ ഖബ്റ് സിയാറത്ത് ചെയ്യാന്‍ പോകുന്നവര്‍ ആദ്യം പൊതുവായും പിന്നീട് പ്ര ത്യേകമായും (മാതാപിതാക്കളോ മറ്റോ ആണെങ്കില്‍ അവരെ അബീ, ഉമ്മീ എന്നിങ്ങനെ) വിളിച്ചു സലാം പറയല്‍ സുന്നത്താണ് (തുഹ്ഫ). ഖബ്റ് സിയാറത്ത് സുന്നത്താണെന്ന കാര്യത്തില്‍ ലോക മുസ്ലിം പണ്ഢിതന്മാര്‍ ഏകോപിച്ചതായി ശറഹ് മുസ്ലിമില്‍ ഇമാം നവവി(റ) പ്രസ്താവിക്കുന്നു (പേജ് 314).

ഇസ്ലാമിന്റെ ആദ്യകാലത്ത് സിയാറത്ത് നിരോധിച്ചതിന്റെ താത്പര്യം അന്നത്തെ സാമൂഹിക ചുറ്റുപാടുകളും തൌഹീദ് സ്ഥിരപ്പെടുത്താനുള്ള പശ്ചാത്തലം ഭദ്രമാക്കലുമാണെന്നു വ്യക്തമാണ്. ജാഹിലിയ്യാ കാലത്തു ഖബ്റുകള്‍ ആരാധനാ കേന്ദ്രങ്ങളായിരുന്നു. പ്രവാചകന്മാരെയും പുണ്യപുരുഷന്മാരെയും ദൈവങ്ങളായും ദൈവാവതാരങ്ങളായും കരുതി ആരാധിച്ചിരുന്നു. ഖബ്റുകള്‍ക്ക് ആരാധനകള്‍ അര്‍പ്പിച്ചിരുന്നു. സാമൂഹികമായി തന്നെ വന്‍ പ്രാധാന്യമുള്ള ഉത്സവങ്ങള്‍ ഖബറിടങ്ങളെ ചുറ്റിപ്പറ്റി നടന്നിരുന്നു. ഈ ചടങ്ങുകളുടെ കാതല്‍ തൌഹീദിന്റെ ആശയങ്ങളുടെ കണ്ഠകോടാലിയായിരുന്നു. ഇതില്‍ നിന്നു തെറ്റും ശരിയും വേര്‍തിരിക്കുക പ്രയാസമായിരുന്നു. ഒരു താല്‍ക്കാലിക നിരോധനത്തിലൂടെ സമൂഹത്തിന്റെ ശ്രദ്ധ തൌഹീദിലേക്കു തിരിക്കുകയായിരുന്നു. ഇസ്ലാമിന്റെ അടിസ്ഥാനാശയങ്ങള്‍ ശക്തമായതോടെ നിരോധം നീക്കി സിയാറത്തിന് അനുമതിയും പ്രോത്സാഹനവും നല്‍കുകയുണ്ടായി.

=============================

*പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*

*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

*(تقبل الله منا ومنكم صالح الاعمال)*
*